Devi

Devi

Saturday, April 16, 2016

ദിവസം 134. ശ്രീമദ്‌ ദേവീഭാഗവതം. 6. 7. നഹുഷാഭിഷേകം

ദിവസം 134. ശ്രീമദ്‌ ദേവീഭാഗവതം. 6. 7. നഹുഷാഭിഷേകം

അഥം തം പതിതം ദൃഷ്ട്വാ വിഷ്ണുര്‍ വിഷ്ണുപുരീം യയൌ
മനസാ ശങ്കമാനസ്തു തസ്യ ഹത്യാകൃതം ഭയം
ഇന്ദ്രോ fപി ഭയ സന്ത്രസ്തോ യയാവിന്ദ്രപുരീം തത:
മുനയോ ഭയ സംവിഗ്നാ ഹൃഭവന്നിഹതേ രിപൌ 
വ്യാസന്‍ തുടര്‍ന്നു. വൃത്രന്‍ മരിച്ചു വീണു കഴിഞ്ഞപ്പോള്‍ ശ്രീഹരി വൈകുണ്ഠത്തിലേയ്ക്ക് മടങ്ങി. തെറ്റായ വിധത്തില്‍ വൃത്രനെ കൊന്നതില്‍ അദ്ദേഹത്തിനു ഭയവും ആശങ്കയും ഉണ്ടായി. ഇന്ദ്രനും സ്വര്‍ഗ്ഗത്തിലെത്തിയപ്പോള്‍ സമാധാനമില്ലായിരുന്നു. മുനിമാര്‍ക്കും കുറ്റബോധം കൊണ്ട് ആകെ ഭയമായി. ‘ഒരുവനെ ചതിച്ചു കൊല്ലാന്‍ നമ്മള്‍ ഇന്ദ്രന് കൂട്ട് നിന്നു. മുനിമാര്‍ എന്ന് സ്വയം വിളിക്കാന്‍ പോലും നമുക്കിനി അര്‍ഹതയില്ല. നമ്മള്‍ പറഞ്ഞതുകൊണ്ടാണ് വൃത്രന്‍ ഇന്ദ്രനുമായി മൈത്രിയുണ്ടാക്കിയത്. വിശ്വാസവഞ്ചന ചെയ്ത ശക്രന്റെ കൂടെ കൂടിയ നമ്മളും പാപികള്‍ തന്നെ. മമത കൊണ്ട് ഇത്തരം അനര്‍ത്ഥങ്ങള്‍ ഉണ്ടാവുന്നു. കള്ളശപഥത്തിനു കൂട്ടുനിന്ന ഋഷിമാരാണ് നമ്മള്‍! പാപകൃത്യം ചെയ്യുന്നവന്‍ മാത്രമല്ല അതില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുള്ളവനും പാപി തന്നെ. പ്രേരണ ചെലുത്തുന്നവന്‍, ബുദ്ധിയോതിക്കൊടുക്കുന്നവന്‍, ഫലഭോക്താക്കള്‍ എല്ലാവറം പാപഭാക്കുകള്‍ തന്നെയാണ്. 

വജ്രത്തിനുള്ളില്‍ പ്രവേശിച്ച് വധത്തിനു കൂട്ട് നിന്ന ‘സത്വസ്വരൂപനായ’ ശ്രീഹരിക്കും ഇതില്‍ പങ്കുണ്ട്. ഇന്ദ്രനുമായുള്ള കൂട്ടുകെട്ടില്‍ സാക്ഷാല്‍ വിഷ്ണുപോലും പാപിയയി. മമതാ ബന്ധമാണിതിനു കാരണം. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളില്‍ ധര്‍മ്മത്തിനും മോക്ഷത്തിനും ഇപ്പോള്‍ സ്ഥാനമില്ല എന്നായിരിക്കുന്നു. എല്ലാവര്ക്കും വേണ്ടത് കാമവും അര്‍ത്ഥവും മാത്രം. ധര്‍മ്മചര്‍ച്ചയൊക്കെ പണ്ഡിതന്മാര്‍ക്ക് വെറും ഡംബുകാണിക്കാനുള്ള വേദിയാണ്.’ മുനിമാരുടെ മനസ്ഥൈര്യം നശിച്ചു. തപസ്സില്‍ മുഴുകാന്‍ അവര്‍ക്കാവുന്നില്ല.

