Devi

Devi

Sunday, March 27, 2016

ദിവസം 128. ശ്രീമദ്‌ ദേവീഭാഗവതം. 6. 1. വൃത്രകഥാരംഭം

ദിവസം 128. ശ്രീമദ്‌ ദേവീഭാഗവതം. 6. 1. വൃത്രകഥാരംഭം

ആറാം സ്കന്ധം ആരംഭം

സൂത സൂത മഹാഭാഗ മിഷ്ടം തേ വചനാമൃതം
ന തൃപ്താ സ്മോ  വയം പീത്വാ ദ്വൈപായാന കൃതം ശുഭം
പുനസ്താം പ്രഷ്ടുമിച്ഛാമ: കഥാം പൌരാണികീം ശുഭാം
വേദേ f പി കഥിതാം രമ്യാം പ്രസിദ്ധാം പാപ നാശിനീം 

ഋഷിമാര്‍ പറഞ്ഞു: അല്ലയോ സൂതാ അങ്ങയുടെ ഈ വചനാമൃതം എത്ര സുന്ദരവും ശുഭകരവുമാണ്! സകലപാപങ്ങളെയും ഇല്ലാതാക്കുന്ന അതീവ പുണ്യപ്രദങ്ങളായ ഇക്കഥകള്‍ കേട്ട് ഞങ്ങള്‍ക്കിനിയും മതിയായിട്ടില്ല. ഞങ്ങള്‍ ബ്രഹ്മാവിന്‍റെ പുത്രനായ വൃത്രനെന്നൊരു വീരനെപ്പറ്റി കേട്ടിട്ടുണ്ട്. ഇന്ദ്രനാണല്ലോ അദ്ദേഹത്തെ യുദ്ധത്തില്‍ തോല്‍പ്പിച്ചു കൊലപ്പെടുത്തിയത്. എന്തിനായിരുന്നു അത്? ബ്രഹ്മാവ്‌ ദേവപക്ഷപാതിയാണ് എന്നെല്ലാവര്‍ക്കും അറിയാം. അപ്പോള്‍പ്പിന്നെ എന്തിനാണ് ഇന്ദ്രന്‍ ഈ പ്രവൃത്തി ചെയ്തത്? 

ദേവന്മാര്‍ സത്വഗുണരെന്നും മനുഷ്യര്‍ രജോഗുണരെന്നും, മൃഗങ്ങള്‍ തമോഗുണരെന്നും വേദജ്ഞര്‍ പറയുന്നു. ബ്രഹ്മാവിന്‍റെ പുത്രനെ ഇന്ദ്രന്‍ ചതിച്ചു കൊന്നു എന്ന് പറയുന്നതില്‍ എന്തോ അപാകതയുണ്ട്. ആ കൃത്യം ചെയ്യാന്‍ മഹാവിഷ്ണു ഇന്ദ്രനെ പ്രോത്സാഹിപ്പിച്ചുവത്രേ. സത്യമൂര്‍ത്തിയായ വിഷ്ണു വജ്രായുധത്തില്‍ക്കയറിക്കൂടി ഒരു ചതിപ്രയോഗത്തിലൂടെയാണിതു ചെയ്തത്. അതായത് സാക്ഷാല്‍ വിഷ്ണുവും ഇന്ദ്രനും പോലും സത്യം വിട്ടു പ്രവര്‍ത്തിച്ചു എന്നര്‍ത്ഥം! ഇത്തരം മഹാന്മാര്‍ പോലും മോഹത്തിന് വശഗദരായി ദുഷ്കൃത്യങ്ങള്‍ ചെയ്തു കൂട്ടുന്നു! ദേവന്മാരെ നല്ലവര്‍ എന്ന് നാം പരിഗണിക്കുന്നത് അവര്‍ ചെയ്യുന്ന സദാചാരങ്ങള്‍ കൊണ്ടല്ലേ? എന്നാല്‍ ഇങ്ങിനെ വഞ്ചന കാണിക്കുന്നവരെ എങ്ങിനെ നാം ബഹുമാനിക്കും? ഈ കൊലകൊണ്ട് ഇന്ദ്രന് ന്യായമായും ബ്രഹ്മഹത്യാപാപം ലഭിച്ചിരിക്കണം. എന്നാല്‍ നേരത്തേ അങ്ങ് സൂചിപ്പിച്ചത് വൃത്രനെ വധിച്ചത് ശ്രീദേവിയാണെന്നാണ്. ഇതെങ്ങിനെ ശരിയാവും? ഞങ്ങള്‍ ആകെ ചിന്താക്കുഴപ്പത്തിലാണ്.

ഇനി വൃത്രാസുരവധത്തിന്‍റെ കഥതന്നെ പറയാം എന്നായി സൂതന്‍. ‘ഇതേ ചോദ്യം ജനമേജയന്‍  പണ്ട് വ്യാസ മഹര്‍ഷിയോടു ചോദിച്ചതാണ്.’

