Devi

Devi

Thursday, May 26, 2016

ദിവസം 146. ശ്രീമദ്‌ ദേവീഭാഗവതം. 6. 19 ലക്ഷ്മീ ശാപമോക്ഷം

ദിവസം 146. ശ്രീമദ്‌ ദേവീഭാഗവതം. 6. 19  ലക്ഷ്മീ ശാപമോക്ഷം

തസ്യൈ ദത്വാ വരം ശംഭു: കൈലാസം ത്വരിതോ യയൌ
രമ്യം ദേവഗണൈര്‍ ജുഷ്ട മപ്സരോഭിശ്ച മണ്ഡിതം
അത്ര ഗത്വാ ചിത്ര രൂപം ഗണം കാര്യ വിശാരദം
പ്രേഷയാമാസ വൈകുണ്ഠേ ലക്ഷ്മീ കാര്യാര്‍ത്ഥ സിദ്ധയേ

ലക്ഷ്മീദേവിക്ക് വരം നല്‍കി പരമശിവന്‍ കൈലാസത്തിലേയ്ക്ക് മടങ്ങിയെത്തി. ചിത്രരൂപന്‍ എന്ന് പേരായ ഗണമുഖ്യനെ വിഷ്ണുവിനുള്ള ദൂതുമായി ഭഗവാന്‍ പറഞ്ഞയച്ചു. നല്ല വാക്ചാതുര്യമുള്ള ദൂതനോട്, ലക്ഷ്മീദേവിയുടെ ഇംഗിതം സാധിപ്പിക്കണം എന്ന് ഭഗവാനെ ഓര്‍മ്മിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

വിഷ്ണുപാര്‍ഷദന്മാര്‍ വാഴുന്ന വൈകുണ്ഠം അതീവസുന്ദരമാണ്. അശോകം, പാരിജാതം, ഇലഞ്ഞി, ചമ്പകം മുതലായ വന്‍മരങ്ങളും പലവിധ പക്ഷിമൃഗാദികളും സ്വൈരമായി വാഴുന്ന ഒരിടമാണത്. കുയില്‍പ്പാട്ടിന്റെ സ്വരം അവിടമാകെ നിറഞ്ഞു നില്‍ക്കുന്നു. ഒട്ടേറെ തടാകങ്ങളും പൂന്തോട്ടങ്ങളും രമ്യഹര്‍മ്മ്യങ്ങളും നിറഞ്ഞ അവിടം നൃത്യഗീതാദി കലകളുടെ കേളീരംഗമായി നിലകൊള്ളുന്നു. വിഷ്ണുലോകത്തിന്‍റെ കാവല്‍ക്കാരായ ജയവിജയന്മാര്‍  ഗോപുരദ്വാരത്ത് കാവല്‍ ദണ്ഡുമായി നില്‍ക്കുന്നു. അവരെ നമിച്ച് ചിത്രരൂപന്‍ ആഗമനോദ്ദേശം അറിയിച്ചു.

‘സാക്ഷാല്‍ ശൂലപാണി ശങ്കരന്‍റെ ദൂതന്‍ വന്നിരിക്കുന്നു എന്ന് ഭഗവാനെ അറിയിച്ചാലും’ എന്നദ്ദേഹം ജയവിജയന്മാരോടു പറഞ്ഞു. ജയന്‍ ഭഗവാനോട് കാര്യം പറഞ്ഞു. 'പരമശിവന്റെ സന്ദേശവുമായി ഒരാളെത്തിയിട്ടുണ്ട്. ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരാമോ' എന്ന ചോദ്യത്തിന് 'ആയിക്കോളൂ' എന്നായി ഭഗവാന്‍. അങ്ങിനെ രുദ്രദൂതനെ കൂട്ടിക്കൊണ്ടു വിഷ്ണുസവിധത്തില്‍ ജയന്‍ വീണ്ടുമെത്തി.

ചിതര്രൂപന്‍ ഭഗവാനെ സാഷ്ടാംഗം നമസ്കരിച്ചു. ‘പുണ്യാത്മനായ ഭഗവാന്‍ ശങ്കരനും കുടുംബത്തിനും ക്ഷേമമല്ലേ? നിന്നെ ദൂതയക്കാന്‍ എന്താണ് കാരണം? മടിക്കാതെ പറഞ്ഞാലും’ എന്ന് ഭഗവാന്‍ അരുളിച്ചെയ്തു.

