Devi

Devi

Thursday, August 11, 2016

ദിവസം 168 ശ്രീമദ്‌ ദേവീഭാഗവതം. 7. 10. ത്രിശങ്കുചരിതം

ദിവസം 168   ശ്രീമദ്‌ ദേവീഭാഗവതം.  7. 10. ത്രിശങ്കുചരിതം

ബഭൂവ ചക്രവർത്തീ സ നൃപതി: സത്യ സംഗര:
മാന്ധാതാ പൃഥിവീം സർവാമജയൻ നൃപതീശ്വരഃ
ദസ്യ വോ സ്യ ഭയത്രസ്താ യയുർഗിരി ഗുഹാസു ച
ഇന്ദ്രേണാസ്യ കൃതം നാമ ത്രസദ്ദസ്യുരിതി സ്ഫുടം

വ്യാസൻ തുടർന്നു: മാന്ധാതാവ് ലോകം മുഴുവൻ കീഴടക്കി ചക്രവർത്തിയായി വാണു. ശത്രുക്കൾ രാജാവിനെ പേടിച്ച് കാട്ടിലും മലയിലും പോയി ഒളിച്ചു.   ദേവേന്ദ്രൻ അദ്ദേഹത്തിന്    'ത്രസദ്ദസ്യു' എന്ന പേര് നൽകി. മാന്ധാതാവിന്റെ പത്നി സർവ്വലക്ഷണസമ്പന്നയായ ബിന്ദുമതിയായിരുന്നു. ശശബിന്ദുവിന്റെ മകൾ. അവർക്ക് രണ്ടു പുത്രൻമാർ. പുരുകുത്സനും മുചുകുന്ദനും.

പുരുകുത്സന് അരണ്യൻ എന്ന ഒരു പുത്രനും അദ്ദേഹത്തിന് ബൃഹദശ്വൻ എന്നൊരു മകനുമുണ്ടായി. അവർക്ക് പിന്നാലെ ക്രമത്തിൽ പരമാർത്ഥ വേദി, ഹര്യശ്വൻ, ത്രിധന്വാവ്, അരുണൻ, സത്യവ്രതൻ എന്നിവർ യഥാക്രമം ആ പരമ്പരയിൽ ജനിച്ച  രാജാക്കന്മാരാണ്.    സത്യവ്രതൻ തന്റെ യൌവന കാലം താന്തോന്നിയായി നടന്നു. അയാൾ ഒരു ബ്രാഹ്മണ വധുവിനെ വിവാഹസമയത്ത് മോഷ്ടിച്ചു കൊണ്ടുപോയി. വിപ്രൻമാർ വിഭ്രാന്തരായി നിലവിളിച്ച് രാജാവായ അരുണന്റെയടുക്കൽ സങ്കടം പറഞ്ഞു. രാജാവ് മകനെ ഭർസിച്ചു. "ദുഷ്ടനായ നീ കുലത്തിന്റെ പേര് കളഞ്ഞു. നീ ഇവിടം വിട്ട് പെയ്ക്കൊള്ളുക. ഈ നാട്ടിലിനി നിന്നെ കാണാൻ ഇടയാവരുത്."

"ഞാനെവിടെ പോകാനാണ്?"

"വല്ല  ചണ്ഡാലവർഗ്ഗത്തിന്റെ കൂടെയും കഴിഞ്ഞോളുക. വിപ്രപത്നിയെ അപഹരിക്കുക എന്നത് നീചകർമമമാകയാൽ നിനക്ക് അവരുടെ ഒപ്പമുള്ള ജീവിതമാണ് ഉചിതം. കുലനാമം മുടിക്കാൻ പിറന്ന നിന്റെ പേരിൽ എനിക്ക് 'പുത്രവാൻ' ആവണ്ട."

സത്യവ്രതൻ ഒരു പറയച്ചേരിയിൽ താമസം തുടങ്ങി. കവചവും വില്ലും ധരിച്ച് ചണ്ഡാള വർഗ്ഗത്തിനൊപ്പം അയാൾ കഴിഞ്ഞു. കൊട്ടാരത്തിൽ നിന്നും രാജാവ് മകനെ പുറത്താക്കിയപ്പോൾ രാജഗുരുവായ വസിഷ്ഠൻ തടഞ്ഞില്ല എന്നതിൽ സത്യവ്രതന് മഹർഷിയോടു് ദേഷ്യമുണ്ടായിരുന്നു.