ജനമേജയന്‍ ചോദിച്ചു: വിഷ്ണുവിന്‍റെ സഹായത്തോടെ ഇന്ദ്രന്‍ വൃത്രനെ യുദ്ധത്തില്‍ കൊന്നു എന്നതും സാക്ഷാല്‍ ദേവി വൃത്രനെ വധിച്ചു എന്നും രണ്ടു രീതിയില്‍ പറയപ്പെടുന്നുണ്ടല്ലോ. ഒരാളെ രണ്ടുപേര്‍ക്ക് കൊല്ലാന്‍ പറ്റുമോ? ഏതായാലും ഈ കഥ വളരെ ആകാംഷയോടെ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. മഹാന്മാരുടെ കഥകള്‍ കേട്ടാല്‍ മതി വരുക എന്നതില്ല. ഇതിപ്പോള്‍ അംബികാചരിതവുമാണല്ലോ!  അതെത്ര കേട്ടാലും മടുപ്പുണ്ടാവുകയില്ല.

വ്യാസന്‍ പറഞ്ഞു: പുരാണകഥ കേള്‍ക്കാന്‍ ഇത്രയധികം താല്‍പര്യമുണ്ടായതിനാല്‍ നീ ധന്യധന്യന്‍ തന്നെ. സദാ അമൃതാസ്വദിക്കുന്ന ദേവന്മാര്‍ക്ക് അതില്‍ ഇത്ര താല്‍പ്പര്യമില്ല. കേള്‍ക്കാനുള്ള ത്വര കൂടുന്നതിന് അനുസരിച്ച് എന്നില്‍ പറയാനുള്ള ഉത്സാഹവും കൂടുന്നു എന്നത്  ഞാന്‍ മറച്ചു വയ്ക്കുന്നില്ല. പുരാണപ്രസിദ്ധമാണ് ഇന്ദ്രനും വൃത്രനുമായുണ്ടായ സംഗരം. പാപരഹിതനായ വൃത്രനെ വധിച്ചതിനാല്‍ ഇന്ദ്രന്‍ പാപിയായിത്തീര്‍ന്നു എന്നതും പ്രസിദ്ധമാണ്. പാപഭീതി പെരുകിയ മാമുനിമാര്‍ പോലും മായാ മോഹിതരായി പലവിധ അക്രമങ്ങളും ചെയ്തിട്ടുണ്ട്. അതുപോലെയാണ് ത്രിശിരസ്സിന്റെ മരണവും വൃത്രവധവും.

സത്വവാനെന്നു പേരുകേട്ട മഹാവിഷ്ണു എത്രയെത്ര അസുരന്മാരെ കൊന്നു? മായാമോഹങ്ങളാണ് മഹാവിഷ്ണുവിനെക്കൊണ്ടും ഇതെല്ലാം ചെയ്യിക്കുന്നത്. എല്ലാവരെയും മോഹവലയത്തിലാക്കുന്ന ജഗജ്ജനനിയെ ജയിക്കാന്‍ ആര്‍ക്ക് കഴിയും? അദ്ദേഹം മത്സ്യത്തില്‍ തുടങ്ങി അനേകം ജന്മങ്ങളെടുത്ത് വിഹിതങ്ങളും അല്ലാത്തതുമായ കര്‍മ്മങ്ങള്‍ ചെയ്തു കൂട്ടിയത് ആരുടെ അനുജ്ഞയാലാണ്? 

‘ഞാന്‍’, ‘എന്‍റെ’ ഗൃഹം, പുത്രന്‍, ഭാര്യ, വിത്തം എന്നിങ്ങനെ നാനാവിധങ്ങളായ മോഹങ്ങള്‍ ഒരുവനെ പുണ്യപാപങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഈ മോഹത്തെ വെന്നവരായി ആരുമില്ല. കാര്യകാരണ വിവേചനം നടത്തി മോഹത്തെ വേറിട്ട്‌ കണ്ടു കീഴടക്കാന്‍ പ്രാപ്തരായി ആരുമിതുവരെ ഉണ്ടായിട്ടില്ല. കാരണം ത്രിഗുണാത്മികയായ ദേവിയുടെ മായയാണ് എല്ലാവരെയും മൂടിയിരിക്കുന്നത്. വിഷ്ണുവും വാസവനും അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കഴിവുള്ളവരല്ല. അവര്‍ തന്‍കാര്യം നേടാന്‍ വൃത്രനെ ചതിച്ചു കൊന്നു. അത്രതന്നെ.

