Devi

Devi

Saturday, May 14, 2016

ദിവസം 142. ശ്രീമദ്‌ ദേവീഭാഗവതം. 6. 15 നിമിചരിതം

ദിവസം 142. ശ്രീമദ്‌ ദേവീഭാഗവതം. 6. 15  നിമിചരിതം

ദേഹപ്രാപ്തിര്‍ വസിഷ്ഠസ്യ കഥിതാ ഭവതാ കില
നിമി: കഥം പുനര്‍ദ്ദേഹം പ്രാപ്തവാനിതി മേ വദ
വസിഷ്ഠേന ച സമ്പ്രാപ്തേ പൂര്‍വ്വദേഹോ നരാധിപ
നിമിനാ ന തഥാ പ്രാപ്തോ ദേഹ: ശാപാദനന്തരം

ജനമേജയന്‍ പറഞ്ഞു: വസിഷ്ഠനു വീണ്ടും ദേഹമുണ്ടായതിന്റെ കഥ അങ്ങ് പറഞ്ഞു. നിമിയുടെ കാര്യം കൂടി അറിയാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്.

വസിഷ്ഠനു കിട്ടിയതുപോലെ നിമിക്ക് വീണ്ടുമൊരു ദേഹം ലഭിക്കുകയുണ്ടായില്ല. ശാപശേഷം മറ്റൊരു സ്ഥൂലശരീരം ലഭിക്കാന്‍ നിമിക്ക് യോഗമുണ്ടായില്ല. യാഗസമയത്ത് വസിഷ്ഠമുനി  രാജാവിനെ ശപിച്ചപ്പോള്‍  അവിടെ കൂടിയിരുന്ന ബ്രാഹ്മണരും മാമുനിമാരും ‘കഷ്ടം നമ്മുടെ യജ്ഞയജമാനന്‍ ആയ രാജാവ് ശാപഗ്രസ്തനായിപ്പോയല്ലോ! ദീക്ഷയെടുത്ത യജമാനന്‍ ഇല്ലാതെ യാഗം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. അങ്ങിനെയായാല്‍ എല്ലാം വിരുദ്ധമായി ഭവിക്കും. സംഭവിക്കാനുള്ളതിനെ തടയാന്‍ ആര്‍ക്ക് സാധിക്കും!’ എന്ന് വേവലാതിപ്പെട്ടു. അവര്‍ രാജാവിന്‍റെ ശവശരീരം ഒരല്‍പം പ്രാണവായു ഉള്ളില്‍ നില്‍ക്കും വിധം സൂക്ഷിക്കാനുള്ള മന്ത്രങ്ങളും മറ്റും പ്രയോഗിച്ചു. ആ ദേഹത്തെ ഗന്ധമാല്യാദികള്‍ കൊണ്ട് പൂജിച്ചു. ഒടുവില്‍ യജ്ഞം പൂര്‍ത്തിയാക്കി ദേവതകളെ തുഷ്ടരാക്കി.

ബ്രാഹ്മണര്‍ ദേവന്മാരെ നിമിയുടെ അവസ്ഥ പറഞ്ഞു കേള്‍പ്പിച്ചു. അപ്പോള്‍ ദേവന്മാര്‍ കനിവോടെ രാജാവിനോട് പറഞ്ഞു: ‘മഹാരാജന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്. അഭീഷ്ടവരം ചോദിച്ചാലും. നിന്നെ ശപിച്ച ഗുരു മറ്റൊരു ദേഹമെടുത്ത് ഗര്‍വിതനായി കഴിയുന്നതുപോലെ നിനക്കും സ്ഥൂലശരീരം വേണമെങ്കില്‍ ആവാം. മനുഷ്യദേഹമോ ദേവശരീരമോ നല്‍കാം.’

വരമരുളിയ ദേവന്മാരോടു നിമിയുടെ ആത്മാവ് പറഞ്ഞു: ‘നശ്വരമായ ദേഹത്തില്‍ എനിക്ക് ആഗ്രഹമില്ല. അതിനാല്‍ ജന്തുക്കളുടെ ദൃഷ്ടികളില്‍ എനിക്ക് വാസമനുവദിച്ചാലും. സര്‍വ്വഭൂതങ്ങളുടെ കണ്ണുകളിലും പ്രാണനായി ഞാന്‍ സഞ്ചരിച്ചുകൊള്ളാം’

ഇത് കേട്ട ദേവന്മാര്‍ പറഞ്ഞു: ‘ദേവന്‍മാരായ ഞങ്ങള്‍ക്ക് അങ്ങയുടെ അഭീഷ്ടം നടപ്പിലാക്കാനുള്ള കഴിവില്ല. എന്നാല്‍ അങ്ങയുടെ യജ്ഞം കൊണ്ട് സംപ്രീതയായ ദേവി അങ്ങയുടെ ഈ ആഗ്രഹം നടത്തിച്ചുതരും ദേവിയെ സദാ ധ്യാനിക്കുക.’ 

