Devi

Devi

Wednesday, July 26, 2017

ദിവസം 266. ശ്രീമദ്‌ ദേവീഭാഗവതം. 9- 44 . സ്വധോപാഖ്യാനം

ദിവസം 266.  ശ്രീമദ്‌ ദേവീഭാഗവതം. 9- 44 . സ്വധോപാഖ്യാനം

ശൃണു നാരദ വക്ഷ്യാമി സ്വധോപാഖ്യാനമുത്തമം
പിതൃണാം ച തൃപ്തികരം ശ്രാദ്ധാന്ന ഫലവർദ്ധനം
സൃഷ്ടേരാദൗ പിതൃഗണാൻ സസർജ ജഗതാം വിധി:
ചതുരശ്ച മൂർത്തിമതസ്ത്രീംശ്ച തേജ: സ്വരൂപിണ:

ശ്രീ നാരായണൻ പറഞ്ഞു: നാരദമുനേ, ഇനി സ്വാധാദേവിയുടെ കഥയും കേട്ടാലും. പിതൃക്കളെ തുഷ്ടരാക്കാനും ശ്രാദ്ധമൂട്ടുന്നതിന്റെ ഫലം വർദ്ധിപ്പിക്കുന്നതുമാണ് ആ ദേവിയുടെ ചരിത്രം. സൃഷ്ടിയുടെ ആരംഭത്തിൽ വിധാതാവ് ഏഴു പിതൃഗണങ്ങളെ സൃഷ്ടിക്കുകയുണ്ടായി. അതിൽ മൂന്നെണ്ണം തേജോരൂപങ്ങളും നാലെണ്ണം മൂർത്തി രൂപങ്ങളുമായിരുന്നു. അനലൻ, സോമൻ, യമൻ, ആര്യമാവ്, അഗ്നിഷ്വാത്തൻമാർ, ബഹിർഷത്തുകൾ, സോമപന്മാർ എന്നിവരാണ് ആ സപ്തപിതൃക്കൾ.

സുന്ദരരൂപികളായ ഇവർക്കായി വിധാതാവ് ശ്രാദ്ധാന്നം ആഹാരമായി കൽപ്പിച്ചു വച്ചു. വേദവിധിപ്രകാരം ബ്രാഹ്മണർക്ക് വിധിച്ചിട്ടുള്ളത് തർപ്പണപര്യന്ത സ്നാനം, ശ്രാദ്ധം, വേദപൂജ, ത്രിസന്ധ്യാ പൂജകൾ എന്നിവയാണ്. ഇവയൊന്നുമില്ലാത്ത ബ്രാഹ്മണൻ വിഷമില്ലാത്ത സർപ്പം പോലെ നിഷ്പ്രഭനാണ്. അതുപോലെ ദേവീപൂജ ചെയ്യാത്തവനും ഹരി നൈവേദ്യമുണ്ണാത്തവുമായ  ബ്രാഹ്മണൻ അശുദ്ധനാണ്. യാതൊരു കർമ്മങ്ങളും ചെയ്യാൻ അയാള്‍ക്ക് അവകാശമില്ല.

