Devi

Devi

Thursday, August 25, 2016

ദിവസം 170 ശ്രീമദ്‌ ദേവീഭാഗവതം. 7. 12. ത്രിശങ്കു വനവാസം

ദിവസം 170   ശ്രീമദ്‌ ദേവീഭാഗവതം7. 12. ത്രിശങ്കു വനവാസം

ഏവം പ്രബോധിത: പിത്രാ ത്രിശങ്കു: പ്രണതോ നൃപ:
തഥേതി പിതരം പ്രാഹ പ്രേമ ഗദ്ഗദയാ ഗിരാ
വിപ്രാനാഹൂയ മന്ത്രജ്ഞാൻ വേദശാസ്ത്രവിശാരദാൻ
അഭിഷേകായ സംഭാരൻ കാരായാമാസ സത്വരം

വ്യാസൻ പറഞ്ഞു. പിതാവിന്റെ സദുപദേശങ്ങൾ സത്യവ്രതൻ വിനയത്തോടെ സാദരം സ്വീകരിച്ചു. മന്ത്രജ്ഞാനികളായ വേദശാസ്ത്ര പാരംഗതരെ വിളിച്ച് അഭിഷേകത്തിനുള്ള സംഭാരങ്ങൾ ഒരുക്കി. മറ്റ് രാജാക്കൻമാരെയും സാമന്ത പ്രഭുക്കളെയും ക്ഷണിച്ച് നാനാതീർത്ഥങ്ങളിൽ നിന്നുമുള്ള കലശങ്ങൾ കൊണ്ടുവന്ന് കുമാരന്റെ പട്ടാഭിഷേകം രാജാവ് അതിഗംഭീരമായി ആഘോഷിച്ചു.  മകനെ രാജ്യഭാരമേൽപ്പിച്ച് മഹാരാജാവ് ഭാര്യയുമൊത്ത് ഗംഗാതീരത്തുള്ള ആ വനപ്രദേശത്ത് വാനപ്രസ്ഥ ജീവിതം നയിച്ചുവന്നു. ആയുസ്സ് തീർന്നപ്പോൾ ദേഹമുപേക്ഷിച്ച് സ്വർഗ്ഗത്തിലെത്തി. ഇന്ദ്രസവിധത്തിൽ അദ്ദേഹം സൂര്യ തേജസ്സോടെ ശോഭിച്ചു നിലകൊണ്ടു.

ജനമേജയൻ ചോദിച്ചു: മഹാത്മൻ, അങ്ങ് കഥയിൽ സത്യവ്രതൻ നന്ദിനി പശുവിനെ വധിച്ച് വസിഷ്ഠ മുനിയുടെ ശാപത്തിനു പാത്രമായി എന്നു പറഞ്ഞുവല്ലോ. ആ ശാപത്തിൽ നിന്നും രാജകുമാരൻ എങ്ങിനെ മുക്തനായി? മഹാപാതകം ചെയ്ത് ശാപം വാങ്ങിയവന് സിംഹാസനം കിട്ടാൻ യോഗ്യതയുണ്ടാവുമോ? മകനാണെങ്കിലും പിശാചത്വം ഉള്ളവനെ സ്വീകരിക്കാൻ രാജാവെന്തുകൊണ്ടാണ് തയ്യാറായത്?

വ്യാസൻ തുടർന്നു: വസിഷ്ഠശാപം കിട്ടിയപ്പോൾ സത്യവ്രതന്റെ രൂപം അതി ഘോരമായിത്തീർന്നു. എന്നാൽ അത് അധികകാലം നീണ്ടുനിന്നില്ല. സത്യവ്രതൻ ദേവീ ഉപാസന ചെയ്കയാൽ ജഗദംബയുടെ കൃപയ്ക്ക് പാത്രമായി. അവനിലെ പാപവും പിശാചത്വവും മറഞ്ഞു. രൂപം വീണ്ടും കോമളമായിത്തീർന്നു. ദേവീ കാരുണ്യത്താൽ കുമാരനിൽ തേജസ്സുണർന്നു. പരാശക്തിയായ ദേവിയുടെ പ്രാഭവത്താൽ വസിഷ്ഠനും പ്രസന്നനായി. പിതാവിന്റെ ക്രോധം നശിച്ചു.  രാജാവിന് മകനോടുള്ള സ്നേഹവായ്പ് വർദ്ധിതമായി. യഥാസമയം സദുപദേശം കൈക്കൊണ്ട് സത്യവ്രതൻ രാജസിംഹാസനം നേടി.

പിതാവിന്റെ മരണശേഷം അദ്ദേഹം പലവിധത്തിൽ ദേവീപൂജകളും യജ്ഞങ്ങളും നടത്തുകയുണ്ടായി. സത്യവ്രതന്റെ പുത്രനാണ് ഹരിശ്ചന്ദ്രൻ. അതിസുന്ദരനും ശാസ്ത്രജ്ഞാനത്തിൽ നിഷ്ണാതനുമായിരുന്നു അദ്ദേഹം. ഹരിശ്ചന്ദ്രനെ രാജ്യഭാരമേൽപ്പിച്ച് മനുഷ്യ ദേഹത്തോടെ സ്വർഗ്ഗത്തിലെത്തണം എന്നാണ് ത്രിശങ്കു ആഗ്രഹിച്ചത്.

