Devi

Devi

Wednesday, August 3, 2016

ദിവസം 167 ശ്രീമദ്‌ ദേവീഭാഗവതം. 7. 9. കകുത്സ്ഥാദ്യോത്പത്തി

ദിവസം 167   ശ്രീമദ്‌ ദേവീഭാഗവതം7. 9. കകുത്സ്ഥാദ്യോത്പത്തി

കദാചിദഷ്ടകാശ്രാദ്ധേ വികുക്ഷിം പൃഥ്വിവീപതി:
ആജ്ഞാപയദസംമുഢോ മാംസമാനയ സത്വരം
മേധ്യം ശ്രാദ്ധാർത്ഥമധുനാ വനേ ഗത്വാ സുതാദരാൽ
ഇത്യുക്തോ സൗ തഥേത്യാശു ജഗാമ വനമസ്ത്രഭൃത്

വ്യാസൻ തുടർന്നു: ഒരു ദിവസം ഇക്ഷ്വാകു മഹാരാജാവ് അഷ്ടക ശ്രാദ്ധത്തിനായി മാംസം കൊണ്ടുവരാൻ വികുക്ഷിയോട് കൽപ്പിച്ചു. ശ്രാദ്ധ കർമ്മത്തിനുള്ള മാംസം ശുദ്ധമായിരിക്കണം എന്ന് രാജാവ് മകനെ ഓർമ്മിപ്പിച്ചു. 'വനത്തിൽപ്പോയി സമാദരപൂർവ്വം ഒരു മൃഗത്തെക്കൊന്ന് വേണം അത് കൊണ്ടുവരാൻ' രാജാവ് പറഞ്ഞു.

വികുക്ഷി വനത്തിലെത്തി പലവിധ മൃഗങ്ങളെയും അമ്പെയ്ത് വീഴ്ത്തി നടക്കവേ പരിക്ഷീണനായിത്തീർന്നു. അഷ്ടകശ്രാദ്ധത്തിന്റെ കാര്യം അയാൾ മറന്നു പോയി. പോരാത്തതിന് അയാൾ ഒരു മുയലിനെ കൊന്ന് ഭക്ഷിക്കുകയും ചെയ്തു. അതില്‍ ബാക്കി വന്ന ശ്രാദ്ധകർമ്മത്തിനു യോജിക്കാത്ത ദുഷ്ടമാംസമാണ് മകൻ തിരിച്ചെത്തി അച്ഛനെ ഏൽപ്പിച്ചത്.

പ്രോക്ഷണത്തിനായി കൊണ്ടുവന്ന മാംസം ശുദ്ധമല്ല എന്ന് വസിഷ്ഠൻ മനസ്സിലാക്കി. ഭക്ഷിച്ചതിന്റെ ബാക്കി എച്ചിലായതൊന്നും ശ്രാദ്ധ പ്രോക്ഷണ യോഗ്യമല്ലല്ലോ. മുനി രാജാവിനെ വിവരമറിയിച്ചു. ക്രുദ്ധനായ രാജാവ് മകനെവീട്ടിൽ നിന്നും ആട്ടി പുറത്താക്കി. 'ശശ'ത്തെ (മുയൽ) ഭക്ഷിച്ചു ബാക്കി വന്ന മാംസം ശ്രാദ്ധത്തിനു നൽകിയ അയാൾ ശശാദൻ എന്നറിയപ്പെട്ടു.

അച്ഛന്റെ കോപത്തിൽ പതറാതെ അദ്ദേഹം ധർമ്മിഷ്ഠനായി വനത്തിൽ കഴിഞ്ഞു. പിതാവിന്റെ കാലശേഷം അദ്ദേഹം നാട്ടിൽ തിരിച്ചെത്തി രാജപദവി ഏറ്റെടുത്തു. അയോദ്ധ്യാധിപനായി അദ്ദേഹം യജ്ഞങ്ങൾ നടത്തി പേരെടുത്തു. അദ്ദേഹത്തിന്റെ പുത്രൻ കകുത് സ്ഥൻ. ഇന്ദ്രവാഹൻ, പുരം ജയൻ എന്ന പേരുകളിലും അദ്ദേഹം അറിയപ്പെട്ടു.