ത്വഷ്ടാവ് മകന്‍റെ മരണവൃത്താന്തം അറിഞ്ഞപ്പോള്‍ മനം നൊന്തു കരഞ്ഞു. അദ്ദേഹത്തിന് ആകെ വിരക്തിയായി. എങ്കിലും അദ്ദേഹം മകന്‍റെ ഭീമാകാരമായ ദേഹത്തിനു മുന്നില്‍ച്ചെന്ന് അവനു വേണ്ട ഉദകക്രിയകള്‍ ഉചിതമായി ചെയ്തു. എന്നിട്ട് മനസ്സ് നൊന്ത് ശക്രനെ ശപിച്ചു, ‘സ്വമിത്രത്തെ ചതിച്ചു കൊന്ന ഇന്ദ്രന് വിധിവശാല്‍ ഇതുപോലെയുള്ള മനോദുഖം ഉണ്ടാവട്ടെ.’. പിന്നീടദ്ദേഹം മഹാമേരുവില്‍പ്പോയി ഉഗ്രതപസ്സില്‍ മുഴുകി.

ജനമേജയന്‍ ചോദിച്ചു: വൃത്രനെ കൊന്ന ഇന്ദ്രന്‍റെ സ്ഥിതി പിന്നെയെന്തായി? അവനു പിന്നീട് സുഖമായിരുന്നോ അതോ ദുഖജീവിതമായിരുന്നോ?

വ്യാസന്‍ പറഞ്ഞു: ഇതില്‍ സംശയം വേണ്ട. പാപഫലം അനുഭവിച്ചല്ലേ തീരൂ? ബലിഷ്ഠനായാലും ദുര്‍ബ്ബലനായാലും ദേവനായാലും മനുഷ്യരായാലും അസുരനായാലും പാപം ചെയ്തോ? അതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ അനുഭവിക്കണം. വൃത്രനെ കൊല്ലാനുള്ള ബുദ്ധി ഉപദേശിച്ചതും അതിനായി ഒത്താശചെയ്തതും മഹാവിഷ്ണുവാണല്ലോ? എന്നാല്‍ ആപത്തില്‍പ്പെട്ടപ്പോള്‍ വിഷ്ണുപോലും ഇന്ദ്രന്‍റെ രക്ഷക്കെത്തിയില്ല. 

നമ്മുടെ സമയം നന്നായിരിക്കുമ്പോള്‍ നിറയെ ബന്ധുക്കള്‍ വരും. അല്ലാത്തപ്പോള്‍ തിരിഞ്ഞു നോക്കാന്‍ കൂടി ആരുമുണ്ടാവില്ല. അതിപ്പോള്‍ മാതാപിതാക്കളോ സഹോദരങ്ങളോ ആരും നമുക്ക് കൂട്ടുണ്ടാവില്ല. ദൈവഹിതം നമുക്കനുകൂലമല്ലെങ്കില്‍ പുത്രനോ ബന്ധുവോ ഭൃത്യനോ ഭാര്യയോ ആര്‍ക്കും നമ്മെ സഹായിക്കാന്‍ കഴിയില്ല. ദുര്‍വൃത്തി ചെയ്തതുമൂലം വൃത്രനെ കൊന്നവരുടെയെല്ലാം തേജസ്സ് നിഷ്പ്രഭമായി. ഇന്ദ്രനെ ബ്രഹ്മഹന്താവെന്നു വിളിച്ച് ദേവന്മാര്‍പോലും ഇന്ദ്രനെ ശപിക്കാന്‍ തുടങ്ങി. 

‘വിശ്വാസവഞ്ചന കാട്ടി മിത്രമായ മുനിയെ ഇന്ദ്രന്‍ കൊന്നതിന്‍റെ കഥ ഗന്ധര്‍വ്വന്മാര്‍ കൂടുന്ന വെടിവട്ടങ്ങളില്‍ ചര്‍ച്ചയായി. ‘കൊല്ലാന്‍ ഇന്ദ്രന്‍ മിടുക്കനാണ്. അതിനു വേണ്ടി അയാള്‍ ആരുടെ കൂട്ടും കൂടും. മുനിമാര്‍പോലും ഇന്ദ്രന് വേണ്ടി കള്ളം പറഞ്ഞു. വേദപ്രമാണം വിട്ടു ഹിംസയുടെ ബൌദ്ധമാര്‍ഗ്ഗമാണ് അവരും തിരഞ്ഞെടുത്തത്. സ്വന്തം വാക്ക് മാറ്റി ഇങ്ങിനെ ഒരാളെ കൊല്ലണമെങ്കില്‍ അത് ഇന്ദ്രനോ ഹരിക്കോ മാത്രമേ പറ്റൂ.’ ഗന്ധര്‍വ്വന്മാരുടെ ഇടയിലും മറ്റും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത് ഇന്ദ്രനും അറിഞ്ഞു. കീര്‍ത്തികെട്ട ജീവിതം എന്തിനു കൊള്ളാം? പുറത്തിറങ്ങി നടക്കുമ്പോള്‍ മറ്റുള്ളവര്‍ പുച്ഛിച്ചു ചിരിക്കുന്നു. ഇന്ദ്രദ്യുമ്നന്‍ എന്ന രാജര്‍ഷി പോലും കീര്‍ത്തി നശിച്ചതിനാല്‍ സ്വര്‍ഗ്ഗത്തു നിന്നും വീണുപോയില്ലേ?