ദേവന്മാരുടെ ഉപദേശം കേട്ട നിമി മനസ്സുരുകി ദേവിയെ സ്തുതിച്ചു പ്രാര്‍ത്ഥിച്ചു. തല്‍ക്ഷണത്തില്‍ ദിവ്യലാവണ്യ രൂപത്തില്‍ ദേവി പ്രത്യക്ഷയായി. നിമി ദേവിയോട് ഇഷ്ടവരം അഭ്യര്‍ത്ഥിച്ചു. ‘അമ്മേ, ഭഗവതീ, മോക്ഷദായകമായ ജ്ഞാനമെന്നില്‍ ഉണര്‍ത്തിയാലും. എനിക്ക് സര്‍വ്വജീവികളുടെയും കണ്ണുകളില്‍ ഒരിടം തന്നാലും.’

‘പ്രാരബ്ധം തീരുവോളം നിനക്ക് വാഴാനായി ജീവികളുടെ മിഴികളില്‍ നിനക്ക് 'നിമി'യായി ഇടമുണ്ടാവും. നിന്നില്‍ ജ്ഞാനം അങ്കുരിക്കുമാറാകട്ടെ. എല്ലാ പ്രാണികള്‍ക്കും ചിമ്മിയടയുന്ന ഇമകള്‍ ഉണ്ടാകും. നിന്‍റെ വാസം മൂലം മനുഷ്യരും മൃഗങ്ങളും മറ്റു ജീവികളും ഇമ ചിമ്മുന്നവരാകും. എന്നാല്‍ ദേവന്മാരുടെ ഇമകള്‍ അടയുകയില്ല.’ നിമിക്ക് വരം നല്‍കി ദേവി അന്തര്‍ധാനം ചെയ്തു.

യജ്ഞശാലയില്‍ ഉണ്ടായിരുന്ന മുനിമാര്‍ നിമിക്ക് ഒരു പുത്രനുണ്ടാവാനായി രാജാവിന്റെ ദേഹം മന്ത്രജപത്തോടെ കടയാന്‍ തുടങ്ങി. ഹോമത്തിനായി അരണി കടയുന്ന വേളയില്‍ നിമിയുടെ പ്രതിപുരുഷനെപ്പോലെ സുഭഗസുന്ദരനായ ഒരു കുമാരന്‍ അഗ്നിയില്‍ നിന്നും പുറത്തു വന്നു. മഥനത്താല്‍ ഉല്‍പ്പന്നനായ കുമാരന് മിഥി എന്ന പേരും സംസിദ്ധമായി. ജനകത്തില്‍ നിന്നും ജനിച്ചതിനാല്‍ അവനു ജനകന്‍ എന്നും പേരുണ്ടായി. നിമി ചക്രവര്‍ത്തി  ദേഹം വെടിഞ്ഞശേഷം ജനിച്ചതുകൊണ്ട് ഈ കുമാരനും വംശവും വിദേഹവംശമായി.

നിമിയുടെ ‘പുത്രന്‍’ വിഖ്യാതനായ ജനകമഹാരാജാവായി. അദ്ദേഹം ഗംഗയുടെ തീരത്ത് മിഥില എന്നൊരു മഹത്തായ ഒരു നഗരം നിര്‍മ്മിച്ചു. ജനകന്‍റെ പിന്‍ഗാമികള്‍ ജനകന്മാര്‍, വിദേഹന്മാര്‍ എന്നെല്ലാം അറിയപ്പെട്ടു. ആ കുലത്തിലെ രാജാക്കന്മാര്‍ എല്ലാവരും പേരുകേട്ട ജ്ഞാനികളായിരുന്നു.

ജനമേജയന്‍ ചോദിച്ചു: ‘ഭഗവന്‍, അങ്ങ് നിമിയുടെ അത്യദ്ഭുത ചരിതം പറഞ്ഞു തന്നു. ബ്രഹ്മാവിന്‍റെ പുത്രനായ വസിഷ്ഠന്‍ നിമിയുടെ പുരോഹിതനായിട്ടും നിമിയുടെ ശാപമേറ്റത് അത്ഭുതം തന്നെ. മാത്രമല്ല സ്വന്തം ഗുരുവിനെ ഇത്ര അറിവുള്ള നിമി ചക്രവര്‍ത്തി ശപിക്കുക എന്നതും വിചിത്രമായിരിക്കുന്നു. ധര്‍മ്മം അറിഞ്ഞിട്ടും ഇക്ഷ്വാകുകുലത്തിന്‍റെ ചക്രവര്‍ത്തി ബ്രഹ്മസംഭവനെ ശപിക്കാന്‍ എന്താണ് കാരണം?’

