Devi

Devi

Thursday, December 31, 2015

ദിവസം 71. ശ്രീമദ്‌ ദേവീഭാഗവതം. 4. 4. അധര്‍മ്മ സ്ഥിതി

ദിവസം 71. ശ്രീമദ്‌ ദേവീഭാഗവതം. 4. 4. അധര്‍മ്മ സ്ഥിതി

വിസ്മിതോ fസ്മി മഹാഭാഗ ശ്രുത്വാ f fഖ്യാനം മഹാമതേ
സംസാരോ fയം പാപരൂപ: കഥം മുച്യേത ബന്ധനാത്
കശ്യപസ്യാപി ദായാദസ്ത്രിലോകീവിഭവേ സതി
ക്രതവാനീ ദൃശം കര്‍മ്മ കോ ന കുര്യാജ്ജുഗുപ്സിതം  

ജനമേജയന്‍ പറഞ്ഞു: 'അങ്ങില്‍ നിന്നും ഈ ആഖ്യാനം കേട്ടിട്ട് എനിക്ക് ആശ്ചര്യം തോന്നുന്നു. പാപമയമായ ഈ സംസാരബന്ധനത്തില്‍ നിന്നും എങ്ങിനെയാണ് മോചനം സാദ്ധ്യമാവുക? മൂന്നുലോകത്തിലെയും സകല സൌഭാഗ്യങ്ങളും സ്വായത്തമായിരുന്നിട്ടുകൂടി കശ്യപപുത്രന്‍ നിന്ദ്യമായ ആ കര്‍മ്മത്തില്‍ ഏര്‍പ്പെട്ടുവല്ലോ? അപ്പോള്‍പ്പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? സഹായിക്കാനാണെന്ന വ്യാജേന മാതൃഗര്‍ഭത്തിലെ ഭ്രൂണത്തെ കൊല്ലുക! ധര്‍മ്മം രക്ഷിക്കാന്‍ നിയുക്തനായ ഇന്ദ്രന്‍ ഇതുപോലുള്ള പ്രവൃത്തി ചെയ്യുകയാണെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാം എന്നാവുമല്ലോ! കുരുക്ഷേത്രത്തില്‍ വച്ച് എന്റെ പ്രപിതാമഹന്മാരും ക്രൂരകര്‍മ്മങ്ങള്‍ അനേകം ചെയ്തു കൂട്ടിയിട്ടുണ്ട്. ബന്ധുക്കളെയും സ്വന്തം സഹോദരന്മാരെയും കൊന്ന ചരിത്രം കേട്ടിട്ടുണ്ട്. കൃഷ്ണന്‍റെ പ്രേരണയും അതിനുണ്ടായിട്ടുണ്ട്. ദ്രോണര്‍, ഭീഷ്മര്‍, കര്‍ണ്ണന്‍, യുധിഷ്ഠിരന്‍ തുടങ്ങിയവരെല്ലാം ധര്‍മ്മവിരുദ്ധമായി പ്രവര്‍ത്തിച്ചു. സംസാരത്തിന്‍റെ നിസ്സാരതയെ മനസ്സിലാക്കാനുള്ള ധിഷണ അവര്‍ക്കുണ്ടായിരുന്നില്ലേ? എന്നിട്ടും ഇങ്ങിനെ അധര്‍മ്മം വര്‍ത്തിക്കാന്‍ അവര്‍ക്കെങ്ങിനെ മനസ്സ് വന്നു? ധര്‍മ്മത്തിനെക്കുറിച്ചുള്ള പ്രമാണങ്ങള്‍ എന്തൊക്കെയാണ്? ഈ അധര്‍മ്മികളെ പ്രമാണമാക്കി ജീവിക്കുന്നത് ധാര്‍മ്മികമാവുമോ? എന്‍റെ മനസ്സ് ആകെ ചഞ്ചലമായിരിക്കുന്നു.