ഇന്ദ്രദ്യുമ്നനാണെങ്കില്‍ യാതൊരു പാപവും ചെയ്യാത്തവനായിരുന്നു. അപ്പോള്‍ പാപികളുടെ കഥ പറയാനുണ്ടോ? ചെറിയൊരു തെറ്റിന്റെ പേരില്‍ യയാതിക്ക് പതിനെട്ടു യുഗം വെറുമൊരു ഞണ്ടായി കഴിയേണ്ടി വന്നു. ഭൃഗുപത്നിയുടെ ഗളഛേദം ചെയ്ത സാക്ഷാല്‍ ശ്രീഹരിക്കും മുനി ശാപം മൂലം മീനാദി മൃഗയോനികളില്‍ പിറക്കേണ്ടതായി വന്നു. മഹാബലിക്കു മുന്നില്‍ കൈ നീട്ടി യാചിക്കേണ്ടി വന്നു. ദുഷ്കൃതം ചെയ്തവന് ശ്രീരാമനുണ്ടായ ദുഖത്തില്‍പ്പരം എന്ത് ശിക്ഷയാണ് കിട്ടുക? കാട്ടില്‍ ജീവിക്കുക, ഭാര്യയെ നഷ്ടപ്പെട്ടു കേഴുക എന്നിവയെല്ലാം ശ്രീഹരി അനുഭവിക്കേണ്ടി വന്നത് ഭൃഗു മുനിയുടെ ശാപം കൊണ്ടാണ്.

വിപ്രഹത്യാപാപഭയം ഇന്ദ്രനെ വിടാതെ പിടികൂടി. വീട്ടിലും പുറത്തും യാതൊരു സ്വൈര്യവും ഇല്ലാതായി.  ആരെയും കാണാന്‍ കൂട്ടാക്കാതെ വീട്ടിനു പുറത്തിറങ്ങാതെ പേടിച്ചു വീര്‍പ്പിട്ടു നില്‍ക്കുന്ന കാന്തനെ കണ്ടു ശചി ചോദിച്ചു: 'എന്തിനാണ് അങ്ങ് വിഷമിക്കുന്നത്? അവനെ വധിച്ചതോടെ ശത്രുഭയം തീര്‍ന്നല്ലോ? ശത്രുതാപനായ അങ്ങ് എന്തിനാണ് പ്രാകൃതനെപ്പോലെ മാഴ്കുന്നത്?'

അപ്പോള്‍ ഇന്ദ്രന്‍ പറഞ്ഞു: ‘എനിക്കിപ്പോള്‍ കിടനില്‍ക്കാന്‍ പറ്റിയ ശത്രുക്കള്‍ ആരുമില്ല എന്നത് ശരി തന്നെ. പക്ഷെ എനിക്ക് സുഖമില്ല, സമാധാനവുമില്ല. ബ്രഹ്മഹത്യാപാപഭീതിയാണ് എന്നെയിപ്പോള്‍ അലട്ടുന്നത്. നന്ദനോദ്യാനവും കാടും വീടും അമൃതുപോലും എന്നെ സംപ്രീതനാക്കുന്നില്ല. ഗന്ധര്‍വഗാനങ്ങളും അപ്സരസ്സുകളുടെ ചുവടുവെയ്പ്പും എന്നെ സന്തോഷിപ്പിക്കുന്നില്ല. എനിക്ക് കാമധേനുവും കല്‍പ്പവൃക്ഷവും വേണ്ട. എനിക്ക് മന:സുഖം ലഭിക്കാന്‍ എന്തുചെയ്യണം എന്നാലോചിച്ചു കരയുകയാണ് ഞാന്‍.’

