Devi

Devi

Saturday, October 24, 2015

ദിവസം 3 സ്കന്ദാഗസ്ത്യ സംവാദം

ദിവസം 3 സ്കന്ദാഗസ്ത്യ സംവാദം  

ഭഗവാന്‍ താരകാരാതേ ദേവീ ഭാഗവതസ്യ തു
മാഹാത്മ്യ ശ്രവണേന തസ്യ വിധിം ചാപി വദ പ്രഭോ
ദേവീ ഭാഗവതം നാമ പുരാണം പരമോത്തമം
ത്രൈലോക്യ ജനനീ സാക്ഷാദ്ഗീയതേ യാത്ര ശാശ്വതീ        

അഗസ്ത്യന്‍ സ്കന്ദനോട് പറഞ്ഞു: "ദേവീഭാഗവതത്തിന്റെ മാഹാത്മ്യവും അത് ശ്രവിക്കേണ്ട ക്രമവിധാനവും പറഞ്ഞു തന്നാലും പ്രഭോ. പരമോത്തമമായ ദേവീഭാഗവതപുരാണം സാക്ഷാല്‍ ശ്രീദേവിയായ ത്രൈലോക്യജനനിയെ പ്രകീര്‍ത്തിക്കുന്നതാണല്ലോ."

സ്കന്ദന്‍ പറഞ്ഞു: മുനേ, ദേവിയുടെ പുരാണങ്ങള്‍ എനിക്ക് വിവരിക്കാനാവുന്നതില്‍ കൂടുതല്‍ വിപുലമായതിനാല്‍ എനിക്കത്  ചുരുക്കിപ്പറയാനേ കഴിയൂ. നിത്യജഗദംബികയായി സാധകന് അഭീഷ്ടങ്ങളെ കനിഞ്ഞു നല്‍കുന്ന ദേവിയെയാണ് ഇപ്പുരാണത്തില്‍ നാം കാണുന്നത്.

വസിഷ്ഠോപദേശപ്രകാരം ആദിത്യപുത്രനായ ശ്രദ്ധദേവന്‍ എന്ന രാജാവ് പുത്രകാമേഷ്ടി ചെയ്തു. എന്നാല്‍ രാജ്ഞിയായ ശ്രദ്ധ തങ്ങള്‍ക്ക് ഒരു മകളുണ്ടാവണം എന്നാണാഗ്രഹിച്ചത്. അതുകൊണ്ട് മഹര്‍ഷിമാര്‍ ഒരു മകളെ ലഭിക്കാനുള്ള യജ്ഞമാണ് ചെയ്തത്. അങ്ങിനെ ഇള എന്ന പേരില്‍ ഒരു കുമാരി ജനിച്ചു. എന്നാല്‍ രാജാവ് ദുഖിതനായിത്തീര്‍ന്നു. യജ്ഞസങ്കല്‍പ്പത്തില്‍ ഇത്തരം ഒരു തെറ്റ് വരാന്‍ കാരണമെന്തെന്നദ്ദേഹം മുനിയോടു ചോദിച്ചു. ഇളയില്‍ പൌരുഷമുണ്ടാക്കാന്‍ മുനി പരമശിവനോട് പ്രാര്‍ത്ഥിക്കയാലും തന്റെ തപസ്സിന്റെ പ്രാഭവത്താലും ഇളയില്‍ ക്രമേണ പൌരുഷം ഉണ്ടായി വന്നു. സുദ്യുമ്നന്‍ എന്നപേരില്‍ ഒരുത്തമ കുമാരനായി അവന്‍ വളര്‍ന്നു. യുവാവായപ്പോള്‍ അയാള്‍ മൃഗയാവിനോദത്തിനായി കാട്ടിലേയ്ക്ക് പുറപ്പെട്ടു. കുതിരപ്പുറമേറി കാടുകള്‍ താണ്ടി അയാള്‍ ഹിമാലയവനപ്രദേശത്ത് എത്തിച്ചേര്‍ന്നു.  

പണ്ട് പരമശിവനും പാര്‍വ്വതിയും ക്രീഡിച്ചിരുന്ന ഈ വനപ്രദേശത്തില്‍ ശിവദര്‍ശനത്തിനായി കുറെ മുനിമാര്‍ എത്തിച്ചേര്‍ന്നു. ക്രീഡയിലായിരുന്നതിനാല്‍ അവരെക്കണ്ട് പാര്‍വ്വതീദേവി വല്ലാതെ ലജ്ജിച്ചുപോയി. മുനിമാര്‍ പെട്ടെന്നുതന്നെ ശിവനെ കാണാതെ വൈകുണ്ഡത്തിലേയ്ക്ക് തിരിച്ചു പോയെങ്കിലും പാര്‍വ്വതിയുടെ അഭീഷ്ടപ്രകാരം പരമശിവന്‍ ആ വനപ്രദേശത്തെ ശപിച്ചു. ‘ഇവിടെ കയറുന്ന പുരുഷന്മാര്‍ എല്ലാം സ്ത്രീകളായിപ്പോകട്ടെ!’ അങ്ങിനെ സുദ്യുമ്നനും പരിവാരങ്ങളുമെല്ലാം നിമിഷമാത്രയില്‍ സ്ത്രീകളായിത്തീര്‍ന്നു.

