Devi

Devi

Thursday, October 22, 2015

ദിവസം 1. ദേവീഭാഗവത മാഹാത്മ്യ വര്‍ണ്ണനം

22 ഒക്ടോബര്‍ 2015
ഹരി ശ്രീ ഗണപതയേ നമ:
അവിഘ്നമസ്തു.

ശ്രീമദ്‌ ദേവീഭാഗവതം നിത്യപാരായണം

പുനരാഖ്യാനം: ഡോ. സുകുമാര്‍ കാനഡ

ദേവീഭാഗവത മാഹാത്മ്യം

ദിവസം 1 ദേവീഭാഗവത മാഹാത്മ്യവര്‍ണ്ണനം

സൃഷ്ടൌ യാ സര്‍ഗ്ഗരൂപാ ജഗദവനവിധൌ പാലിനീ യാ ച രൌദ്രീ
സംഹാരേ ചാപി യസ്യാ ജഗദിദമഖിലം ക്രീഡനം യാ പരാഖ്യാ 
പശ്യന്തീ മദ്ധ്യമാfഥോ തദനു ഭഗവതീ വൈഖരീ വര്‍ണ്ണരൂപാ
സാസ്മദ്വാചം പ്രസന്നാ വിധിഹരിഗിരിശാരാധിതാfലങ്കരോതു

ഹരി: ഓം.
വെറുമൊരു കളിക്കോപ്പുപോലെയീ ജഗത്തിനെ സൃഷ്ടിച്ചും പരിപാലിച്ചും സംഹരിച്ചും പരിലസിക്കുന്ന, പരാ, പശ്യന്തീ, മദ്ധ്യമാ, വൈഖരീ മുതലായ ശബ്ദസ്വരൂപങ്ങളോടുകൂടി വിളങ്ങുന്ന, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ പോലും വന്ദിക്കുന്ന ദേവി സുപ്രസന്നയായി എന്റെയീ വാക്കുകള്‍ക്ക് നിറവേകട്ടെ.

നരനാരായണന്‍മാരെയും സരസ്വതീദേവിയും വേദവ്യാസനേയും  നമസ്കരിച്ചുകൊണ്ട് നമുക്കീ പുണ്യപുരാണം പഠനം ചെയ്യാം.

മാമുനിമാര്‍ സൂതനോടു പറഞ്ഞു: മഹാവിഷ്ണുവിന്റെ സര്‍വ്വപാപഹരങ്ങളായ കഥകള്‍ ഞങ്ങള്‍ കേട്ട് ആനന്ദിച്ചു. ഭക്തിപ്രഹര്‍ഷമേകുന്ന ശിവപുരാണങ്ങളും ഞങ്ങളെ സംപ്രീതരാക്കി. ഇങ്ങിനെയൊക്കെയാണെങ്കിലും കഥാശ്രവണത്തില്‍  താല്‍പ്പര്യം വന്നാല്‍പ്പിന്നെ അതുപോലുള്ള സദ്‌കഥകള്‍ കേള്‍ക്കണമെന്ന ആഗ്രഹം വീണ്ടും ഉള്ളില്‍ നാമ്പിടുകയാണ്. മറ്റു കാര്യങ്ങളില്‍ മനസ്സുടക്കാതെയിരിക്കാനും  കഥാശ്രവണം സജ്ജനങ്ങള്‍ക്ക് ഉതകും. ഇത്തരം ആത്മോദ്ധാരണപരമായ  കഥകള്‍ പറയാന്‍ അങ്ങയോളം യോഗ്യരായി മറ്റാരുമില്ലതാനുംകലിയുഗത്തില്‍ മനുഷ്യര്‍ക്ക് ക്ഷിപ്രസാദ്ധ്യമായ മോക്ഷോപായം എന്തെന്ന് പറഞ്ഞു തന്ന് ഞങ്ങളെ പ്രബുദ്ധരാക്കിയാലും.

