Devi

Devi

Wednesday, April 27, 2016

ദിവസം 139. ശ്രീമദ്‌ ദേവീഭാഗവതം. 6. 12 വരുണശാപം

ദിവസം 139. ശ്രീമദ്‌ ദേവീഭാഗവതം. 6. 12  വരുണശാപം

തീര്‍ത്ഥാനി ഭുവി പുണ്യാനി ബ്രൂഹി മേ മുനിസത്തമ
ഗമ്യാനി മാനവൈര്‍ ദേവൈ: ക്ഷേത്രാണി സരിതസ്ഥഥാ
ഫലം ച യാദൃശം യത്ര തീര്‍ത്ഥേഷു സ്നാന ദാനത:
വിധിം തു തീര്‍ത്ഥയാത്രായാം നിയമാശ്ച വിശേഷത:

രാജാവ് ചോദിച്ചു: മഹര്‍ഷേ, ഭൂമിയില്‍ അനേകം ക്ഷേത്രങ്ങളും പുണ്യതീര്‍ത്ഥങ്ങളും ഉണ്ടല്ലോ. അവയില്‍ ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും പോകാന്‍ പറ്റിയ ഇടങ്ങള്‍ ഏതൊക്കെയാണ്? ഈ യാത്രകള്‍ കൊണ്ടുണ്ടാവുന്ന ഫലങ്ങള്‍ എന്തൊക്കെയാണ്? അത്തരം യാത്രകള്‍ക്ക് പാലിക്കേണ്ട നിയമവിധികള്‍ കൂടി ഞങ്ങള്‍ക്കായി പറഞ്ഞു തന്നാലും.

വ്യാസന്‍ പറഞ്ഞു: തീര്‍ത്ഥങ്ങളെപ്പറ്റി പറയുമ്പോള്‍ ദേവിയുടെ പുണ്യക്ഷേത്രങ്ങളെപ്പറ്റിത്തന്നെ പറയാം. ഗംഗ, സിന്ധു, നര്‍മ്മദ, ഗണ്ഠകി, യമുന, സരസ്വതി, ഗോമതി, തമസാ, കാവേരി, ചന്ദ്രഭാഗ, വേത്രവതി, ചര്‍മണ്വതി, സരയു, താപി, സാഭ്രമതി എന്നിങ്ങിനെ അനേകം പുണ്യ നദികള്‍ ഉള്ളതില്‍ ഗംഗതന്നെയാണ് ഏറ്റവും പവിത്രം. നൂറുകണക്കിന് നദികള്‍ വേറെയുമുണ്ട്. അവയില്‍ മിക്കവാറും എല്ലാം തന്നെ സമുദ്രത്തിലേയ്ക്ക് ചെന്ന് ചേരുന്നവയാണ്‌. അവ പുണ്യ നദികളായും സമുദ്രത്തിലേയ്ക്ക് ചേരാത്തവ അല്‍പപുണ്യങ്ങളായ നദികളുമാണ്. എപ്പോഴും ഒഴുക്കുള്ള നദികളാണ് അവയില്‍ ശേഷ്ഠവതികള്‍. നദികളും രണ്ടുമഴക്കാല മാസങ്ങള്‍ രാജസ്വലകളാവുന്നു എന്നാണു സങ്കല്‍പ്പം. അപ്പോള്‍ ചെങ്കല്‍ നിറത്തില്‍ ചുവന്നു കലങ്ങിയ വെള്ളമാണ് അവയില്‍ക്കൂടി ഒഴുകുക.

കുരുക്ഷേത്രം, നൈമിഷം, പുഷ്കരം എന്നിവ പരിപാവനങ്ങളായ പവിത്രക്ഷേത്രങ്ങളാണ്. ശൈലങ്ങളില്‍ പ്രഭാസം, അര്‍ബുദാരണ്യം, ധര്‍മ്മാരണ്യം, പ്രയാഗം, ശ്രീശൈലം, സുമേരു, ഗന്ധമാദനം എന്നിവയെല്ലാം ഉത്തമങ്ങളാണ്. തടാകങ്ങളില്‍ മാനസസരസ്സ് അത്യുത്തമം. ബിന്ദുസരസും അച്ഛോദവും പ്രമുഖങ്ങള്‍ തന്നെ. 

