Devi

Devi

Sunday, October 25, 2015

ദിവസം 4 ഋതാവാങ്മുനി ചെയ്ത ഇതിഹാസ വര്‍ണ്ണനം

ദിവസം 4 ഋതാവാങ്മുനി ചെയ്ത ഇതിഹാസ വര്‍ണ്ണനം  

ഇതി ശ്രുദ്ധ്വാ കഥാം ദിവ്യാം വിചിത്രാം കുംഭസംഭവ:
ശുശ്രൂഷ്യ പുനരാഹേദം വിശാഖം വിനയാന്വിത:
ദേവസേനാപതേ ദേവ വിചിത്രേയം ശ്രുതാ കഥാ
പുനരന്യച്ച മാഹാത്മ്യം വദ ഭാഗവതസ്യ മേ

വിചിത്രമായ ഈ കഥകള്‍ കേട്ട് ആകാംക്ഷാഭരിതനായി അഗസ്ത്യമുനി വീണ്ടും ദേവീ ഭാഗവതമാഹാത്മ്യം വര്‍ണ്ണിക്കാന്‍ ഗുഹനോടഭ്യര്‍ത്ഥിച്ചു

ഗുഹന്‍ പറഞ്ഞു: ഭാഗവതത്തിന്റെ മാഹാത്മ്യം കുറച്ചൊക്കെ മനസ്സിലാക്കാന്‍ പോന്ന ഗായത്രീ വൃത്താന്തം ഇനി ഞാന്‍ പറയാം. ഭഗവതിയെ സംബന്ധിക്കുന്നത് ഭാഗവതം. പണ്ട് ഋതവാക്ക് എന്നപേരില്‍ ഒരു മുനിയുണ്ടായിരുന്നു. അദ്ദേഹത്തിനു ഒരു പുത്രനുണ്ടായി. അദ്ദേഹം അവനുവേണ്ട ജാതകര്‍മ്മങ്ങളെല്ലാം യഥാവിധി നടത്തി. എന്നാല്‍ ആ പുത്രന്റെ ജനനം മുതല്‍ മുനിയ്ക്ക് ആകുലതകള്‍ ഒഴിഞ്ഞ നേരമില്ല എന്നതായി അവസ്ഥ. കുട്ടിയുടെ മാതാവിനെ രോഗവും മുനിയെ ക്രോധലോഭാദികളും പിടികൂടി. ഏതോ മുനിപുത്രന്റെ ഭാര്യയെ ഈ മകന്‍ കട്ടു കൊണ്ടുപോവുകയും ചെയ്തു. ‘എന്റെ മകനിങ്ങിനെ ദുര്‍ബ്ബുദ്ധിയാകാന്‍ കാരണമെന്ത്’ എന്നദ്ദേഹം ചിന്തിച്ചു വിഷമിച്ചു. കുപുത്രനായി ഒരാള്‍ ഉള്ളതിനേക്കാള്‍ നല്ലത് അനപത്യതയാണെന്ന് മുനി വിഷണ്ണനായി ആത്മഗതം പറഞ്ഞു.

സ്വര്‍ഗ്ഗത്തില്‍ എത്തിയ പിതാമഹാന്മാരെ നരകത്തിലേയ്ക്ക് നയിക്കാന്‍ ഇങ്ങിനെ ഒരൊറ്റ പുത്രന്‍ മതി. ഇഹലോകത്തിലും അവന്‍ മാതാപിതാക്കളെ ദുഖിപ്പിക്കും. അവനെക്കൊണ്ട്‌ യാതൊരുപകാരവുമില്ല. എന്നാല്‍ മാതാപിതാക്കന്മാര്‍ക്ക് സുഖവും അന്യന്മാര്‍ക്ക് ഉപകാരവും ചെയ്യുന്ന സദ്‌സന്താനങ്ങളുള്ളവര്‍ തികഞ്ഞ ഭാഗ്യവാന്മാര്‍ തന്നെയാണ്. കുപുത്രന്‍ കുലം മുടിക്കും. കീര്‍ത്തിയ്ക്ക് കളങ്കം വരുത്തും. ഇഹലോകത്തും പരലോകത്തും ദുഖമാണ് അവന്‍ നല്‍കുക. കുപുത്രന്‍ കുലവും, കുഭാര്യ ജന്മവും കുമിത്രം സുഖവും നശിപ്പിക്കും. കുഭുക്തിയാല്‍ അന്നത്തെ ദിവസം തന്നെ പോക്കാവും.