അവന് ഇത്തരം അപൂർവ്വനാമങ്ങൾ എങ്ങിനെ കിട്ടിയെന്ന് ജനമേജയൻ ചോദിച്ചപ്പോള്‍ വ്യാസൻ തുടർന്നു: ‘കകുത്സ്ഥൻ നാടുനീങ്ങിയപ്പോൾ മകൻ രാജാവായി. അക്കാലത്ത് അസുരൻമാർ ദേവൻമാരെ യുദ്ധത്തിൽ കീഴടക്കിയിരുന്നു. ദേവൻമാർ മഹാവിഷ്ണുവിനെക്കണ്ട് സങ്കടം പറഞ്ഞു. ഭഗവാൻ അവരോട് കകുത്സ്ഥനെ ചെന്ന് കാണാൻ ഉപദേശിച്ചു. 'ആ രാജാവ് നിങ്ങൾക്കു വേണ്ടി ദൈത്യരെ കീഴടക്കും. പരാശക്തി അദ്ദേഹത്തിന് അതിനുള്ള ശക്തി നൽകിയിട്ടുണ്ട്.'

വിണ്ണവർ ഇന്ദ്രന്റെ നേതൃത്വത്തിൽ രാജാവിനെ ചെന്നു കണ്ടു. അദ്ദേഹം ദേവൻമാരെ വേണ്ട രീതിയിൽ ഉപചരിച്ചു. ദേവൻമാർ ആഗമനോദ്ദേശം അറിയിച്ചു.

രാജാവ് പറഞ്ഞു. ‘ഞാൻ ധന്യനും പവിത്രനുമായി. നിങ്ങൾ എന്നെക്കാണാൻ ഇവിടെ വന്നുവല്ലോ. മനുഷ്യർക്ക് അസാദ്ധ്യമായ കാര്യമാണെങ്കിലും ഞാൻ നിങ്ങൾക്കായി ചെയ്യുന്നതാണ്.
"അങ്ങ് ഞങ്ങളെ സംഗരത്തിൽ സഹായിക്കണം. പരാശക്തിയുടെ അനുഗ്രഹം സിദ്ധിച്ചിട്ടുള്ള അങ്ങേയ്ക്ക് ക്ഷിപ്രസാദ്ധ്യമാണിക്കാര്യം. സാക്ഷാൽ ഹരിയാണ് ഞങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്." ദേവന്മാര്‍ പറഞ്ഞു.

രാജാവ് പറഞ്ഞു: ‘ഇന്ദ്രൻ എന്റെ വാഹനമാവുമെങ്കിൽ ഞാനിതാ പുറപ്പെടുകയായി. ദൈത്യരെ തോൽപ്പിക്കുന്ന കാര്യം എനിക്ക് വിട്ടുതരിക'

ദേവൻമാർ ഇന്ദ്രനെ പ്രോത്സാഹിപ്പിച്ചുവെങ്കിലും മനുഷ്യനായ ഒരു രാജാവിന്റെ വാഹനമാകുന്നതിൽ ഇന്ദ്രന് ലജ്ജ തോന്നി. ഒടുവിൽ ഭഗവാൻ ഹരിയുടെ പ്രേരണയോടെ ഇന്ദ്രൻ ഒരു വൃഷഭമായി രാജാവിന് വാഹനമായിത്തീർന്നു. വൃഷഭത്തിന്റെ കകുത്തിൽ  (കാളയുടെ പൂഞ്ഞ) കയറിയ രാജാവ് കകുത്സ്ഥൻ എന്നറിയപ്പെട്ടു. ഇന്ദ്രനെ വാഹനമാക്കിയതിനാൽ ഇന്ദ്ര വാഹനൻ എന്ന പേരും രാജാവിന് കിട്ടി. ദൈത്യരുടെ പുരം ജയിച്ചതിനാൽ പുരംജയൻ എന്ന പേരും അദ്ദേഹത്തിനു ലഭിച്ചു.