ദൂതന്‍ പറഞ്ഞു: ഭഗവന്‍, അങ്ങേയ്ക്ക് ഞാന്‍ പറഞ്ഞറിയേണ്ടതായി ത്രിലോകങ്ങളിലും ഒന്നുമില്ല എന്ന് ഞാന്‍ അറിയുന്നു. എങ്കിലും ഭഗവാന്‍ ശങ്കരന്‍റെ ദൂതനെന്ന നിലയില്‍ എന്‍റെ കടമ ഞാന്‍ നിറവേറ്റുന്നു എന്ന് മാത്രം. അദ്ദേഹം പറഞ്ഞതിതാണ്: ‘അങ്ങയുടെ പ്രിയ പത്നി കാളിന്ദിയുടെയും തമസയുടെയും സംഗമസ്ഥാനത്തുള്ള തീര്‍ത്ഥക്കരയില്‍ തപസ്സില്‍ മുഴുകി കഴിയുകയാണ്. ഒരു കുതിരയുടെ ദേഹമെടുത്ത് യക്ഷകിന്നരഗന്ധര്‍വ്വാദികളാല്‍ പരിസേവ്യയായി കഴിയുന്ന ദേവി സകലര്‍ക്കും ആരാദ്ധ്യയാണ്. അവളെക്കൂടാതെ മനുഷ്യന് സുഖമുണ്ടാവുന്നതെങ്ങിനെ? അങ്ങ് അവളെ ഉപേക്ഷിച്ചതുകൊണ്ട് എന്താണ് നേട്ടം? എത്ര ദുര്‍ബ്ബലനാണെങ്കിലും പിച്ചതെണ്ടുന്നവന്‍ പോലും തന്റെ ഭാര്യയെ പോറ്റാന്‍ എന്ത് കഷ്ടപ്പാടും സഹിക്കും. പിന്നെ അങ്ങീ ജഗദീശ്വരിയെ ഉപേക്ഷിക്കാനെന്തേ? ധര്‍മ്മപത്നിക്ക് ദുഃഖം നല്‍കുന്ന കാന്തന്റെ ജീവിതം വ്യര്‍ത്ഥം. ആ ദുഃഖം കണ്ടു ചിരിക്കാന്‍ ആളുണ്ടാവും. 

സുന്ദരിയായ ആ സുഭഗയെ അങ്ങ് മടിയില്‍ വെച്ചു പരിലാളിക്കുകയല്ലേ ഉചിതം? ആ സുഹാസിനിയെ കൂട്ടിക്കൊണ്ടുവന്നു അങ്ങ് തുടര്‍ന്നും ദാമ്പത്യസുഖം അനുഭവിച്ചാലും. എനിക്കും വിരഹദുഖം എന്തെന്ന് നന്നായറിയാം. അപ്പോക്കാലത്ത് ഞാന്‍ ആഗ്രഹിച്ചത് ഇത്തരം വിരഹത്തീ മറ്റാര്‍ക്കും അനുഭവിക്കാന്‍ ഇടയാകരുതേ എന്നാണ്. ദക്ഷയാഗത്തിന്റെ അവസരത്തില്‍ എന്റെ പ്രിയതമ ദേഹമുപേക്ഷിച്ച്പോയിരുന്നു. ആ വിരഹസമയത്ത് തീവ്രമായ തപസ്സുചെയ്ത് ഞാനവളെ ഹിമവല്‍പുത്രിയായി തിരികെ നേടി. അങ്ങിപ്പോള്‍ ഭാര്യയെ പിരിഞ്ഞിട്ട് ആയിരം കൊല്ലമായിരിക്കുന്നു. അതുകൊണ്ട് പ്രത്യേകിച്ച് സുഖമെന്തുണ്ടായി? അവളെ സമാശ്വസിപ്പിച്ചു കൂട്ടിക്കൊണ്ടു വരിക. രമയെപ്പിരിഞ്ഞ ആരുമീ ഭുവനത്തില്‍ ഉണ്ടാകരുത്. കുതിരയുടെ രൂപത്തില്‍ത്തന്നെ അങ്ങ് ആ ദേവിയില്‍ ഒരു പുത്രനെ ജനിപ്പിക്കണം. എന്നിട്ടവളെ സ്വധാമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നാലും.’ ഇതാണ് മഹേശ്വരന്‍റെ ദൂത്.

