Devi

Devi

Saturday, December 2, 2017

ആമുഖം

ആമുഖം

കേവലം കളിക്കോപ്പെന്നപോലീ ജഗത്തിന്‍ 
സൃഷ്ടി,സ്ഥിതി,സംഹാരമാം ലീലയാടി
പരാ, പശ്യന്തീ, മദ്ധ്യമാ, വൈഖരീത്യാദി 
വാക്കായ് ഒളിഞ്ഞും തെളിഞ്ഞും വിളങ്ങി
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്കുപോലും 
വന്ദ്യയായ്, സംപ്രീതയായ് തിളങ്ങി
വാണീവൈഭവദേവിയായ് വിലസുന്നൊര-
മ്മയെൻ  വാക്കിലും ചേര്‍ക്കട്ടെ സാന്ദ്രാമൃതം

പഠിക്കാനായി ചെയ്തൊരു പുനരാഖ്യാനം:

വ്യാസരവിരചിതങ്ങളായ പുരാണങ്ങളില്‍വച്ച് ‘മഹാപുരാണം’ എന്ന് വിളിക്കപ്പെടുന്ന ശ്രീമദ്‌ ദേവീഭാഗവതം ആദ്യമായി എന്‍റെ കയ്യിലെത്തുന്നത് ശ്രീമാന്‍ ടി.എസ്. തിരുമുന്പിന്‍റെ ഭാഷാവിവര്‍ത്തനത്തിന്‍റെ രൂപത്തിലാണ്. ലളിതമായ കാവ്യഭാഷയില്‍ അദ്ദേഹമെഴുതിയത് വായിച്ചു തുടങ്ങുമ്പോഴേയ്ക്ക് ശ്രേയസ്സ് വെബ്സൈറ്റില്‍ അതാ ദേവീഭാഗവതത്തിന്‍റെ മൂലം, പതിനെണ്ണായിരം ശ്ലോകങ്ങളും ഉള്ളത് ശ്രീമാന്‍ എന്‍ പി  നമ്പ്യാതിരിയുടെ തര്‍ജ്ജിമസഹിതം മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു. രണ്ടു പുസ്തകങ്ങളും ചേര്‍ത്തുവച്ച് വായിച്ചു തുടങ്ങിയപ്പോള്‍ കഥകളുടെ രസവും അതിലെ വേദാന്തസാരത്തിന്‍റെ തെളിച്ചവും നന്നായി ആസ്വദിച്ചുതുടങ്ങി. അത്  നവരാത്രിക്കാലവുമായിരുന്നു. ഈ മഹാപുരാണം വായിച്ചു ‘മനസ്സിലാക്കിക്കളയാം’ എന്ന  സ്വാര്‍ത്ഥപരമായ ആഗ്രഹത്തോടെയാണ് ഈ പുനരാഖ്യാനം തുടങ്ങി വച്ചത്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റുള്ളവര്‍ വായിക്കുന്നുണ്ടോ എന്നൊന്നും പ്രശ്നമായിരുന്നില്ല. മിക്കവാറും ദിവസങ്ങളില്‍ ദേവിയുടെ കഥകളിലും അമ്മയുടെ അദൃശ്യമെങ്കിലും അവാച്യമായ സ്നേഹലാളനത്തിലും മുഴുകി എഴുതുകയായിരുന്നു. ബ്ലോഗില്‍ നിന്നും അത് ഏതാണ്ടൊരു വര്‍ഷം ജന്മഭൂമി ദിനപ്പത്രത്തിലെ സംസ്കൃതി പേജുകളില്‍ വെളിച്ചം കണ്ടു. 323 അദ്ധ്യായങ്ങളില്‍ ദേവിയുടെ കഥകളും പൊരുളും ചുരുളഴിഞ്ഞപ്പോഴേയ്ക്ക് ഇതിന്‍റെ “understanding” നേക്കാള്‍ എനിക്ക് വഴങ്ങുന്നത് “standing under” ആണെന്ന് മനസ്സിലായി. ‘എഴുതിക്കഴിഞ്ഞസ്ഥിതിയ്ക്ക് ഇനി വായന തുടങ്ങണം’ എന്ന അവസ്ഥയിലായി ഞാന്‍ എന്നര്‍ത്ഥം. അത്രയ്ക്ക് ഗഹനവും ഗൂഢവുമാണിതിന്‍റെ വിഷയം.

ഈ മഹാപുരാണത്തിന്‍റെ പുനരാഖ്യാനത്തില്‍ എനിയ്ക്ക് സ്വന്തമെന്ന് അവകാശപ്പെടാന്‍ ദേവിയുടെ കൃപാകടാക്ഷമല്ലാതെ മറ്റൊന്നും തന്നെയില്ല. നമുക്ക് മുന്‍പേ അത്യുദാത്തമായ രീതിയില്‍ കഥകള്‍ പറഞ്ഞും കഥയിലെ നേര് തൊട്ടറിഞ്ഞും കടന്നുപോയവരുടെ വാക്കുകള്‍ കടമെടുത്തും കവര്‍ന്നെടുത്തും ദേവിയുടെ ചരിതമെടുത്തെഴുതിയെന്നേയുള്ളു. ഇതിലുള്ള ദേവീചരിതമാധുരി ആര്‍ക്കെങ്കിലും രസനിഷ്യന്തിയായി തോന്നുന്നുവെങ്കില്‍ അത് മൂലകൃതിയെഴുതിയ വ്യാസ ഭഗവാന്‍റെയും വിവര്‍ത്തനങ്ങളിലൂടെ അത് നമ്മിലെത്തിച്ചവരുടെയും സംഭാവനയാണ്. ഇതിലുള്ള പോരായ്മകള്‍ തുടക്കക്കാരനായ എന്‍റെ വകയാണ്.  സദയം ക്ഷമിച്ചാലും.

ഡോ. സുകുമാര്‍ കാനഡ.




No comments:

Post a Comment