ബ്രഹ്മാവ് പിതൃക്കൾക്കായി ശ്രാദ്ധാന്നം കൽപ്പിച്ചുവെങ്കിലും വിപ്രൻമാർ അതവര്‍ക്ക്  അപ്പിച്ചുവെങ്കിലും അത് പിതൃക്കളിൽ ചെന്നെത്തിയില്ല. വിശപ്പുകൊണ്ട് വലഞ്ഞ പിതൃക്കൾ ബ്രഹ്മസഭയിലെത്തി സങ്കടം പറഞ്ഞു. അപ്പോൾ ബ്രഹ്മാവ് ധ്യാനത്തിലൂടെ ഒരു കന്യകയെ സൃഷ്ടിച്ചു. വിദ്യാഗുണവും സൗന്ദര്യവും തികഞ്ഞ നവയൗവനസിദ്ധയായ കന്യകയുടെ കാന്തി നൂറ് പൂർണ്ണചന്ദ്രൻമാർക്ക് തുല്യമായിരുന്നു. രത്നാഭരണവിഭൂഷിതയായി വെൺ ചമ്പകപ്പൂവിന്റെ നിറത്തോടെ അവൾ പുഞ്ചിരി തൂകി നിന്നു. നൂറ് പൊൻതാമരകളെ അതിശയിക്കുന്ന പ്രഭയായിരുന്നു ആ പുഞ്ചിരിപ്പൂവിന്. സാക്ഷാൽ ലക്ഷ്മീദേവിക്കൊത്ത ലക്ഷണങ്ങൾ നിറഞ്ഞ കന്യക വിശുദ്ധയും വരദയും തുഷ്ടിസ്വരൂപിണിയും ആയിരുന്നു. പത്മജയായ അവളുടെ പാദപത്മങ്ങൾ, പത്മമുഖം, പന്മത്മനയനങ്ങൾ എന്നിവയെല്ലാം അതിസുന്ദരങ്ങളായി കാണപ്പെട്ടു. സ്വധ എന്ന് പേരിട്ട് അവളെ പിതൃക്കളുടെ പത്നിയായി പത്മോത്ഭവൻ കൽപ്പിച്ചു നൽകി.

ബ്രാഹ്മണർക്കായി സ്വധാദേവീ മന്ത്രവും ബ്രഹ്മാവ് അരുൾ ചെയ്തു. വിധാതാവ് വിപ്രൻമാർക്ക് രഹസ്യമായി ഉപദേശവും നൽകി. അവർ മന്ത്രജപത്തോടെ പിതൃദാനം ചെയ്തു. ദേവകർമ്മം ചെയ്യുമ്പോൾ മന്ത്രങ്ങൾ സ്വാഹാന്തവും പിതൃകർമ്മങ്ങൾക്ക് സ്വധാന്തവും ആണ് വിധി. എല്ലാ കർമ്മങ്ങൾക്കും ദക്ഷിണ പരമപ്രധാനമത്രേ. ദക്ഷിണ കൂടാതെ ചെയ്യുന്ന കർമ്മങ്ങൾ വ്യർത്ഥമാകുന്നു.

മനുക്കളും ദേവൻമാരും പിതൃക്കളും ദേവതകളും ബ്രാഹ്മണരും മുനിമാരും അത്യാദരപൂർവ്വം സാധ്വിയായ സ്വധാദേവിയെ പൂജിച്ചു. അവർ ദേവീപ്രീതി നേടി സന്തുഷ്ടരായി. ഇതാണ് സ്വാധാദേവിയുടെ കഥ. നാരദമുനേ, ഇനിയുമെന്താണങ്ങേയ്ക്ക് അറിയേണ്ടത്?

ശ്രീ നാരദൻ പറഞ്ഞു: സ്വധാദേവിയെ പൂജിക്കാനായുള്ള മന്ത്രങ്ങൾ, സ്തോത്രങ്ങൾ, പൂജാവിധികൾ എന്നിവ കേൾക്കാൻ എനിക്കാഗ്രഹമുണ്ട്. ദയവായി അവയെക്കുറിച്ച് എന്നെ പ്രബുദ്ധനാക്കിയാലും.

ശ്രീ നാരായണൻ പറഞ്ഞു: വേദോക്തങ്ങളായ ധ്യാനവും സ്തോത്രവുമൊക്കെ അറിയാവുന്ന അങ്ങ് വീണ്ടുമതേപ്പറ്റി ചോദിക്കുന്നതെന്തുകൊണ്ടാണ്? മാഘമാസത്തിലെ കൃഷ്ണത്രയോദശിയിൽ സ്വധാദേവിയെ പൂജിച്ച് ശ്രാദ്ധം നടത്തണം. സ്വധാദേവിയെ പൂജിക്കാതെ ചാത്തമൂട്ടുന്നത് സഫലമാവുകയില്ല.