ദുഖിതനായ മുനി, ഗര്‍ഗ്ഗമുനിയോട് ഉപദേശമാരാഞ്ഞു. 'അങ്ങ് ജ്യോതിശാസ്ത്രം അറിഞ്ഞവനാണല്ലോ. എന്താണെന്റെ പുത്രന്റെ ദുര്‍ന്നടത്തയ്ക്ക് കാരണം? ഞാന്‍ ബ്രഹ്മചര്യം വിധിയാംവണ്ണം ചെയ്ത് വിധിപോലെ വിവാഹിതനായതാണ്. ഗൃഹസ്ഥന്‍ ചെയ്യേണ്ട അനുഷ്ഠാനങ്ങള്‍ ഉചിതമായി ചെയ്യുന്നുമുണ്ട്. ഞാന്‍ പുത്രോല്‍പ്പാദനം ചെയ്തത് കാമം തീര്‍ക്കാനല്ല, മറിച്ച് നരകഭയം ഉള്ളതുകൊണ്ടാണ്. എന്നാല്‍ ഇങ്ങിനെയൊരു പുത്രന്‍ എനിക്കുണ്ടായത് എന്റെ കുറ്റമോ അതോ മാതൃദോഷമോ?'

ഗര്‍ഗ്ഗമുനി പറഞ്ഞു: ഇതില്‍ അങ്ങേയ്ക്കോ പത്നിക്കോ കുറ്റമില്ല. അവന്റെ ജനനം രേവതിയുടെ അന്ത്യത്തിലുള്ള ഗണ്ഡാന്തത്തിലായതാണ് ഈ ദുസ്വഭാവത്തിന്റെ കാരണം. ഈ ദുഃഖം നിവര്‍ത്തിക്കാന്‍ ഭഗവതിയെ ആരാധിക്കുക എന്നൊരു മാര്‍ഗ്ഗമേയുള്ളു.'

ഇതുകേട്ട ഋതവാക്ക് ക്രോധത്തോടെ രേവതിയെ ശപിച്ചു: 'നീ ആകാശത്തുനിന്നും ഭൂമിയില്‍പ്പതിക്കട്ടെ! എല്ലാവരും കാണ്‍കെ രേവതി കുമുദാദ്രിയില്‍ പതിച്ചു. അന്നുമുതല്‍ ആ പര്‍വ്വതം കൂടുതല്‍ രമണീയമായിത്തീരുകയും രൈവതകം എന്നറിയപ്പെടുകയും ചെയ്തു. ഋതവാക്ക് ജഗദംബികയെ ഭജിച്ച് ദുഖനിവൃത്തി നേടി.

രേവതി നക്ഷത്രത്തിന്റെ തേജസ്സില്‍ നിന്നും അതിസുന്ദരിയായ ഒരു കന്യക സംജാതയായി. ലക്ഷ്മീദേവിക്കൊത്ത അവളെ കണ്ടെടുത്ത പ്രമുചമുനി രേവതിയെന്ന പേരിട്ടു സ്വന്തം മകളെപ്പോലെ അവളെ വളര്‍ത്തി. കാലക്രമത്തില്‍ അവള്‍ക്ക് യോജിച്ചൊരു വരന്‍ ആരാകും എന്ന് മുനി ആലോചിച്ചു. യജ്ഞശാലയിലെ അഗ്നി, മുനിയോടു പറഞ്ഞത് അവള്‍ക്ക് അനുയോജ്യനായ വരന്‍ ധര്‍മ്മിഷ്ഠനും ബലവാനും വീരനും പ്രിയംവദനുമായ ദുര്‍ദ്ദമന്‍ എന്ന രാജാവായിരിക്കും എന്നാണ്.