ഋഷിമാരുടെ ആശ്രമ പ്രദേശങ്ങള്‍ ഇനിപ്പറയാം. നരനാരായണന്‍മാര്‍ ഉഗ്രതപസ്സു ചെയ്ത ഇടമാണ് ബദരികാശ്രമം. പുണ്യവും വിശ്രുതമായ തപോഭൂമിയാണത്. ശതയുപാശ്രമം, വാമനാശ്രമം, എന്നിവയും സുപ്രസിദ്ധങ്ങളാണല്ലോ. ആശ്രമങ്ങള്‍ മിക്കതും അതില്‍ താമസിച്ചു തപസ്സു ചെയ്ത മുനിവരന്മാരുടെ പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങിനെ പുണ്യവും പാവനവുമായ അനേകം സ്ഥലങ്ങള്‍ ഈ ഭൂമിയിലുണ്ട്. ഇവിടങ്ങളില്‍ പുരാതനങ്ങളായ ദേവീക്ഷേത്രങ്ങളുമുണ്ട്.

ഇപ്പറഞ്ഞ തീര്‍ത്ഥങ്ങളും പുണ്യസ്ഥലങ്ങളും തപസ്സും, യജ്ഞങ്ങളും എല്ലാം സാപേക്ഷികങ്ങളാണെന്നു നാം മറക്കരുത്. ദ്രവ്യശുദ്ധി, മന:ശുദ്ധി, കര്‍മ്മശുദ്ധി എന്നിവയെ ആശ്രയിച്ചാണ് ഇവയുടെ ഫലപ്രാപ്തി. ദ്രവ്യശുദ്ധിയും ക്രിയാശുദ്ധിയും ഉണ്ടായാലും മന:ശുദ്ധി ഇപ്പോഴും ഉണ്ടായിക്കൊള്ളണം എന്നില്ല. നാനാഭാവം പൂണ്ടു കഴിയുന്ന മനുഷ്യന് മന:ശുദ്ധിയുണ്ടാവുക ദുര്‍ലഭം തന്നെ. കാമ-ക്രോധ-മദ-മോഹ-മാത്സര്യത്താല്‍ കുഴഞ്ഞുമറിഞ്ഞ മനസ്സിന് ശാന്തി ലഭിക്കുന്നതെങ്ങിനെയാണ്?. ഈ വൈരികള്‍ തപോവിഘ്നം വരുത്താന്‍ സദാ തയ്യാറായിരിക്കുന്നു. 

അഹിംസ, അസ്തേയം, സത്യം, ശൌചം, ഇന്ദ്രിയനിഗ്രഹം, സ്വധര്‍മ്മനിഷ്ഠ, എന്നിവയെല്ലാം ആചരിച്ചാല്‍ത്തന്നെ സര്‍വ്വ തീര്‍ത്ഥങ്ങളിലും മുങ്ങിയതിന്റെ ഫലം സാധകനു കിട്ടിക്കഴിഞ്ഞു. ഇവയില്‍ വിഘ്നം വരുത്തുന്നവര്‍ തീര്‍ത്ഥങ്ങളില്‍ പോകുന്നത് വ്യര്‍ത്ഥമായ വ്യായാമം മാത്രമാണ്. മുങ്ങിക്കുളിച്ചു ദേഹത്തെ അഴുക്ക് പൊക്കാം എന്ന ഉപകാരമേ അങ്ങിനെയുള്ളവര്‍ക്ക് ലഭിക്കൂ. ഈ തീര്‍ത്ഥങ്ങള്‍ക്ക് മനസ്സിനെ ശുദ്ധമാക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ ഗംഗാതീരത്തും മറ്റും ജീവിക്കുന്ന മാമുനിമാരെല്ലാവരും പരിശുദ്ധരാവാത്തതെന്തേ? അവരും സദാ രാഗദ്വെഷങ്ങളില്‍ മുഴുകിക്കഴിയുന്നവരാണ്. അവിടെയും ഏറെ ദ്രോഹബുദ്ധികള്‍ ഉണ്ട്. കൌശീകമുനിയെപ്പോലുള്ളവര്‍ പോലും ഇതിനപവാദമല്ല.