സൂതന്‍ പറഞ്ഞു: നല്ല ചോദ്യം തന്നെയിത്. ലോകഹിതത്തിനായി സര്‍വ്വശാസ്ത്രങ്ങളിലും വെച്ച് ഉത്തമമായ ദേവീഭാഗവതം കഥ ഞാന്‍ പറയാം. ഇത് കേള്‍ക്കുംവരെ മാത്രമേ മറ്റുപുരാണങ്ങള്‍ അതിമഹത്താണെന്നുള്ള തോന്നല്‍ നിങ്ങളില്‍ അവശേഷിക്കുകയുള്ളു. മനുഷ്യരാശിയെ ബാധിച്ച ഇരുട്ടിനെയകറ്റുന്ന പ്രകാശരേണുവും പാപക്കൊടുംകാടുകളെ വേരോടെ മുറിക്കുന്ന വെണ്മഴുവുമാണ് ദേവീഭാഗവതം. ദേവീഭാഗവതത്തിന്റെ പ്രഭാകിരണങ്ങള്‍ ഏല്‍ക്കുംവരെ മാത്രമേ ആകുലതകളുടെ കൂരിരുട്ടില്‍ മനുഷ്യന് അലയേണ്ടതായി വരൂ.

ഋഷിമാര്‍ക്ക് പുരാണം കേള്‍ക്കാന്‍ ധൃതിയായി. 'പറയൂ, ആ പുരാണം എങ്ങിനെയാണ്? എങ്ങിനെയാണത് കേള്‍ക്കേണ്ടത്? എത്രനാളുകൊണ്ടാണ് ദേവീഭാഗവതം കേള്‍ക്കേണ്ടത്? ആരൊക്കെയാണ് ഇതിനുമുന്‍പ് ഇപ്പുരാണം കേട്ട് സംപ്രീതരായവര്‍?'

സൂതന്‍ തുടര്‍ന്നു: മുക്കുവസ്ത്രീയുടെ പുത്രനായ വേദവ്യാസനാണല്ലോ വേദങ്ങളെ നാലായി പകുത്തത്. അധികം ജ്ഞാനം ലഭിക്കാനിടയായിട്ടില്ലാത്ത ജനങ്ങള്‍ക്ക് ധര്‍മ്മങ്ങളെപ്പറ്റി ബോധം നല്‍കാനായി എന്തെങ്കിലും ചെയ്യണം എന്ന ഉദ്ദേശത്തോടെ ബാദരായണന്‍ പതിനെട്ടു പുരാണങ്ങള്‍ എഴുതി. അദ്ദേഹമാണ് എന്നെയിത് പഠിപ്പിച്ചത്. ജനമേജയന് മഹാമുനിയായ വേദവ്യാസന്‍ തന്നെയാണ് മോക്ഷപ്രദമായ ദേവീഭാഗവതം ഉപദേശിച്ചത്. പണ്ട് തക്ഷകന്‍ കടിച്ചായിരുന്നു അദ്ദേഹത്തിന്‍റെ അച്ഛനായ പരീക്ഷിത്തിന്റെ അന്ത്യം. ഒന്‍പതു ദിവസം ദേവീഭാഗവതം കേട്ട്, നവാഹയജ്ഞം കഴിഞ്ഞപ്പോള്‍ മരണപ്പെട്ട പരീക്ഷിത്തിന് ദിവ്യഗതിയുണ്ടായി. അങ്ങിനെ പുത്രനായ ജനമേജയന്‍ കൃതകൃത്യനുമായി. മോക്ഷപ്രദവും ദുര്‍ഗ്ഗതിനിവാരകവുമാണ് ദേവീഭാഗവതപഠനം. ദിനവും ചെറിയൊരു സമയം മാത്രമാണെങ്കിലും ദേവീഭാഗവതപഠനം ചെയ്യുന്നത് യജ്ഞതീര്‍ത്ഥാദികളെക്കാളും വ്രതദാനങ്ങളെക്കാളും ഉത്തമമാണ് .