വ്യാസന്‍ തുടര്‍ന്നു: രാജാവേ, ക്ഷമാശീലമുണ്ടാവണമെങ്കില്‍ ഇന്ദ്രിയനിഗ്രഹം കൂടിയേ തീരൂ. ക്ഷമാശീലര്‍ ലോകത്ത് ദുര്‍ലഭമാണല്ലോ. സാമര്‍ത്ഥ്യമുള്ളവര്‍ക്ക് പൊതുവേ ക്ഷമ കുറവാണ്. സര്‍വ്വസംഗപരിത്യാഗികളായ മുനിപുംഗവന്‍മാരുടേയും യോഗമാര്‍ഗ്ഗത്തില്‍ ഉറച്ചവന്‍റെയും ഊണും ഉറക്കവും നിയന്ത്രിച്ചവന്‍റെയുമെല്ലാം ഉള്ളില്‍ കയറിക്കൂടുന്ന കാമം, ക്രോധം, ലോഭം, അഹങ്കാരം എന്നിവ അവരുടെ ബദ്ധശത്രുക്കളാണ്. ഈ വൈരികളെ ജയിക്കാന്‍ കഴിഞ്ഞ ആരും ഈ സംസാരത്തില്‍ ഇല്ല. ഇനി ഉണ്ടാകാനും പോവുന്നില്ല. ഇവിടെ ഈ ലോകത്തില്‍ മാത്രമല്ല, വൈകുണ്ഠത്തിലും കൈലാസത്തിലും കാണുകയില്ല. ബ്രഹ്മാവിന്‍റെ പുത്രനാണെങ്കിലും അവനും ത്രിഗുണങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. പിന്നെ മനുഷ്യന്‍റെ കാര്യം എന്ത് പറയാന്‍?

സാംഖ്യാചാര്യനായ മഹായോഗി കപിലമുനി മഹാശുദ്ധനാണെന്ന് പസിദ്ധമാണ്‌. ഒരിക്കല്‍ അദ്ദേഹം പോലും സഗരപുത്രന്മാരെ ശപിച്ചു ഭസ്മമാക്കി. അഹങ്കാരത്തില്‍ നിന്നാണ് സൃഷ്ടി. അവ തമ്മില്‍ കാര്യകാരണ ബന്ധമാണുള്ളത്. ത്രിമൂര്‍ത്തികളിലും ഗുണത്രയം തന്നെയാണ് വര്‍ത്തിക്കുന്നത്. അതിനാലാണ് അവരില്‍ വിവിധഭാവങ്ങള്‍ ഉണ്ടാവുന്നത്. അവരില്‍പ്പോലും സത്വഗുണം മാത്രമായി നിലനില്‍ക്കുക എന്നത് അസാദ്ധ്യം. പിന്നെ മനുഷ്യന്‍റെ കാര്യം പറയാനുണ്ടോ? ഗുണസമ്മിശ്രഭാവങ്ങള്‍ മാത്രമാണ് എങ്ങും കാണാന്‍ കഴിയുക. ചിലപ്പോള്‍ സത്വം വര്‍ദ്ധിതവീര്യത്തോടെനില്‍ക്കും. മറ്റുചിലപ്പോള്‍ രജോഗുണവും മറ്റുചിലപ്പോള്‍ തമോഗുണവും പ്രബലതയാര്‍ജ്ജിക്കും. ഈ മൂന്നു ഗുണങ്ങളും സമമായി നില്‍ക്കുക എന്നത് അസംഭാവ്യമത്രേ.

ആര്‍ക്കും കാണാനോ അളക്കാനോ കഴിയാത്ത അവ്യയനും നിത്യനും നിര്‍ലേപനും അപ്രമേയനുമായ പരമാത്മാവ്‌ ഗുണാതീതനാണ്. അതുപോലെ അല്‍പജ്ഞാനികള്‍ക്ക് ഒരിക്കലും പിടികിട്ടാന്‍ സാദ്ധ്യതപോലുമില്ലാത്ത പരാശക്തിയും നിര്‍ഗ്ഗുണയാണ്.