എന്നാല്‍ രാജാവേ, സത്സംഗം കൊണ്ട് മനോമാലിന്യം നശിച്ച് മനശുദ്ധി വര്‍ദ്ധിക്കും എന്നതില്‍ സംശയമില്ല. അതിനു ദൈവാധീനം വേണം. അങ്ങിനെ മലിനമുക്തമായ മനസ്സ് ഗംഗാനദിയെക്കാള്‍ ഉത്കൃഷ്ടമാവും. വേദശാസ്ത്രങ്ങള്‍, യാഗം, തപസ്സ്, ദാനം എന്നിവയ്ക്കൊന്നും ചിത്തശുദ്ധി നല്‍കാനാവില്ല. ഗംഗാതീരത്ത്‌ ജീവിച്ചിട്ടും ബ്രഹ്മപുത്രനായ വസിഷ്ഠനില്‍പ്പോലും  രാഗദ്വേഷങ്ങള്‍ ഉണ്ടായിരുന്നില്ലേ?  പണ്ട് വസിഷ്ഠനും വിശ്വാമിത്രനും കൊക്കുകളായിത്തീര്‍ന്നു പരസ്പരം പോരടിച്ചില്ലേ? ഹരിശ്ചന്ദ്രന്‍ കാരണമാണ് വിശ്വാമിത്രന്‍ ഒരു മീന്‍കൊത്തിയായത്. വിശ്വാമിത്രന്റെ ശാപത്താല്‍ വസിഷ്ടനും ഒരു കൊക്കായിപ്പിറന്നു. പുണ്യതീര്‍ത്ഥമായ മാനസസരസ്സിന്റെ തീരത്ത് പതിനായിരം കൊല്ലക്കാലം പരസ്പരം കൊത്തിയും മാന്തിയും അവരിരുവരും പോരെടുത്ത് കഴിഞ്ഞു.

ആ മുനിപുംഗവന്മാര്‍ വൈരികളാവാന്‍ കാരണം എന്തെന്ന ചോദ്യത്തിന് വ്യാസന്‍ അവരുടെ കഥ പറഞ്ഞു കൊടുത്തു.

ശ്രീരാമചന്ദ്രനും മുന്‍പ് സൂര്യവംശത്തില്‍ ത്രിശങ്കുവിന്റെ മകനായി ഹരിശ്ചന്ദ്രന്‍ എന്നൊരു രാജാവുണ്ടായിരുന്നു. തങ്ങള്‍ക്ക് പുത്രനുണ്ടാവാന്‍ വേണ്ടി രാജാവ് ഒരു വലിയ യജ്ഞം നടത്താന്‍ തീരുമാനിച്ചു. തനിക്കുണ്ടാവുന്ന ആദ്യജാതനെ യാഗപശുവാക്കി നരബലി നടത്തിക്കൊള്ളാമെന്ന് വരുണദേവനോടു ഏറ്റു. അങ്ങിനെ രാജ്ഞി ഗര്‍ഭിണിയായി. വിധിപൂര്‍വ്വകമായ കര്‍മ്മങ്ങള്‍ എല്ലാം നടത്തി, കാലമെത്തിയപ്പോള്‍ രാജ്ഞി ഉത്തമനായ ഒരു പുത്രന് ജന്മം നല്‍കി. രാജാവ് സന്തോഷപൂര്‍വ്വം ജാതകര്‍മ്മങ്ങളും ബ്രാഹ്മണദാനവും നടത്തി. അനേകം നല്ല കറവപ്പശുക്കളെ അദ്ദേഹം വിപ്രര്‍ക്ക് ദാനം ചെയ്തു. അക്കൂട്ടത്തില്‍ വരുണന്‍ ഒരു ബ്രാഹ്മണവേഷത്തില്‍ എത്തിയിരുന്നു. രാജാവ് അദ്ദേഹത്തെയും സ്വീകരിച്ചുപചരിച്ചു. ‘ഞാന്‍ വരുണന്‍ ആണ്’ എന്നാ ബ്രാഹ്മണന്‍ രാജാവിനെ അറിയിച്ചു.