ദേവൻമാർക്കു വേണ്ടി അസുരൻമാരെ തോൽപ്പിച്ച് അദ്ദേഹം ഇന്ദ്രന്റെ സുഹൃത്തായി. ഈ രാജാവിന്റെ പരമ്പരയാണ് കാകുത്സ്ഥർ എന്നറിയപ്പെടുന്നത്.

കകുത്സ്ഥന് പൃഥു എന്നൊരു പുത്രനുണ്ടായി. വിശ്രുതനായ പൃഥു പരാശക്തി ഉപാസകനായിരുന്നു. വിഷ്ണുവിന്റെ അംശമായിരുന്ന അദ്ദേഹത്തിന് വിശ്വരന്ധി എന്ന പേരിൽ ഒരു സത്പുത്രൻ ജനിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ചന്ദ്രൻ. ചന്ദ്രവംശം സുപ്രസിദ്ധമായത് ഇദ്ദേഹത്തിന്റെ പേരിലാണ്. ചന്ദ്രന്റെ പുത്രൻ യുവനാശ്വനും പ്രസിദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മകൻ ശാവന്തി. ശാവന്തി നിർമ്മിച്ച ശാവന്തിയെന്ന നഗരം ഇന്ദ്രപുരിക്ക് സമമായിരുന്നുവത്രേ. ശാവന്തിയുടെ പുത്രൻ ബൃഹദശ്വൻ. അദ്ദേഹത്തിന്റെ മകൻ കുവലയാശ്വൻ. ധുംധു എന്ന് പേരായ അസുരനെ വധിച്ചതുകൊണ്ടു് ധുന്ധുമാരൻ എന്ന പേരിലും അദ്ദേഹം പ്രസിദ്ധനായി. ഇദ്ദേഹത്തിന്റെ പുത്രൻ ദൃഢാശ്വൻ. ദൃഢാശ്വന്റെ പുത്രൻ ഹരൃശ്വൻ. അദ്ദേഹത്തിന്റെ മകൻ നികുംഭൻ. ബഹർണാശ്വൻ നികുംഭന്റെ മകനാണ്. ബഹർണാശ്വന്റെ മകൻ കൃശാശ്വൻ. അദ്ദേഹത്തിന്റെ പുത്രൻ യൗവനാശ്വൻ. മാന്ധാതാവ് ഇദ്ദേഹത്തിന്റെ മകനാണ്. ആയിരത്തിയെട്ട് ക്ഷേത്രങ്ങൾ നിർമ്മിച്ച് അദ്ദേഹം വിശ്വപ്രസിദ്ധനായി.

മാന്ധാതാവ് മാതൃഗർഭത്തിലല്ല ഉണ്ടായത്. മറിച്ച് പിതാവിന്റെ ഉദരത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവിന്റെ വയർ പിളർന്ന് മാന്ധാതാവ് പുറത്തുവന്നുവത്രേ.

ജനമേജയൻ പറഞ്ഞു. 'ഇത്തരത്തിലുള്ള ഒരു ജനനത്തെപ്പറ്റി കേട്ടിട്ടു കൂടിയില്ല. അതിനെപ്പറ്റി കൂടുതൽ അറിയണമെന്നുണ്ട് ദയവായി അതൊന്നു വിസ്തരിച്ചു പറഞ്ഞാലും.’

വ്യാസൻ തുടർന്നു. യവനാശ്വന് നൂറ് ഭാര്യമാർ ഉണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തിന് പുത്ര ഭാഗ്യം ഉണ്ടായിരുന്നില്ല. നിരാശനായ അദ്ദേഹം ഒരിക്കൽ വനത്തിൽ സഞ്ചരിക്കവേ മുനിമാരുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. തന്റെ ദുർവിധിയെപ്പറ്റിയോർത്ത് ദീർഘനിശ്വാസം വിട്ട രാജാവിന്റെ അവസ്ഥ മുനിമാർക്ക് മനസ്സിലായി. ‘അങ്ങയെ അലട്ടുന്ന പ്രശ്നം എന്താണെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാംഎന്നവർ രാജാവിനെ സമാധാനിപ്പിച്ചു.