സര്‍വ്വഭൂതഹൃദയാവാസിയായ ദേവിയും പരമാത്മാവും സദാ ഐക്യഭാവത്തിലാണ് നിലകൊള്ളുന്നത്. അവ അഭിന്നങ്ങളാണ് എന്ന അറിവുള്ളവര്‍ സര്‍വ്വദോഷങ്ങളില്‍ നിന്നും മുക്തരാണ്. ചന്ദ്രനില്‍ നിന്നും ചന്ദ്രികയേയും അഗ്നിയില്‍ നിന്നും ചൂടിനേയും ദേവിയില്‍ നിന്നും ശക്തിയേയും എന്നതുപോലെ പരമാത്മാവില്‍ നിന്നും പരാശക്തിയെ വേറിട്ട് കാണുക അസാദ്ധ്യം. മോക്ഷപ്രദമായ ഈ അറിവ് ഉണര്‍വ്വാകുമ്പോള്‍ മാത്രമേ ത്രിഗുണാത്മികമായ സംസാരത്തില്‍ നിന്നും മുക്തി ലഭിക്കൂ.

ജ്ഞാനം രണ്ടുവിധത്തിലാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ആദ്യത്തേത് ശാബ്ദികം. ബുദ്ധിശക്തിയുള്ളവര്‍ക്ക് വേദപഠനത്തില്‍ക്കൂടി ശാബ്ദജ്ഞാനം സിദ്ധമാവും. എങ്കിലും സുതര്‍ക്കവും കുതര്‍ക്കവും മൂലം അനേകം സംശയങ്ങള്‍ അതിലും ഉണ്ടാവാം. കുതര്‍ക്കം ബുദ്ധിനാശത്തെ വിളിച്ചു വരുത്തും. അത് ജ്ഞാനനാശത്തിനിടവരുത്തും. രണ്ടാമത്തേത് അനുഭവജ്ഞാനമാണ്. ദുര്‍ലഭമായ ഉണര്‍വ്വാണ് അത്. വെറും ശബ്ദജ്ഞാനികളില്‍ ഉണര്‍വ്വുണ്ടാവുകയില്ല. ദീപത്തിന്‍റെ കാര്യം കേട്ടതുകൊണ്ട് ഇരുട്ടകലുകയില്ലല്ലോ.

അകത്തുള്ള അന്ധകാരം നീക്കാന്‍ ശബ്ദബോധം മാത്രം പോര. അനുഭവജ്ഞാനത്തിന് പ്രയത്നം കൂടിയേ തീരൂ. ബന്ധമില്ലാതാക്കാന്‍ ഉതകുന്ന കര്‍മ്മമാണ് ശരിയായ കര്‍മ്മം. മുക്തിനല്‍കുന്ന വിദ്യയാണ് ശരിയായ വിദ്യ. മറ്റുകര്‍മ്മങ്ങളും പരോപകാരം, മര്യാദ, ക്ഷമ, വിനയം എന്നിവയെല്ലാം ആയാസമുണ്ടാക്കുന്ന വ്യായാമങ്ങള്‍ എന്നേ കരുതാവൂ. എങ്കിലും അവ വിദ്യയുടെ പക്വതയെ കാണിക്കുന്നുണ്ട്. 

എങ്കിലും കാമാദിവൈരികളെ വെല്ലാന്‍ തപസ്സും വിദ്യയും യോഗാഭ്യാസവും അനിവാര്യമാണ്. മനസ്സിനെ ഒതുക്കാന്‍ പ്രയാസമാണ്. നാം ഒതുക്കാന്‍ ശ്രമിക്കുന്ന വൈരികള്‍ മനസ്സില്‍ നിന്നും ജനിച്ചവയാണല്ലോ. മനസ്സിനെ ജയിച്ചാല്‍ പിന്നെ ഇപ്പറഞ്ഞ വൈരികളെ പേടിക്കാനില്ല. എന്നാല്‍ മനസ്സ് വരുതിയില്‍ അല്ലാഞ്ഞതിനാല്‍ നിമിക്ക് ക്ഷമയുണ്ടായില്ല. ശാപം നല്‍കിയ ശുക്രനോടു യയാതി ക്ഷമിച്ചതുപോലെ നിമിക്കത് സാധിച്ചില്ല. ആ ശാപഫലമായി യയാതി അകാലത്ത്‌ ജരാനരകള്‍ അനുഭവിച്ചു എന്നത്വ പ്രസിദ്ധം.

സ്വഭാവഭേദമാണ് ഒരുവനെ മറ്റൊരുവനില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നത്. ചിലപ്പോള്‍ രാജാവ് ക്രൂരനാവാം. മറ്റുചിലപ്പോള്‍ സൌമ്യനും. ബ്രഹ്മഹത്യാപാപഭീതി കൂടാതെ ഹേഹയന്മാര്‍ ധനാര്‍ത്തി കൊണ്ട് അവരുടെ പുരോഹിതരായ ഭാര്‍ഗ്ഗവബ്രാഹ്മണരെ മുഴുവന്‍ കൊന്നൊടുക്കിയത്രേ.   

No comments:

Post a Comment