ആ സമയം  നായാട്ടിനായി ദുര്‍ദ്ദമന്‍ കാട്ടില്‍ എത്തിച്ചേര്‍ന്നു. വിക്രമശീലന്റെയും കാളിന്ദിയുടെയും പുത്രനായ അദ്ദേഹം ആശ്രമത്തില്‍ കടന്നു ചെന്ന്. മുനിയെ കാണാഞ്ഞ്, രേവതിയോട് ‘പ്രിയേ’ എന്നു സംബോധന്‍ ചെയ്ത് വിളിച്ച് മുനിയെവിടെ എന്നന്വേഷിച്ചു. 'മഹര്‍ഷി അഗ്നിശാലയില്‍പ്പോയിരിക്കുന്നു' എന്ന് കന്യക മറുപടിയും പറഞ്ഞു. മുനി അഗ്നിശാലയ്ക്കരുകില്‍ തേജസ്വിയായ രാജാവിനെ കണ്ടു. തന്റെ മകള്‍ക്ക് യോജിച്ചവന്‍ തന്നെയിദ്ദേഹം എന്ന് മുനി നിശയിച്ചു. ‘രാജ്യത്തിനും അങ്ങേയ്ക്കും മാതാപിതാക്കന്മാര്‍ക്കും സൌഖ്യമാണല്ലോ, അല്ലെ? അങ്ങയുടെ പ്രിയപത്നി ഇവിടെയുണ്ടല്ലോ അതുകൊണ്ട് അങ്ങ് മറ്റുള്ളവരുടെ വിശേഷങ്ങള്‍ എന്തൊക്കെയെന്നു പറയൂ.’ രാജാവ് ചിന്താക്കുഴപ്പത്തിലായി. 'ആരാണ് എന്റെ പത്നിയായി ഒരുവള്‍ ഇവിടെക്കഴിയുന്നത്?' ‘നിന്റെ പത്നി, അതിസുന്ദരിയായ രേവതിയെ നീയറിയില്ലെന്നോ?’ ‘എനിക്ക് കൊട്ടാരത്തില്‍ ഭാര്യമാരുണ്ട്. എന്നാല്‍ അങ്ങ് പറഞ്ഞയാളെ ഞാനറിയില്ല.’

‘നീയിപ്പോള്‍ പ്രിയേ എന്ന് വിളിച്ചില്ലേ? അവളാണ് നിന്റെ ഭാര്യ. അഗ്നിയുടെ അനുഗ്രഹ പ്രഭാവത്താലാണ് നീയവളെ പ്രിയേ എന്ന് അഭിസംബോധന ചെയ്തത്’. 

തന്റെ വേളിക്കായി ഒരുക്കം നടത്തുന്നതുകണ്ട് രേവതി പറഞ്ഞു: അച്ഛാ, എന്റെ വിവാഹം രേവതി നാളില്‍ത്തന്നെ നടത്തണം.’. ‘പണ്ട് രേവതിയെ ഭൂമിയിലേയ്ക്ക് ഇറക്കി കൊണ്ടുവന്ന ഋതവാക്ക്മുനി തടുത്താല്‍ രേവതി ദിനത്തില്‍ മംഗലം നടക്കാതെ പോവുമല്ലോ?’ എന്ന് പിതാവ് ശങ്ക പൂണ്ടു. ‘തപസ്സുചെയ്ത് പ്രബലരായിത്തീര്‍ന്നവരില്‍  ഋതവാക്ക് മാത്രമല്ലല്ലോ ഈ ഭൂമിയില്‍ ഉള്ളത്? അച്ഛന്റെ തപ:ശക്തി എനിക്കറിയാം. രേവതീ നക്ഷത്രത്തെ യഥാ സ്ഥാനത്ത് വച്ചിട്ട് എന്റെ വിവാഹം നടത്തിത്തന്നാലും.’

അങ്ങിനെയാകട്ടെ എന്ന് പറഞ്ഞു മുനി നക്ഷത്രത്തെ ചന്ദ്രവീഥിയില്‍ പുന:സ്ഥാപിച്ചു. എന്നിട്ട് രേവതി നാളില്‍ കന്യാദാനവും നടത്തി. വിവാഹാനന്തരം എന്താണ് വരന്റെ ആഗ്രഹം എന്ന് ദുര്‍ദ്ദമനോട് ചോദിച്ചപ്പോള്‍ ‘ഞാന്‍ സ്വയംഭുവമനുവിന്റെ കുലത്തില്‍ ജനിച്ചവനാണെന്നും അതിനാല്‍ മന്വന്തരാധിപനായ ഒരു പുത്രനുണ്ടാവാന്‍ ഞങ്ങളെ അനുഗ്രഹിക്കണം’ എന്നുമദ്ദേഹം പറഞ്ഞു. ‘അതാണ്‌ നിന്റെ അഭീഷ്ടമെങ്കില്‍ നീ ദേവിയെ ആരാധിക്കുക. മന്വന്തരാധിപനായ പുത്രന്‍ നിനക്കുണ്ടാവും. അഞ്ചാംവേദമെന്ന് പുകള്‍പെറ്റ ദേവീഭാഗവതം അഞ്ചു നാള്‍ കേട്ടാല്‍ത്തന്നെ നിന്റെ ആഗ്രഹങ്ങള്‍ സാധിക്കും. രേവതിയില്‍ നിനക്കുണ്ടാവുന്ന അഞ്ചാമത്തെ പുത്രനാണ് മനുവാകുക.’ വേദജ്ഞനും ധര്‍മ്മിഷ്ഠനുമായിരിക്കും ആ മനുവെന്നു മുനി അവരെ അനുഗ്രഹിച്ചയച്ചു.