"ബ്രഹ്മാവിന്റെ മാനസപുത്രിയും സദാ നവയൗവനസമ്പന്നയും ദേവസംപൂജ്യയും ശ്രാദ്ധ ഫലദായകിയുമായ സ്വധാദേവിയെ ഞാനിതാ കൈതൊഴുത് ഭജിക്കുന്നു." എന്ന് ധ്യാനിച്ചിട്ട് ശിലയിലോ കലശത്തിലോ മൂലമന്ത്രജപത്തോടെ പാദ്യാദികൾ സമർപ്പിക്കുക. "ഓം ഹ്രീം ശ്രീം ക്ലീം സ്വധാദേവ്യൈ സ്വാഹാ" എന്ന് ജപിച്ചു വേണം സ്വധാദേവിയെ പ്രണമിച്ച് പൂജിക്കാൻ.

ബ്രഹ്മാവു തന്നെ രചിച്ചതായ ദേവീസ്തോത്രം ഇനി പറഞ്ഞു തരാം. മനുഷ്യരുടെ വാഞ്ഛിതങ്ങളെയെല്ലാം നടത്തിക്കുന്ന മഹത്തായ  ഈ സ്തോത്രം അതിവിശേഷമാണ്. സ്വധയെന്ന നാമം ഉചരിക്കുന്ന മാത്രയിൽ സകലപാപങ്ങളും നശിക്കുന്നു. അതു കൊണ്ട് മാത്രം സാധകന് യാഗഫലം യജ്ഞഫലം, തീർത്ഥസ്നാനാദി ഫലം എന്നിവ ലഭിക്കുന്നു.

'സ്വധ, സ്വധ, സ്വധ' എന്ന് മൂന്നു തവണ ജപിക്കുമ്പോൾ ശ്രാദ്ധം, ബലി, തർപ്പണം, എന്നിവയുടെ ഫലം ലഭിക്കും. മൂന്ന് ത്രിസന്ധ്യകളിലും  മൂന്നുരു 'സ്വധ' എന്നു ജപിക്കുന്ന സാധകന് സത്പുത്രൻമാരെ പ്രസവിക്കുന്ന ഒരുവളെത്തന്നെ സഹധർമ്മിണിയായി ലഭിക്കും. ശ്രാദ്ധസമയത്ത് ഏകാഗ്രതയോടെ ഈ സ്തുതി കേൾക്കുന്നതും ശ്രാദ്ധഫലസിദ്ധി ഉറപ്പാക്കും.

ദേവീ, അവിടുന്ന് പിതൃക്കൾക്ക് പ്രാണപ്രിയയും ബ്രാഹ്മണർക്ക് ജീവനമേകുന്നവളുമാണ്. ശ്രാദ്ധ ഫലങ്ങൾ വിതരണം ചെയ്യുന്ന അവിടുന്ന് ശ്രാദ്ധാധ്യഷ്ഠാതൃദേവിയാകുന്നു. സുവ്രതയും നിത്യയും സത്യസ്വരൂപയും പുണ്യസ്വരൂപയും ആയ അവിടുന്ന് പ്രളയകാലം വരെ നിലകൊണ്ട് തിരോഭവിക്കുന്നു. പ്രണവം  സ്വസ്തി, നമനം, സ്വാഹാ, ദക്ഷിണ, സ്വധ, എന്നിവ കർമ്മങ്ങൾക്ക് ശ്രേഷ്ഠവും ഒഴിച്ചുകൂടാൻ പാടില്ലാത്തവയുമാണ്. കർമ്മങ്ങൾ പൂർത്തീകരിക്കാൻ ഇവ അനിവാര്യമാണ്.

ബ്രഹ്മസഭയിൽ വച്ച് നാന്മുഖൻ സ്വധാദേവിയെ വാഴ്ത്തി നിൽക്കവേ ദേവി പ്രത്യക്ഷയായി. ആ പത്മാക്ഷിയെ വിധാതാവ് പിതൃക്കൾക്ക് നൽകി. പിതൃക്കൾ ദേവിയെ കൂട്ടിക്കൊണ്ടുപോയി. പരിപാവനമായ സ്വധാസ്തോത്രം ശ്രദ്ധയോടെ കേൾക്കുന്നവന് സർവ്വ തീർത്ഥങ്ങളിലും സ്നാനം ചെയ്ത ഫലം ലഭിക്കും. അവന്റെ അഭീഷ്ടങ്ങൾ എല്ലാം സാധിക്കുകയും ചെയ്യും.

No comments:

Post a Comment