ആപ്തവാക്യം പ്രമാണമാണെങ്കില്‍ അതനുസരിച്ച് ആരാണ് യോഗ്യന്‍? രാഗിയും വിഷയലോലുപനും എല്ലാം ആപ്തന്മാരാണോ? ആരായാലും സമ്പത്തില്ലാതാവുമ്പോള്‍ അവനിലെ രാഗം ദ്വേഷമായിത്തീരുന്നു. പിന്നെ സ്വന്തം കാര്യം നേടാന്‍ അവന്‍ കളവു പറയാനും തുടങ്ങും. ജരസന്ധനെ വധിക്കാനായി സത്യവാനായ സാക്ഷാല്‍ ശ്രീഹരിപോലും കപടബ്രാഹ്മണവേഷം കെട്ടിയില്ലേ? ഭഗവാന്‍ പോലും ഇങ്ങിനെ ചെയ്തുവെങ്കില്‍ ആരെയാണ് നാം ആപ്തനായി കണക്കാക്കേണ്ടത്? അര്‍ജുനനനും യജ്ഞാര്‍ത്ഥം ഇത്തരം പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. ശിശുപാലവധം പോലുള്ള അനര്‍ത്ഥങ്ങള്‍ ഉണ്ടായ ആ യജ്ഞത്തെ താമസമെന്നോ രാജസമെന്നോ നാം പറയേണ്ടത്? അത് ചെയ്തത് യശസ്സിനായാണോ അതോ പരലോകപദത്തിനോ? വേദപ്രമാണമനുസരിച്ച് ധര്‍മ്മത്തിന്റെ ആദ്യപാദം സത്യമാണ്. പിന്നെ ശുദ്ധിയും ദയയും. നാലാമത് ദാനമാണ്. ഈ നാല് കാലുകളില്ലെങ്കില്‍ ധര്‍മ്മത്തിന് നിലനില്‍പ്പുണ്ടോ? സ്ഥിരചിത്തന്മാര്‍ എന്നറിയപ്പെടുന്നവരില്‍പ്പോലും ധര്‍മ്മബുദ്ധി ഉറച്ചതായി തോന്നുന്നില്ല. മഹാവിഷ്ണു ഒരിക്കല്‍ മഹാബലി ചക്രവര്‍ത്തിയെ പറ്റിച്ചാണല്ലോ വാസ്തവത്തില്‍ കീഴടക്കിയത്. ഒരുനൂറു  യജ്ഞങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ച ബലി, ധര്‍മ്മിഷ്ഠനും ഇന്ദ്രിയനിഗ്രഹം വന്ന മഹാത്മാവുമായിരുന്നു. അതീവ ദാനശീലന്‍. അങ്ങിനെയുള്ള മഹാബലിയെ വിഷ്ണു സ്ഥാനഭ്രഷ്ടനാക്കിയതുകൊണ്ട് ആര്‍ക്കാണ് ജയമുണ്ടായത്? വാമനനോ ബലിക്കോ? പുരാണകര്‍ത്താവും ധര്മ്മിഷ്ഠനുമായ അങ്ങ് തന്നെ എന്‍റെ സംശയങ്ങളെ ദൂരീകരിച്ചാലും.'