സ്വന്തം മക്കളെപ്പോലെയാണ് ദുര്‍ദ്ദമന്‍ തന്റെ പ്രജകളെ പരിപാലിച്ചിരുന്നത്. അക്കാലം ഒരു ദിനം ലോമേശന്‍ എന്ന് പേരായ മുനി കൊട്ടാരത്തിലെത്തി. അര്‍ഘ്യങ്ങള്‍ അര്‍പ്പിച്ചശേഷം രാജാവ് മുനിയോട് പുത്രലാഭത്തിനായി തനിക്ക് ദേവീഭാഗവതം കേള്‍ക്കണമെന്നുണ്ട് എന്നഭ്യര്‍ത്ഥിച്ചു. ‘എല്ലാവര്‍ക്കും സമാരാദ്ധ്യയായ ജഗജ്ജനനിയെപ്പറ്റി കേള്‍ക്കാനായാണല്ലോ നീയാഗ്രഹിച്ചത്. ഇത് കേട്ടാല്‍പ്പിന്നെ നിന്നില്‍ ആഗ്രഹങ്ങളൊന്നും ബാക്കിയാവില്ല.’ നല്ലൊരു നാളില്‍ സമാരംഭിച്ച് അഞ്ചുദിവസം കൊണ്ട് രാജാവും രാജ്ഞിയും ദേവിയുടെ കഥകേട്ടു. ഏഴാം നാളില്‍ രാജാവും മുനിയും പുരാണത്തെ പൂജിച്ചു. എല്ലാവര്‍ക്കും സമ്മാനങ്ങളും നല്‍കി. കാലക്രമത്തില്‍ രാജ്ഞി ഗര്‍ഭിണിയായി. ഉചിതമായ ഒരു ശുഭമുഹൂര്‍ത്തത്തില്‍ രാജ്ഞിക്ക് ഒരു പുത്രനെ പ്രസവിച്ചു. രാജാവ് അതീവ സന്തുഷ്ടനായി. രൈവതന്‍ എന്ന് പേരിട്ട്, അവനെ എല്ലാ വിദ്യകളും പഠിപ്പിച്ചു. ഉപനയനാദി കര്‍മ്മങ്ങള്‍ കഴിപ്പിച്ച് ഉത്തമനായി അവനെ വളര്‍ത്തി. സര്‍വ്വവിദ്യാവിചക്ഷണനും പണ്ഡിതനുമായ രൈവതനെ ബ്രഹ്മാവ്‌ മനുവായി വാഴിച്ചു.

സൂതന്‍ പറഞ്ഞു: ഇങ്ങിനെ ദേവീഭാഗവത മാഹാത്മ്യം പറഞ്ഞതിന് ശേഷം അഗസ്ത്യമുനി സ്കന്ദനെ വണങ്ങി സ്വന്തം ആശ്രമത്തിലേയ്ക്ക് മടങ്ങി.

ഇതൊക്കെയാണ് ദേവീ ഭാഗവതത്തിന്റെ മാഹാത്മ്യം. ഇത് പൂര്‍ണ്ണമായി വര്‍ണ്ണിക്കാന്‍ ആര്‍ക്കുമാവില്ലതന്നെ. ഇത് കേള്‍ക്കുന്നവര്‍ക്ക് സകല ഐശ്വര്യങ്ങളും ഒടുവില്‍ മുക്തിയും ലഭ്യമാകും.


1 comment:

  1. യാതൊരു ദേവി സുകൃതികള്‍ മന്ദിരേ
    ശ്രീദേവിയായതും പാപികള്‍ മന്ദിരേ
    നിത്യലക്ഷ്മിയാകുന്നതും കേവലം
    പുന്യാത്മനാമുള്ളില്‍ ശ്രദ്ധയാകുന്നതും
    സല്കുലജന്മിനാം ലജ്ജയാകുന്നതും
    ദുഖനാശേ നിന്തിരുവടി താനല്ലോ

    ReplyDelete