പത്നിയോട് ഇങ്ങിനെ വേവലാതി പറഞ്ഞിട്ട് ഇന്ദ്രന്‍ മാനസസരസ്സില്‍ ചെന്ന് അവിടെയൊരു താമരത്തണ്ടിനുള്ളില്‍ക്കയറി ഇരുന്നു. പാപഫലങ്ങള്‍ വരുമ്പോള്‍ ഒളിക്കാന്‍ പറ്റിയ ഒരിടമാണ് അതെന്നയാള്‍ വെറുതെ വിചാരിച്ചു. വെള്ളത്തില്‍ക്കഴിയുന്ന ഒരു നീര്‍ക്കോലിപോലെ നിഷ്പ്രഭനായി അയാള്‍ അവിടെ നീന്തിക്കഴിഞ്ഞുകൂടി. ഇന്ദ്രനെ കാണാഞ്ഞു ദേവലോകം ആശങ്കാകുലരായി. ദുര്‍നിമിത്തങ്ങള്‍ എങ്ങും കണ്ടുതുടങ്ങി. എല്ലാടവും അരാജകത്വം കാണപ്പെട്ടു. ഗന്ധര്‍വ്വന്മാരും മുനികളും മറ്റും ഭയവിഹ്വലരായി. ഭൂമിയില്‍ മഴ നിന്നു. വിഭവങ്ങള്‍ ഉണ്ടാകാതെയായി. തടാകങ്ങള്‍ വെള്ളം വറ്റി ഭൂമി ഉണങ്ങിവരണ്ടു. ഇന്ദ്രനെ കണ്ടു കിട്ടാഞ്ഞ് മുനിമാര്‍ നഹുഷനെപ്പിടിച്ചു രാജാവാക്കി. 

നഹുഷന്‍ ധര്‍മ്മിഷ്ഠനായിരുന്നുവെങ്കിലും രാജപദവി അയാളെ വിഷയാസക്തനും കാമപീഡിതനുമാക്കി. അയാള്‍ അപ്സരനാരിമാരോടോത്ത് രമിച്ചു കഴിഞ്ഞു. ഇന്ദ്രന്‍റെ ഭാര്യയായ ശചിയുടെ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞ നഹുഷന്‍ മുനിമാരെ വിളിച്ചു ചോദിച്ചു: ‘നിങ്ങള്‍ എനിക്ക് ഇന്ദ്രന്‍റെ സ്ഥാനം തന്നു. അപ്പോള്‍ ഇന്ദ്രാണിയും എനിക്ക് സ്വന്തമാവണമല്ലോ? എന്നെ സേവിക്കാനായി ശചിയെ കൊട്ടാരത്തിലേയ്ക്ക് പറഞ്ഞയക്കുക. ഞാന്‍ ദേവേന്ദ്രനും ലോക നാഥനുമല്ലേ? ഇക്ഷണം എനിക്ക് ശചിയെ വേണം. നിങ്ങള്‍ അതിനുള്ള ഒത്താശകള്‍ ചെയ്താലും.’

ദേവന്മാരും മുനിമാരും കൂടി ഇന്ദ്രാണിയെ ചെന്ന് കണ്ടു വിവരം ധരിപ്പിച്ചു. ‘ഞങ്ങള്‍ എന്ത് ചെയ്യട്ടെ! അവന്‍ ഇന്ദ്രനും ഞങ്ങള്‍ അവന്‍റെ വാക്ക് കേള്‍ക്കാന്‍ വിധിക്കപ്പെട്ടവനുമാണ്.’ എന്നവര്‍ നിസ്സഹായരായി. അപ്പോള്‍ ശചി ഗുരുവായ ബൃഹസ്പതിയോട് പരാതി പറഞ്ഞു. ‘നഹുഷനില്‍ നിന്നും അങ്ങെന്നെ രക്ഷിക്കണം.'

'നിന്നെ സത്യത്തിനും ധര്‍മ്മത്തിനും എതിരായി നഹുഷനു വിട്ടുകൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല' എന്ന് ഗുരു അവള്‍ക്ക് വാക്ക് കൊടുത്തു. 'ശരണാഗതനെ കൈവിടുന്നവനു നരകത്തില്‍ നിന്നും ഒരിക്കലും മോചനമില്ല. നിന്നെ ഞാന്‍ കൈവിടുകയില്ല. നിനക്ക് സമാധാനമായി ഇരിക്കാം.'

No comments:

Post a Comment