വ്യാസന്‍ പറഞ്ഞു: 'അന്ന് ജയിച്ചത് മഹാബലി തന്നെ. കാരണം അദ്ദേഹത്തിനു പ്രതിജ്ഞ ലംഘിക്കേണ്ടി വന്നില്ല. വാഗ്ദാനം പോലെ തന്നെ അദ്ദേഹം ഭൂദാനം ചെയ്തു. ഭഗവാന്‍ ഹരി പിന്നീട് വാമനന്‍ എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് ബലിയുടെ ദ്വാരപാലകനായും ഹരി വര്‍ത്തിച്ചു. രാജാവേ, ധര്‍മ്മത്തിന്‍റെ മൂലം സത്യം തന്നെയാണ്. ദേഹമെടുത്തവര്‍ക്ക് സത്യപരിപാലനം ബുദ്ധിമുട്ടു നിറഞ്ഞതാണ്‌. ത്രിഗുണാത്മികയായ മായയുടെ ശക്തി അപാരമാണ്. മൂന്നുഗുണങ്ങളും കൂട്ടിച്ചേര്‍ത്താണ് വിശ്വത്തെ സൃഷ്ടിച്ചിരിക്കുന്നത്. അതാണെങ്കില്‍ മായയുമാണ്. ദേഹമെടുത്തവര്‍ മായയെ ആശ്രയിച്ചു കഴിയുമ്പോള്‍ സത്യപരിപാലനം ക്ലേശകരം തന്നെയാണ്. രാജസഗുണമാണ് മനുഷ്യരില്‍ മുന്തിനില്‍ക്കുന്നത്. എന്നാല്‍ വൈഖാനസന്മാരും ആത്മനിഷ്ടരുമായ മുനിമാരില്‍ നിസ്സംഗതയാണ് മുന്നിട്ടു നില്‍ക്കുന്നത്. മാലോകര്‍ക്ക് മാതൃകകളായി കാണിക്കാന്‍ മാത്രമാണ് ഈ ഋഷിമാരെ സൃഷ്ടിച്ചിരിക്കുന്നത്. മറ്റുള്ളവരെല്ലാം ഗുണദോഷസമ്മിശ്രരാണ്. അതാണ്‌ അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രമാണഭിന്നമായ കര്‍മ്മങ്ങള്‍ കാണപ്പെടുന്നത്. ധര്‍മ്മശാസ്ത്രങ്ങളിലും വേദങ്ങളില്‍പ്പോലും ഈ മിശ്രഗുണങ്ങള്‍ കാണപ്പെടുന്നു. കാരണം ഈ വേദങ്ങള്‍ എല്ലാം രചിച്ചത് സഗുണന്മാരാണല്ലോ. അവരുടെ രചനകള്‍ നിര്‍ഗുണമാവുകയില്ല. ഈ ഗുണങ്ങള്‍ക്കാണെങ്കില്‍  ഒറ്റയ്ക്ക് നിലനില്‍പ്പില്ല താനും. അവയ്ക്ക് മിശ്രിതമായേ നിലകൊള്ലാനാവൂ. അതിനാല്‍ നിര്‍വ്യാജവും സ്ഥിരവുമായ ധര്‍മ്മത്തില്‍ ആരുടെ ഉള്ളവും ഉറയ്ക്കുന്നില്ല. സംസാരികള്‍ മായയ്ക്ക് അടിപ്പെടുന്നു എന്ന് നിശ്ചയം. ഇന്ദ്രിയങ്ങള്‍ പിടിച്ചു വലിക്കുമ്പോള്‍ ആടിയുലയുന്നതാണവരുടെ മനസ്സ്. മനസ്സ് ത്രിഗുണങ്ങളുടെ പ്രേരണയാല്‍ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട് ബ്രഹ്മാവുമുതല്‍ പുല്‍ക്കൊടിവരെയുള്ള സൃഷ്ടികള്‍ക്ക് കാരണമാവുന്നു. അങ്ങിനെ ചരാചരങ്ങളായ പ്രാണിവര്‍ഗ്ഗങ്ങള്‍ ഉണ്ടാവുന്നു. എല്ലാം മായയ്ക്കധീനം. മായ പ്രപഞ്ചത്തെ മോഹിപ്പിച്ചു ലീലയാടുകയാണ്. അങ്ങിനെയവള്‍ ജഗത്തിനെ ഭ്രമിപ്പിക്കുന്നു.

ആഗ്രഹത്തിനനുസരിച്ചു ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്താനാവാതെ വരുമ്പോള്‍ അതെങ്ങിനെയും സാധിക്കുന്നതിനായിട്ടാണ് മനുഷ്യന്‍ ആദ്യമായി അസത്യത്തിലേയ്ക്ക് എടുത്തു ചാടുന്നത്. അതിനായി കളവു പറയാനും അങ്ങിനെയത് പാപകര്‍മ്മങ്ങള്‍ക്കും കാരണമാവുന്നു. കാമക്രോധലോഭങ്ങളാണ് മനുഷ്യന്‍റെ ശത്രുക്കളില്‍ പ്രമുഖര്‍. ഈ ശത്രുക്കളാല്‍ ബാധിതരായാല്‍ അവര്‍ക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതും തമ്മിലുള്ള വിവേചനബുദ്ധി നഷ്ടപ്പെടുന്നു. അസത്യത്തിലൂടെ കാര്യം നേടിക്കഴിഞ്ഞാലോ പിന്നെ അഹങ്കാരമായി. അഹങ്കാരത്തില്‍ നിന്ന് മോഹം, മോഹത്തില്‍ നിന്നും മരണം. മോഹത്തിലാണ് ഊഹാപോഹങ്ങളും സംശയങ്ങളും ഉടലെടുക്കുന്നത്. ഈര്‍ഷ്യ, അസൂയ, ദ്വേഷം, ആശ, തൃഷ്ണ, ദൈന്യം, ദംഭം, അധര്‍മ്മബുദ്ധി എന്നുവേണ്ട, സകലദൂഷ്യങ്ങള്‍ക്കും മനസ്സില്‍ ഇടമുണ്ടാവുന്നു. ഇതേ മോഹത്തിന്റെ ഫലമായാണ് അഹങ്കാരത്തിന്റെ ബഹിര്‍സ്ഫുരണമായി  മനുഷ്യന്‍ യജ്ഞദാനാദികള്‍ ചെയ്യുന്നതും തീര്‍ഥാടനം നടത്തുന്നതും. വ്രത, യോഗ, നിയമാദികളും ഇതില്‍ നിന്നാണ് ഉല്‍ഭവിച്ചത്. എന്നാല്‍ അഹങ്കാരത്തോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ശുദ്ധിയില്ല.

രാഗലോഭാദികളോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ശുദ്ധമാവുകയില്ല. ആദ്യം ദ്രവ്യശുദ്ധി – അന്യരെ ദ്രോഹിക്കാതെ ആര്‍ജ്ജിക്കുന്ന വസ്തുക്കള്‍ മാത്രമേ ശുഭകര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാവൂ. ദ്രോഹാര്‍ജ്ജിതമായ ധനം കൊണ്ട് ചെയ്യുന്ന യജ്ഞം വിപരീതഫലത്തെയുണ്ടാക്കുന്നു. മന:ശ്ശുദ്ധിയാണ് രണ്ടാമത്തേത്. അതില്ലാതെ ചെയ്യുന്ന കര്‍മ്മം കൊണ്ട് ശരിക്കുള്ള ഫലം കിട്ടുകയില്ല. കര്‍മ്മം ചെയ്യുന്നവരും യജമാനരും എല്ലാം മനശ്ശുദ്ധിയുള്ളവരാണെങ്കില്‍ ഉല്‍ക്കൃഷ്ടഫലം ലഭിക്കും. ദേശം, കാലം, ദ്രവ്യം, കര്‍ത്താക്കള്‍, മന്ത്രം എന്നിവയെല്ലാം ശുദ്ധമായാല്‍ പൂര്‍ണ്ണമായ കര്‍മ്മഫലപ്രാപ്തിയുണ്ടാവും. ശത്രുനാശം, സ്വാര്‍ത്ഥലാഭം എന്നിവയ്ക്കായി ചെയ്യുന്ന കര്‍മ്മം എത്ര ശുദ്ധമായാലും വിപരീത ഫലമാണുണ്ടാവുക. അങ്ങിനെയുള്ളവര്‍ക്ക് നന്മയും തിന്മയും തിരിച്ചറിയാന്‍ ആവുന്നില്ല. പ്രാരബ്ധങ്ങള്‍ കൊണ്ടാണ് അവരിങ്ങിനെ പാപം ചെയ്യുന്നത്. കശ്യപപ്രജാപതിയുടെ പുത്രന്മാരാണ് ദേവന്മാരും അസുരന്മാരും. എങ്കിലും അവര്‍ പരസ്പരം കലഹിക്കുന്നു. ദേവന്മാര്‍ സത്വഗുണത്തില്‍ നിന്നും മനുഷ്യര്‍ രജോഗുണത്തില്‍ നിന്നും മൃഗങ്ങള്‍  തമോഗുണത്തില്‍ നിന്നും ഉണ്ടായവരാണെന്നു വേദങ്ങള്‍ പറയുന്നു. എന്നാല്‍ സത്വവാന്മാരായ ദേവന്മാര്‍ക്ക് പോലും ശത്രുതയുണ്ടെങ്കില്‍ എന്ത് പറയാനാണ്? അപ്പോള്‍പ്പിന്നെ മനുഷ്യര്‍ക്കും മൃഗാദികള്‍ക്കും വൈരമുണ്ടാവുന്നതില്‍ എന്തത്ഭുതം? ദേവന്മാരും സംതൃപ്തിയില്ലാത്തവരാണ്. കാരണം ദ്വേഷവൈരങ്ങള്‍ അവരിലും സജീവമായുണ്ട്. അഹങ്കാരത്തില്‍ നിന്നാണ് ജഗത്ത് ഉത്ഭവിച്ചത്. അപ്പോള്‍പ്പിന്നെ അതില്‍ ജനിച്ച നരന് രാഗദ്വേഷം ഉണ്ടാവാതിരിക്കുമോ?'

No comments:

Post a Comment