രുദ്രഭഗവാന്റെ ദൂത് അറിയിച്ച ചിത്രരൂപനെ വിഷ്ണു ഭഗവാന്‍ സന്തോഷത്തോടെ യാത്രയാക്കി. ഉടനെതന്നെ ഭഗവാന്‍ ഐശ്വര്യപൂര്‍ണ്ണമായ ഒരു കുതിരയുടെ രൂപമെടുത്തു. സ്വന്തം കാന്തയായ അശ്വത്തെയോര്‍ത്ത് കാമാവേശത്തോടെ ദേവി തപം ചെയ്യുന്ന തീര്‍ത്ഥക്കരയില്‍ പാഞ്ഞെത്തി. സന്തോഷക്കണ്ണീര്‍ വര്‍ത്ത് ദേവി ഭഗവാനെ തിരിച്ചറിഞ്ഞു. കാളിന്ദിയും തമസയും സംഗമിക്കുന്ന ആ പുണ്യഭൂമിയില്‍ ദേവിയും ഭഗവാനും അശ്വരൂപത്തില്‍ സംയോഗബദ്ധരായി. അങ്ങിനെ ദേവി സുന്ദരനായ ഒരാണ്‍കുട്ടിയെ (കുതിരക്കുട്ടി) പ്രസവിച്ചു.

ശാപമവസാനിച്ച് വൈകുണ്ഠമണയാന്‍ സമയമായി എന്നറിഞ്ഞ ഭഗവാന്‍ ദേവിയോട് പൂര്‍വ്വരൂപം ആര്‍ജ്ജിക്കാന്‍ അനുജ്ഞ നല്‍കി. ‘നീ പ്രസവിച്ച അശ്വശിശു ഇവിടെത്തന്നെ കിടക്കട്ടെ’ എന്ന് പറഞ്ഞു ഭഗവാന്‍ അവിടെനിന്നും പുറപ്പെടാന്‍ തുടങ്ങി.

‘ഞാന്‍ പ്രസവിച്ച കുഞ്ഞിനെ എങ്ങിനെയിവിടെ ഉപേക്ഷിക്കും ഞാന്‍? പുത്രവാത്സല്യം എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുന്നു. അമ്മയുടെ പരിചരണമില്ലാതെ ഈ പൊടിക്കുഞ്ഞ് എങ്ങിനെ വളരും? മനസ്സലിവുള്ള ആരും ഇങ്ങിനെയൊരു കുഞ്ഞിനെ ഉപേക്ഷിച്ചു പോവില്ല. പിന്നെ അമ്മയായ എനിക്കെങ്ങിനെ കഴിയും?

ഭഗവാനും രമയും അപ്പോഴേയ്ക്കും ദിവ്യരൂപമായ ലക്ഷമീനാരായണഭാവത്തിലായി. പുറപ്പെടാന്‍ തയ്യാറായി ദിവ്യവിമാനം സമാഗതമായി. ‘ഈ പുത്രനും നമ്മുടെ കൂടെ വരട്ടെ. എനിക്കിവനെ പിരിയാന്‍ വയ്യ’ എന്ന് ദേവി വീണ്ടും പറഞ്ഞു.

‘നിനക്ക് വിഷാദം വേണ്ട. അവനു വേണ്ട രക്ഷ ഞാന്‍ ചെയ്തു വച്ചിട്ടുണ്ട്. ഇവിടെയാണ് അവനു സുഖമായി വാഴാന്‍ കഴിയുക. കിഞ്ഞിനെ ഇവിടെ വിട്ടു പോകുന്നതിനു പിറകില്‍ അത്ഭുതാവഹമായ ഒരു കഥയുണ്ട്. ഭൂമിയില്‍ യയാതിക്ക് തുര്‍വസു എന്ന് പേരായി ഒരു പുത്രനുണ്ട്. ഹരിവര്‍മ്മന്‍ എന്നൊരു പേരും അവനുണ്ട്. പുത്രകാമനായി ഈ തീര്‍ത്ഥത്തില്‍ അദ്ദേഹം നൂറുകൊല്ലമായി തപസ്സുചെയ്യുന്നുണ്ട്. നമ്മുടെ കുമാരനെ ഞാന്‍ സൃഷ്ടിച്ചത് അവനു വേണ്ടിയാണ്. ഒരു പുത്രനു വേണ്ടി  ദാഹിക്കുന്ന അദ്ദേഹത്തിന് ഈ കുട്ടിയെ നല്‍കാം. അദ്ദേഹം തന്റെ വീട്ടില്‍ കൊണ്ടുപോയി അവനെ വളര്‍ത്തിക്കൊള്ളും.’

രമയ്ക്ക് സമാധാനവും പുത്രന് രക്ഷയും ഉറപ്പാക്കി ഭഗവാന്‍ വൈകുണ്ഠത്തിലേയ്ക്ക് മടങ്ങി. ലക്ഷ്മീനാരായണന്‍മാരുടെ വ്യോമയാനം ആഗതമായതു കണ്ടു ദേവകള്‍ സന്തോഷഭരിതരായി.

No comments:

Post a Comment