മറ്റു യുഗങ്ങളില്‍ അനവധി മുക്തിമാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും കലിയുഗത്തില്‍ പുരാണശ്രവണം മാത്രമാണ് അല്‍പായുസ്സായ മനുഷ്യനുള്ള ഏകാശ്രയം. വ്യാസന്‍ ദേവീഭാഗവതത്തെ എഴുതിയതു തന്നെ മനുഷ്യരെ മുക്തിമാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഏതൊരു ദിവസവും ഈ പുരാണപഠനത്തിനു യോഗ്യം തന്നെ. നവാഹമായി ഇപ്പുരാണം വായിക്കുന്നത് പുണ്യപ്രദമാണെന്നും, നാല് നവരാത്രികളിലും ഇത് മഹാവിശേഷമാണെന്നും പറയപ്പെടുന്നു. പാപികള്‍ക്കും, നാസ്തികര്‍ക്കും, എന്നുവേണ്ട  വേദദ്രോഹികള്‍ക്ക് പോലും ദേവീഭാഗവതശ്രവണംകൊണ്ട് നിര്‍മ്മലരാവാം. ഗംഗ, കാശി, മഥുര എന്നിവിടങ്ങള്‍ക്കു പോലുമില്ലാത്ത പവിത്രത ദേവീഭാഗവതയജ്ഞവേദികള്‍ക്കുണ്ട്.

ദേവീഭാഗവതത്തിലെ ഒരൊറ്റ ശ്ലോകം ദിവസവും പഠിക്കുന്നവന്‍ ദേവിയുടെ സംപ്രീതിയ്ക്ക് പാത്രമാവും. ഇതിന്റെ നിത്യപാരായണത്തിലൂടെ സാധകനിലെ ധര്‍മ്മാര്‍ത്ഥകാമമോക്ഷ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാകുന്നു. പ്രസേനനെത്തേടിപ്പോയ ശ്രീകൃഷ്ണന്‍ തിരികെവരാന്‍ വൈകുന്നതില്‍ ആധിപൂണ്ട വസുദേവര്‍ക്ക് തന്റെ പുത്രനെ പെട്ടെന്ന് തന്നെ കാണാന്‍ സാധിച്ചത് ദേവീഭാഗവതശ്രവണത്താലാണ്. ഈ ഗ്രന്ഥത്തെ വന്ദിച്ചുപൂജിക്കുന്ന ഗൃഹം ഐശ്വര്യപൂര്‍ണ്ണമാവും. ഇത് പഠിക്കുന്ന ബ്രാഹ്മണന്‍ വേദജ്ഞനും, ക്ഷത്രിയന്‍ രാജാവും വൈശ്യന്‍ സമ്പല്‍സമൃദ്ധനും, ശൂദ്രന്‍ സ്വകുലത്തിന്റെ നേതാവുമായിത്തീരും.

ശ്രീ സ്കന്ദപുരാണത്തില്‍ മാനസഖണ്ഡത്തില്‍ ദേവീഭാഗവതമാഹാത്മ്യം ഒന്നാമദ്ധ്യായം   

10 comments:

  1. വിശ്വമാതാവായ ദേവി നിസ്സംശയം
    വിശ്വമെല്ലാടവും തിങ്ങി വിളങ്ങീട്ടു
    വിജ്ഞാന മുക്തി സിദ്ധ്യാദി നല്‍കീടുന്നു
    അങ്ങനെയുള്ളൊരു ദേവിയെ സേവിക്കില്‍
    മംഗളം കൈവരുമേവനും നിര്‍ണ്ണയം !!!

    വളരെ... ഒത്തിരി നന്ദിയുണ്ട് അമ്മയുടെ കഥകള്‍
    വിജയദശമി ദിവസം തന്നെ ആരംഭിച്ചതില്‍ ...എല്ലാ ഭാവുകങ്ങളും അമ്മ നല്‍കട്ടെ ...നന്ദി നമസ്തേ !

    ReplyDelete
  2. നന്ദി വളരെ സന്തോഷം Sukumar ji

    ReplyDelete
  3. നന്ദി വളരെ സന്തോഷം Sukumar ji

    ReplyDelete
  4. Hari Om
    വളരെ സന്തോഷം സുകുമാർ -ജി.
    പ്രണാമങ്ങൾ.
    Vanaja

    ReplyDelete
  5. പ്രണാമം സുകുമാർ ജീ.

    ReplyDelete
  6. അമ്മേ നാരായണാ .. ദേവി നാരായണാ ലക്ഷ്‌മി നാരായണ ഭദ്രേ നാരായണാ

    ReplyDelete
  7. അങ്ങേയ്ക്ക് കോടി കോടി നമസ്കാരം അമ്മ അനുഗ്രഹിക്കട്ടെ

    ReplyDelete