ആഗ്രഹനിവൃത്തിക്കായി അദ്ദേഹം വസിഷ്ഠമുനിയെ ചെന്നു കണ്ടു. തനിക്ക് മനുഷ്യന്റെ ഉടലിൽ ഇരുന്നു കൊണ്ടു് സ്വർഗ്ഗീയസുഖങ്ങളും അമാനുഷീകമായ ഭോഗങ്ങളും അറിയണം എന്ന മോഹം പറഞ്ഞു. 'എനിക്ക് ഗന്ധർവ്വൻമാരുടെ മധുരഗീതങ്ങൾ ഈ ചെവികൊണ്ടു് കേൾക്കണം. അപ്സര സുന്ദരിമാരുമൊത്ത് സുഖിക്കണം. ഈ ആഗ്രഹങ്ങൾ നേടാനായി ഏതു യാഗങ്ങളാണ് ഞാൻ ചെയ്യേണ്ടത്? അതിനായി എന്നെ സഹായിച്ചാലും. ദുഷ്പ്രാപ്യമാണ് സ്വർഗ്ഗം എങ്കിലും അങ്ങേയ്ക്ക് സാദ്ധ്യമല്ലാത്തതായി  എന്തുണ്ട്?'

'മനുഷ്യദേഹത്തിൽ ഇരുന്നുകൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പുണ്യമാർജിച്ച് ദേഹം ഉപേക്ഷിക്കുന്നവർക്ക് എത്തിച്ചേരാനുള്ള ഇടമാണ് സ്വർഗ്ഗം. അത് മരണശേഷം മാത്രമേ സാധിക്കൂ. അങ്ങയുടെ മോഹം സഫലമാവാൻ പറ്റുമോ എന്നെനിക്ക് സംശയമാണ്. ജീവനുളള മനഷ്യന് അപ്സരസ്ത്രീകളുമായി രമിക്കാൻ സാധിക്കില്ല. ഏതായാലും യജ്ഞങ്ങൾ ചെയ്യുക. പുണ്യമാർജിച്ച് മരിച്ചാൽ സ്വർഗ്ഗം ലഭിക്കുമല്ലോ.’

വസിഷ്ഠൻ ഉടലോടെ സ്വർഗ്ഗത്തിൽ എത്തുവാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതുകേട്ടു് രാജാവ് നിരാശനായി. 'തന്നോടു് മുനിക്ക് പണ്ടേ വൈരമുണ്ടായിരുന്നു. അതാവും ഇങ്ങിനെ ഒഴിഞ്ഞു മാറുന്നത്' എന്നാണ് രാജാവിന് തോന്നിയത്.

'എന്നാല്‍ ഞാൻ മറ്റാരെക്കൊണ്ടെങ്കിലും യജ്ഞം നടത്തിച്ചു കൊള്ളാം ' എന്നായി സത്യവ്രതൻ. മുനി കോപിഷ്ടനായി. അദ്ദേഹം രാജാവിനെ ശപിച്ചു. "മുഠാള, നീയൊരു ചണ്ഡാളനായി തീരട്ടെ. നിന്റെയീ ശരീരത്തോടെതന്നെ  നീ ചണ്ഡാളനായി മാറും. പശുവിനെ കൊന്നവനേ, ബ്രാഹ്മണപത്നിയെ അപഹരിച്ചവനേ, ധർമ്മം വെടിഞ്ഞവനേ, മഹാപാപീ, മരിച്ചാലും നിനക്ക് സ്വർഗ്ഗലാഭമുണ്ടാവാതെ പോകട്ടെ."

ആചാര്യന്റെ ശാപം കിട്ടിയപ്പോൾ രാജാവ് നായയെ ആഹരിക്കുന്ന ചണ്ഡാലന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. കാതിൽക്കിടന്ന രത്നകുണ്ഡലങ്ങൾ വെറും കൽത്തുണ്ടങ്ങളായി മാറി. ദേഹത്തണിഞ്ഞ ചന്ദനത്തിനു സുഗന്ധം നഷ്ടമായി. അരയിൽ ചുറ്റിയ മഞ്ഞപ്പട്ട് കറുത്തിരുണ്ടു. ദേഹം ആനയുടെ നിറമായി. ശക്തിയെ ഉപാസിക്കുന്ന മുനിയുടെ ശാപം ഉടനെ രാജാവിൽ പ്രകടമായി കാണപ്പെട്ടു. ശക്തിയെ പൂജിക്കുന്നവനുമായി ഒരിക്കലും പിണങ്ങരുത്. ഗായത്രീജപത്തിനു മുടക്കം വരുത്താത്ത വസിഷ്ഠമുനിയുടെ ശാപം ഫലിക്കാതെ വരില്ലല്ലോ.