‘മകനെ നരബലി കൊടുത്ത് നീ നിന്‍റെ വാക്ക് പാലിക്കുക. അങ്ങെന്നോട് സത്യം ചെയ്തതാണല്ലോ.’ രാജാവ് അതീവ ദുഖിതനായി കൈകൂപ്പിക്കൊണ്ട് വരുണനോട് അപേക്ഷിച്ചു: അങ്ങയോടു പറഞ്ഞ വാക്ക് ഞാന്‍ പാലിച്ചുകൊള്ളാം. മകന്‍ ജനിച്ച ഈ മാസം കഴിഞ്ഞേ എന്‍റെ പത്നി ശുദ്ധയാവൂ. ശുദ്ധയായ പത്നിയെക്കൂട്ടി വേണമല്ലോ യജ്ഞം ചെയ്യാന്‍.’

രാജാവ് പറഞ്ഞത് വരുണന് സമ്മതമായിരുന്നു. തല്‍ക്കാലം രക്ഷപ്പെട്ടുവെങ്കിലും രാജാവ് അത്യന്തം ആകുലനായിരുന്നു. ഒരു മാസം തികയവേ വരുണന്‍ വീണ്ടും വിപ്രവേഷത്തില്‍ കൊട്ടാരത്തിലെത്തി. അദ്ദേഹത്തെ പൂജിച്ചിരുത്തി ബഹുമാനിച്ചിട്ട് രാജാവ് പറഞ്ഞു:  മഹാത്മന്‍, എന്റെ പുത്രന് സംസ്കാരക്രിയകള്‍ ഒന്നും ചെയ്തിട്ടില്ലല്ലോ. അങ്ങിനെയുള്ള കുഞ്ഞിനെ യജ്ഞയൂപത്തില്‍ കെട്ടുന്നത് നന്നോ? ആദ്യം അവനുവേണ്ട സംസ്കാരകര്‍മ്മങ്ങള്‍ ചെയ്തിട്ട് ഞാനാ ബലി നടത്താം. അതിനുള്ള സാവകാശം തരണം. സംസ്കാരാദികള്‍ ചെയ്യാത്ത കുഞ്ഞിനെ ബലി കൊടുക്കാന്‍ അധികാരമില്ല എന്നല്ലേ?’

‘അല്ല, ഇതു ഞാന്‍ അനുവദിക്കില്ല. നീയാദ്യംതന്നെ എന്നോടു സത്യം ചെയ്തു. പിന്നെയിപ്പോള്‍ ഒഴികഴിവുകള്‍ പറഞ്ഞ് എന്നെ വഞ്ചിക്കാനാണോ നീ ശ്രമിക്കുന്നത്? അപുത്രന്റെ പുത്രവാത്സല്യം എനിക്കറിയാം. ഏതായാലും ഇപ്പോള്‍ ഞാന്‍ പോകാം. പക്ഷെ കുറച്ചുനാള്‍ കഴിഞ്ഞു ഞാന്‍ തിരികെ വരും എന്നോര്‍മ്മവേണം.’