എനിക്ക് രാജ്യവും സമ്പത്തും ഭാര്യമാരും കുതിരകളുമെല്ലാം ആവശ്യത്തിനുണ്ടു്. നല്ല മന്ത്രിമാർ എന്നെ സേവിക്കാൻ കൂടെയുണ്ട്. എന്റെ ഒരേയൊരു ദു:ഖം സന്താനമില്ലാത്തതാണ്. അപുത്രന് സ്വർഗ്ഗലാഭം ഉണ്ടാവുകയില്ല. വേദശാസ്ത്രപാരംഗതരായ നിങ്ങൾ എന്റെയീ പ്രശ്നം പരിഹരിക്കാൻ ഏതു യാഗമാണ് അനുയോജ്യമായുള്ളത് എന്ന് ഉപദേശിച്ചാലും. മാത്രമല്ല അത് നിങ്ങളായിട്ട് എനിക്ക് നടത്തിത്തരികയും വേണം.’

രാജാവിൽ കൃപ തോന്നിയ മുനിമാർ രാജാവിനെക്കൊണ്ടു് ഇന്ദ്രദേവതായാഗം ചെയ്യിച്ചു. യജ്ഞവേദിയിൽ പുത്രനുണ്ടാകാനുള്ള സങ്കൽപ്പത്തോടെ ഒരു ജലകുംഭം സ്ഥാപിച്ചിരുന്നു. യജ്ഞം നടക്കുമ്പോൾ ഒരു രാത്രി ഉറക്കമുണർന്ന രാജാവ് കലശലായ ദാഹം സഹിയാതെ ഈ ജലമെടുത്ത് കുടിച്ചു. രാജപത്നിമാർക്ക് കുടിക്കാനായി പുത്രാർത്ഥം അഭിമന്ത്രിച്ച ജലമാണ് അതിന്റെ പ്രാധാന്യം അറിയാതെ രാജാവ് ആചമിച്ചത്. അന്യോഷിച്ചു വന്നപ്പോൾ ജലം കുടിച്ചത് രാജാവു തന്നെയെന്നറിഞ്ഞ ബ്രാഹ്മണർ യജ്ഞം അവസാനിപ്പിച്ചു. എല്ലാം  വിധിക്ക് വിട്ടുകൊടുത്ത് അവർ  പിരിഞ്ഞു പോയി.

താമസംവിനാ രാജാവിന് ഗർഭം ഉണ്ടായി. സമയായപ്പോൾ രാജാവിന്റെ ഇടത്തേ കുക്ഷി പിളർന്ന് ഒരു പുത്രൻ ഉണ്ടായി. മന്ത്രിമാർ ആ ശിശുവിനെ ഉപേക്ഷിച്ചു. എന്നാൽ വിധിവിഹിതം പോലെ ആ ശിശു മരിച്ചില്ല. ഈ ശിശു ആരുടെ മുല കടിച്ചു വളരും എന്ന് മന്ത്രിമാർ ആർത്തു വിളിക്കവേ ദേവേന്ദ്രൻ തന്റെ ചൂണ്ടുവിരൽ ശിശുവിന്റെ വായിൽ വച്ചു കൊടുത്തു. "മാം ധാതാ - ഞാൻ പാലു കൊടുക്കും" എന്ന്  ഇന്ദ്രൻ പറഞ്ഞതിനാൽ ശിശുവിന് മാന്ധാതൻ എന്നു പേരു വന്നു. പ്രശസ്തനും പ്രഗൽഭനുമായ ഒരു രാജാവായിരുന്നു മാന്ധാതൻ. മഹാരാജൻ ഇതാണ് അസാധാരണമായ ആ ജനനത്തിന്റെ കഥ.

No comments:

Post a Comment