സ്വന്തം ദേഹം എത്ര നികൃഷടമാണെന്ന് കണ്ട്‌ രാജാവ് ഖിന്നനായി കൊട്ടാരത്തിൽ കയറാതെ വനത്തിലേക്ക് പോയി. 'ഈ രൂപത്തിൽ കൊട്ടാരത്തിൽ ചെന്നാൽ ഭാര്യകൂടി എന്നെ തിരിച്ചറിഞ്ഞു് അംഗീകരിക്കില്ല. മന്ത്രിമാർ ബഹുമാനിക്കുകയുമില്ല. ഇനി ഞാൻ എന്നോട്ടു പോവും? എന്നെ കണ്ടാൽ മകന് പേടിയാവും. സ്വന്തക്കാരും  ബന്ധുക്കളും  എന്നെ വിലവയ്ക്കുകയില്ല. വിഷം കഴിച്ചോ കെട്ടിത്തൂങ്ങിയോ വെള്ളത്തിൽ ചാടിയോ മരിക്കുകയാണ് നല്ലത്. അല്ലെങ്കിൽ ഒരു ചിത കൂട്ടി അതിൽ ചാടാം. പട്ടിണി കിടന്നു മരിക്കയും ആവാം. പക്ഷേ ആത്മഹത്യാ പാപം ജന്മാന്തരങ്ങളിൽ വിടാതെ പിൻതുടരുമല്ലോ. ഈ ശാപഫലമായുള്ള ചണ്ഡാലത്വം വരും ജമങ്ങളിലും ഉണ്ടാവും താനും. എതായാലും ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കർമ്മഫലം അനുഭവിക്കുക തന്നെ.

അനുഭവിച്ചു മാത്രമേ പ്രാരബ്ധ കർമ്മങ്ങൾക്ക് അറുതിയുണ്ടാവൂ. ശുഭമായാലും  അല്ലെങ്കിലും ഞാനെന്റെ കർമങ്ങൾ അനുഭവിച്ചു തീർക്കണം. പുണ്യാശ്രമങ്ങളുടെ സാമീപ്യം, പൂജ്യതീർത്ഥങ്ങളിലെ സ്നാനം, സജ്ജന സേവനം, ജഗദംബികാ ധ്യാനം എന്നിവയിൽ ഞാനെന്റെ ദിനരാത്രങ്ങൾ ചിലവഴിക്കാൻ പോകുന്നു. വനവാസത്തിനിടക്ക് എനിക്ക് ചിലപ്പോൾ സത്സംഗം ഉണ്ടാവാനും മതി. ഭാഗ്യമുണ്ടെങ്കിൽ എന്റെ കർമഫലം അങ്ങിനെ ക്ഷയിക്കാനും സാദ്ധ്യതയുണ്ടു്.'

രാജാവ് നഗരജീവിതം മതിയാക്കി ഗംഗാ തീരത്ത് താമസിച്ച് ദിനരാത്രങ്ങൾ ദു:ഖത്തോടെ കഴിച്ചുകൂട്ടി. ഹരിശ്ചന്ദ്രൻ അച്ഛന്റെ വിവരമറിഞ്ഞു വ്യാകുലപ്പെട്ടു. അച്ഛനെ കൂട്ടിക്കൊണ്ടുവരാൻ അദ്ദേഹം മന്ത്രിമാരെ അയച്ചു. ‘മഹാരാജാവേ അങ്ങയെ കാത്ത് കൊട്ടാരവും പ്രജകളും ഇരിക്കുന്നു. നമുക്ക് എങ്ങിനെയെങ്കിലും ഗുരുവിനെ പ്രീതിപ്പെടുത്തി ശാപമോക്ഷം നേടാം. അദ്ദേഹം അങ്ങയുടെ ദു:ഖം ശമിപ്പിക്കും.'

മന്ത്രിമാർ ഇതൊക്കെ പറഞ്ഞിട്ടു പോലും ചണ്ഡാള വേഷത്തിൽ കൊട്ടാരത്തിലേക്ക് പോവാൻ ത്രിശങ്കു തയ്യാറായില്ല. മകനോടു് രാജ്യഭാരം കൈയാളാൻ അദ്ദഹം പറഞ്ഞയച്ചു. 'ബ്രാഹ്മണരെയും ദേവൻമാരെയും ഉചിതമായി പൂജിച്ച് നീ രാജ്യം ഭരിക്കുക.' മന്ത്രിമാർ ദുഖത്തോടെ മടങ്ങി.അവർ ഹരിശ്ചന്ദ്രനെ രാജാവായി വാഴിച്ചു. അദ്ദേഹം പിതാവിന്റെ ഇംഗിത പ്രകാരം ധാർമികമായ രീതിയിൽ രാജ്യഭരണം നിർവ്വഹിച്ചു.

No comments:

Post a Comment