‘ഭഗവന്‍, സമാവര്‍ത്തനം കഴിഞ്ഞാല്‍ ഞാന്‍ പുത്രനെ യജ്ഞപശുവാക്കി കര്‍മ്മം നടത്താം’ എന്ന് രാജാവ് ഉറപ്പു നല്‍കി. രോഹിതന്‍ എന്ന പേരുള്ള ഹരിശ്ചന്ദ്രപുത്രന്‍ സര്‍വ്വവിദ്യകളും എളുപ്പത്തില്‍ പഠിച്ചു. എല്ലാവരുടെയും കണ്ണിലുണ്ണിയായി വളര്‍ന്നു. അവന്‍ അച്ഛന്‍ നല്‍കിയ ശപഥത്തെപ്പറ്റി അറിഞ്ഞതു മുതല്‍ തനിക്ക് മൃത്യു ആസന്നമാണ്‌ എന്ന ഭയം അവനെ പിടികൂടി. അവന്‍ മനസ്സ് നൊന്ത് എവിടെയോ ഒരു ഗുഹയ്ക്കകത്ത് കയറി ഒളിച്ചു താമസിച്ചു. ആ നാട്ടിലേയ്ക്ക ആരും സാധാരണ പോകാറില്ല. 

ഒരുദിവസം യജ്ഞം നടത്താന്‍ സമയമായി എന്നറിയിച്ചുകൊണ്ട്‌ വരുണന്‍ വീണ്ടും കൊട്ടാരത്തിലെത്തി.

‘ഞാനെന്താണ് ചെയ്യുക? അവനെ കാണാനില്ല.’ എന്ന് രാജാവ് പറഞ്ഞപ്പോള്‍ പാശി കോപിഷ്ടനായി. ‘നീ കള്ളം പറയാന്‍ മിടുക്കന്‍ തന്നെ. എന്നെ ചതിക്കാന്‍ ശ്രമിച്ചതുകൊണ്ട് നിന്നെ ഞാന്‍ ശപിക്കുന്നു. നിനക്ക് ജലോദരം പിടിപെടട്ടെ.’ വരുണന്‍ മടങ്ങിപ്പോയി. രാജാവ് രോഗഗ്രസ്തനുമായി. 

അച്ഛന്‍ രോഗിയായി വലയുന്ന കാര്യം കാട്ടില്‍ക്കഴിയുന്ന രോഹിതന്‍ അറിഞ്ഞു. ഈ വിവരമറിയിച്ച വഴിപോക്കന്‍ പറഞ്ഞു:’ നീയാണ് അച്ഛന്റെ രോഗപീഡയ്ക്ക് കാരണം. പിതാവിന്‍റെ ദുഃഖം മാറ്റാന്‍ കഴിയാത്ത പുത്രന്‍റെ ജന്മം വ്യര്‍ത്ഥം. വിഷമിച്ചു കഴിയുന്ന അച്ഛനെ ശുശ്രൂഷിക്കാതെ നീയിങ്ങിനെ ഒളിച്ചു കഴിയുന്നത് എത്ര നീചമാണ്! ജന്മം തന്നവന്റെ ദുഃഖം മാറ്റാന്‍ ഈ ദേഹം ഉപയോഗിച്ചില്ലെങ്കില്‍ ഈ തടികൊണ്ടെന്തു കാര്യം? പിതാവിന് വേണ്ടി പ്രാണന്‍ കളയാനും പുത്രന്‍ തയ്യാറാവണം.’

ഈ ധര്‍മ്മോപദേശം അവനില്‍ മനംമാറ്റമുണ്ടാക്കി. അവന്‍ കൊട്ടാരത്തിലേയ്ക്ക് മടങ്ങിപ്പോകാന്‍ തയ്യാറായി. അപ്പോള്‍ ഇന്ദ്രന്‍ ഒരു വിപ്രന്റെ വേഷത്തില്‍ അവിടെയെത്തി രോഹിതിനോടു സ്വകാര്യമായി പറഞ്ഞു: ‘നീയെന്തറിഞ്ഞിട്ടാണ് കൊട്ടാരത്തിലേയ്ക്ക് പോകുന്നത്? രോഗാര്‍ത്തനായ അച്ഛനെ നിനക്ക് ശരിക്കറിയില്ല. നീയൊരു മൂര്‍ഖന്‍ തന്നെ’

No comments:

Post a Comment