അരുണൻ മറ്റൊരു പുത്രനുണ്ടാവാനായി കാട്ടിൽപ്പോയി പന്ത്രണ്ടു കൊല്ലം തപസ്സു ചെയ്തു. ധർമ്മവൈകല്യം ഉണ്ടായ ആ നാട്ടിൽ അക്കാലമത്രയും മഴ പെയ്തില്ല. ദേവേന്ദ്രനാണല്ലോ മഴ പെയ്യിക്കേണ്ടത്.

അക്കാലത്ത് വിശ്വാമിത്രൻ തന്റെ ഭാര്യാപുത്രാദികളെ അരുണന്റെ രാജ്യത്ത് വിട്ടിട്ട് കാട്ടിൽ തപസ്സനുഷ്ടിച്ചിരുന്നു. വിശ്വാമിത്രന്റെ ധർമപത്നി മഴയില്ലാത്ത ഈ രാജ്യത്ത് വളരെ ക്ലേശിച്ചാണ് ജീവിച്ചത്. കുട്ടികൾ അന്നത്തിനായി ആർത്തിപൂണ്ടു് കരഞ്ഞു. 'ഈ നാട്ടിൽ ഉത്തരവാദിത്വമുള്ള ഒരു രാജാവില്ലല്ലോ' എന്നാ അമ്മ ആവലാതിപ്പെട്ടു. 'ഞാൻ ആരോടു് പറയും? ഭർത്താവാണെങ്കിൽ കാട്ടിലുമാണ്. എന്റെ ദുഖം അദ്ദേഹം അറിയുന്നത് പോലുമുണ്ടാവില്ല. ഏതായാലും ഒരു മകനെ വിറ്റ് കിട്ടുന്ന പണം കൊണ്ടു് മറ്റു മക്കൾക്ക് ആഹാരം കൊടുക്കാം. കഷ്ടം! ഇതെന്റെ തലവിധി! എല്ലാവരെയും പട്ടിണിക്കിട്ടു കൊല്ലുന്നതിലും ഭേദം ഇതാണ്.'

ആ അമ്മ മദ്ധ്യമപുത്രനെ ദർഭക്കയർ കൊണ്ടു് കെട്ടി വീട്ടിൽ നിന്നും ഇറങ്ങി നടന്നു. മകന്റെ കഴുത്തിൽ കുരുക്കിട്ട് വിൽക്കാൻ കൊണ്ടു് നടക്കുന്ന ആ സാധ്വിയെ സത്യവ്രതൻ കാണുവാനിടയായി. അദ്ദഹം അവളോടു് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.

'വിശ്വാമിത്രപത്നിയായ ഞാനിപ്പോൾ വല്ലാത്ത കഷ്ടത്തിലാണ്. പട്ടിണി മാറ്റാൻ ഈ മകനെ വിൽക്കാൻ കൊണ്ടുപോവുകയാണ്. മഹർഷി തപസ്സിനായി കാട്ടിൽ പോയിരിക്കുന്നു. ഇവനെ വിറ്റിട്ടെങ്കിലും ബാക്കിയുള്ളവരുടെ ക്ഷുത്തകറ്റണം'

ഇതു കേട്ട സത്യവ്രതൻ മുനിപത്നിയെ സമാധാനിപ്പിച്ചു. 'നിന്റെ പുത്രനെ വിൽക്കണ്ട. മുനി തിരികെയെത്തുന്നത് വരെ ഞാൻ നിന്റെ കുടുംബത്തിന്നുള്ളത് കൊണ്ടുവന്നു തരാം.  ആശ്രമ സമീപത്തുള്ള വൃക്ഷക്കൊമ്പിൽ ഞാൻ നിത്യവും വന്ന് ഭക്ഷണ സാധനങ്ങൾ കെട്ടിത്തൂക്കിയിടാം.'

സത്യവ്രതന്റെ വാക്കു കേട്ട മുനി പത്നി മകന്റെ കെട്ടഴിച്ചു. അവനെക്കൂട്ടി ആശ്രമത്തിലേയ്ക്ക് തിരിച്ചു പോയി. കഴുത്തിൽ കെട്ട് വീണ മകന് ഗാളവൻ എന്നൊരു പേരും കിട്ടി. സത്യവ്രതൻ വാക്കു പാലിച്ചു. പതിവായി മാൻ, പോത്ത്, പന്നി, എന്നിവയെ നായാടിക്കൊണ്ടുവന്ന് ആശ്രമസമീപം ഒരു മരക്കൊമ്പിൽ തൂക്കിയിട്ട് അവൻ മടങ്ങും. മുനിപത്നി അവയെടുത്ത് പാകം ചെയ്ത് മക്കളുടെ വിശപ്പകറ്റി. ഗാളവൻ പിന്നീട് സ്വയം വലിയൊരു മഹർഷിയായിത്തീർന്നു.