അതിസുന്ദരിയായ ‘അവള്‍’ കാട്ടിലൂടെ നടന്നു ബുധാശ്രമത്തിലെത്തി. ബുധന്‍ അവളില്‍ അനുരക്തനായി. അവര്‍ അവിടെ രമിച്ചു ജീവിച്ചു കുറേക്കാലം കഴിഞ്ഞു. അവര്‍ക്ക് പുരൂരവസ്സ് എന്ന പുത്രനുണ്ടായി. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് പൂര്‍വ്വ വൃത്താന്തം ഓര്‍മ്മ വന്നു. അവള്‍ വസിഷ്ഠനെ ചെന്ന് കണ്ടു.

വസിഷ്ഠന്‍ പരമശിവനെ സ്തുതിച്ചു: “ശങ്കരനും, തിങ്കള്‍ക്കലാധരനുമായ പരമശിവനെ ഞാന്‍ നമിക്കുന്നു. ഭക്തര്‍ക്ക് ഭുക്തിയും മുക്തിയും നല്‍കുന്ന നീലകണ്ഠനെ ഞാന്‍ തൊഴുന്നു. ഭക്തരുടെ ആധികളെ തീര്‍ക്കുന്ന പരമാത്മസ്വരൂപനായ ഭഗവാന്‍ സൃഷ്ടിസ്ഥിതിലയ കാരണങ്ങള്‍ മൂന്നുമാകുന്നു. യജ്ഞസ്വരൂപനും ഗംഗാധരനുമായ ദേവദേവനെ ഞാന്‍ സ്തുതിക്കുന്നു." ഇങ്ങിനെ സ്തുതിക്കവേ ഭഗവാന്‍ പ്രത്യക്ഷനായി. ഇളയ്ക്ക് വീണ്ടും പൌരുഷ്യം ലഭിക്കാനായി മുനി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. മാസങ്ങള്‍ ഇടവിട്ടിടവിട്ട് ഇളയെന്ന സുദ്യുമ്നന്‍ പുരുഷനും സ്ത്രീയുമായിത്തീരാനായി ഭഗവാന്‍ അനുഗ്രഹിച്ചു.

പരമശിവനോട് ഈ വരം വാങ്ങി മടങ്ങവേ കോടിചന്ദ്രക്കലകളുടെ ഭാസുരപ്രഭയുള്ള  പാര്‍വ്വതീദേവിയെക്കണ്ട് മുനി വണങ്ങി സ്തുതിച്ചു. ഇളയ്ക്ക് പുരുഷത്വം സ്ഥിരമായി ലഭിക്കാനായുള്ള മാര്‍ഗ്ഗമാരാഞ്ഞു ദേവിയെ വാഴ്ത്തി. "ഭക്തിഗമ്യയും മഹാമായയും ബ്രഹ്മാദികള്‍ നമിക്കുന്നവളുമായ ദേവീ, അവിടുന്നാണ് സൃഷ്ടിസ്ഥിതിലയ പ്രഭാവങ്ങള്‍ നല്‍കുന്നത്. അവിടുത്തെ വണങ്ങുന്നവര്‍ക്ക് അസാദ്ധ്യമെന്താണ്?." സംപ്രീതയായ ദേവി മുനിയെ അനുഗ്രഹിച്ചു. 

സുദ്യുമനന്റെ ഗ്രഹത്തില്‍ചെന്ന് ഒരു നവാഹയജ്ഞമായി ദേവീ ഭാഗവതം കേള്‍പ്പിച്ചാല്‍ ഇളയ്ക്ക് നഷ്ടപ്പെട്ട പുംസ്ത്വം തിരികെ ലഭിക്കും. എന്നായിരുന്നു ദേവിയുടെ ഉപദേശം. ദേവിയുടെ അനുജ്ഞ സ്വീകരിച്ചു മാമുനി നവാഹം നടത്തി. ഒന്‍പതു ദിനരാത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇള വീണ്ടും സുദ്യുമ്നനായി. അദ്ദേഹത്തെ രാജാവ് കിരീടധാരിയാക്കി. രാജാവ് സത്യധര്‍മ്മനിഷ്ഠകളോടെ, യജ്ഞാദികര്‍മ്മങ്ങളോടെ ഭരണം നടത്തി ഒടുവില്‍ രാജ്യത്തെ മക്കള്‍ക്ക് നല്‍കി ദേവീസാലോക്യം പ്രാപിച്ചു.

ഇക്കഥ ഭക്തിപൂര്‍വ്വം പഠിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് ഭഗവതിയുടെ അനുഗ്രഹവും അഭീഷ്ടസിദ്ധിയും ഒടുവില്‍ ദേവീസാലോക്യവും ഉണ്ടാവും    

No comments:

Post a Comment