രാജാവായ അരുണൻ തപസ്സിനായി കാട്ടിൽ പോയ സമയത്ത് വസിഷ്ഠനാണ് രാജ്യകാര്യങ്ങൾ നടത്തിയിരുന്നത്. സത്യവ്രതൻ മൃഗഹിംസയും മറ്റും ചെയ്ത് ചണ്ഡാള ജീവിതം തുടർന്നു വന്നു. വസിഷ്ഠമുനിയോട് സത്യവ്രതന്‍റെയുള്ളില്‍ അടക്കാനാവാത്ത പകയുണ്ടായിരുന്നു.  ‘ഒരു വിവാഹകർമ്മം പൂർത്തിയാവാൻ സപ്തപദി കഴിയണമെന്ന് മുനിക്കറിയാം. എങ്കിലും വിപ്ര’പത്നി’യെ മോഷ്ടിച്ചു എന്ന കുറ്റത്തിനാണല്ലാ തന്നെ അച്ഛൻ ഉപേക്ഷിച്ചത്. താൻ ആ കന്യകയെ  മോഷ്ടിച്ചത് അവൾ ഒരാളുടെ പത്നിയായകുന്നതിന് മുന്‍പാണ്. എന്നാൽ ശിക്ഷിക്കപ്പെട്ടത് 'പരദാരചോരണ'മെന്ന കുറ്റത്തിനാണ്. നീതിന്യായത്തില്‍   ഇക്കാര്യമറിയാവുന്ന വസിഷ്ഠൻ എന്തുകൊണ്ടെന്റെ ശിക്ഷയ്ക്ക് തടസ്സം പറഞ്ഞില്ല?’ എന്നൊക്കെയായിരുന്നു സത്യവ്രതന്‍ ചിന്തിച്ചത്.

ഒരിക്കൽ സത്യവ്രതൻ വസിഷ്ഠന്റെ കറവപ്പശു ഒറ്റയ്ക്ക് മേയുന്നത് കണ്ടു. മറ്റ് മൃഗങ്ങൾ അവിടെയപ്പോൾ ഉണ്ടായിരുന്നില്ല. ക്രോധവും മോഹവും വിശപ്പും ബാധിച്ച അയാൾ ആ പശുവിനെ കൊന്ന് അതിന്റെ മാംസം വേണ്ടുവോളം കഴിച്ചിട്ട് പതിവുപോലെ കുറച്ചു മാംസം മുനിപത്നിക്കായി മരക്കൊമ്പിൽ തൂക്കിയിട്ടു.

പശുവിന്റെ മാംസമാണ് എന്നറിയാതെ ആ മുനിപത്നി മാംസമെടുത്ത് പാകം ചെയ്ത് കുട്ടികൾക്ക് കൊടുത്തു. സാധാരണ കൊണ്ടുവരാറുള്ളത് മാനിന്റെയോ പന്നിയുടേയോ മാംസമാണല്ലോ.

'ഒരു പിശാചിനെപ്പോലെ ഗോഹത്യ ചെയ്ത നീയെത്ര ശഠൻ' എന്ന് വസിഷ്ഠൻ ക്രുദ്ധനായി. 'നിന്റെ തലയിൽ ഗോഹത്യാപാപം, പരദാരഹരണപാപം, പിതൃകോപം എന്നിവ മൂന്നും ഒരുമിച്ചു വന്നു ചേരട്ടെ. ഈ മൂന്നു വ്രണങ്ങൾ (ശങ്കുക്കൾ) നിന്നിൽ  ഇപ്പോൾത്തന്നെ ഉണ്ടാകട്ടെ. പിശാചരൂപത്തിൽ ലോകർക്ക് കാണാവുന്ന വിധത്തിൽ ത്രിശങ്കു എന്ന പേരിൽ നീ ഭൂമിയിൽ അറിയപ്പെടട്ടെ.'

വസിഷ്ഠശാപമേറ്റ സത്യവ്രതൻ ആശ്രമത്തിലിരുന്ന് തീവ്രമായ തപസ്സാരംഭിച്ചു. ഒരു മുനികുമാരനെ ഗുരുവാക്കി മന്ത്രദീക്ഷയെടുത്ത് അദ്ദേഹം ജഗദംബയെ ധ്യാനിക്കാൻ തുടങ്ങി. മൂലപ്രകൃതിയായ അമ്മയിൽ മനസ്സർപ്പിച്ച് സത്യവ്രതൻ ആ കാനനത്തിൽ  തപസ്സിൽ മുഴുകിക്കഴിഞ്ഞു.

No comments:

Post a Comment