ഇന്ദ്രനും വൃത്രനും തമ്മില്‍ പണ്ടേയൊരു വൈരമുണ്ടായിരുന്നു. ത്വഷ്ടാവ് അന്ന് പ്രജാപതിയായിരുന്നു. മഹാതപസ്വിയും ദേവകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സമര്‍ത്ഥനും വിപ്രപ്രിയനുമായിരുന്നു അദ്ദേഹം. ഇന്ദ്രനോടുള്ള രസക്കേടുകൊണ്ട് ബ്രഹ്മാവ്‌ ത്രിശിരസ്സിനെ സൃഷ്ടിക്കുകയായിരുന്നു. വിശ്വരൂപനെന്ന്‍ അവന്‍ വിഖ്യാതനായി. മൂന്നു മുഖങ്ങള്‍ ഉള്ളതിനാല്‍ ഒരേസമയം മൂന്നു കാര്യങ്ങള്‍ ചെയ്യാന്‍ സമര്‍ത്ഥനായിരുന്നു അദ്ദേഹം. ഒരു മുഖം വേദമോതുമ്പോള്‍ മറ്റൊരു മുഖം മദ്യസേവ നടത്തും. മൂന്നാമത്തെ മുഖം കൊണ്ട് ചുറ്റുപാടും നിരീക്ഷിക്കും. 

ഒരിക്കല്‍ അദ്ദേഹം ഭോഗങ്ങള്‍ ത്യജിച്ചു കഠിനമായ തപസ്സാരംഭിച്ചു. വേനല്‍ക്കാലത്ത് പഞ്ചാഗ്നി മദ്ധ്യത്തില്‍ ഇരിക്കുക, മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുക, മഞ്ഞുകാലത്ത് തണുത്തുറഞ്ഞ ജലത്തില്‍ ഇരിക്കുക തുടങ്ങി കഠിനമായ സാധനകള്‍ ചെയ്താണ് അദ്ദേഹം തപസ്സു ചെയ്തത്. നിസ്സംഗനും നിരാഹാരനും ജിതേന്ദ്രിയനുമായി തപസ്സുചെയ്യുന്ന ത്രിശിരസ്സിന്‍റെ കാര്യമറിഞ്ഞ് ഇന്ദ്രന് തന്‍റെ പദവി തന്നെ പോയ്പ്പോകുമോ എന്ന് ഭയമായി. ‘ഇവന്‍റെ ശക്തി ഇങ്ങിനെ എറിയേറി വന്നാല്‍ എന്‍റെ കാര്യം കഷ്ടത്തിലാവും. എതിരാളിയുടെ ശക്തിയറിഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് ബുദ്ധി. ഇവന്റെ തപസ്സു മുടക്കണം. കാമദേവന്‍ വിചാരിച്ചാല്‍ ആരുടെ തപസ്സും മുടക്കാന്‍ കഴിയും. അവനെ ഭോഗലാലസനാക്കണം’ എന്ന് പറഞ്ഞു  വാസവന്‍ ദേവനാരിമാരായ അതിസുന്ദരികളെ തപോവിഘ്നം നടത്താന്‍ നിയോഗിച്ചു. ‘എന്‍റെ ഭയം ദൂരീകരിക്കാന്‍ നിങ്ങള്‍ക്കേ കഴിയൂ, ആ താപസന്‍ എനിക്ക് ഭീഷണിയാണ്. അവനെ പ്രലോഭിപ്പിച്ചു മയക്കി തപസ്സു മുടക്കണം. അവനെ പ്രസാദിപ്പിക്കാനായി ശൃംഗാര ചേഷ്ടകളും വേഷങ്ങളും മേനിപ്രദര്‍ശനവും ഒക്കെയാവാം.'

സ്വന്തം രൂപലാവണ്യത്തില്‍ ഗര്‍വ്വോടെ ആ തരുണികള്‍ ഇന്ദ്രനെ സഹായിക്കാമേന്നേറ്റു. 'പാട്ടും ആട്ടവും കളികളും എല്ലാമായി അദ്ദേഹത്തെ മോഹിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം. നാട്യവും നോട്ടവും കൊണ്ട് ആ മുനിയെ ഭോഗാസക്തനാക്കുന്ന കാര്യം ഞങ്ങള്‍ക്ക് വിട്ടു തരിക’ എന്ന് അപ്സരസ്സുകള്‍ ഇന്ദ്രനെ സമാധാനിപ്പിച്ചു.

ദേവനാരിമാര്‍ ത്രിശിരസ്സിന്‍റെ അടുക്കല്‍ പുഷ്പശരങ്ങളുമായി വശ്യഭാവത്തില്‍ വന്നണഞ്ഞു. പല രാഗങ്ങളും അവിടെ ആലപിക്കപ്പെട്ടു. പല രീതികളിലുള്ള നൃത്തങ്ങളും അവതരിപ്പിച്ചു. അതി മോഹനങ്ങളെങ്കിലും ആ പേക്കൂത്തുകള്‍ കൊണ്ടൊന്നും മുനിയുടെ തപസ്സിളകിയില്ല. ത്രിശിരസ്സിന്റെ  ആശ്രമപരിസരത്ത് പാട്ടും കൂത്തുമായി കുറച്ചു നാള്‍ ഈ സുന്ദരിമാര്‍ താമസിച്ചു. തങ്ങളെ മുനിവര്യന്‍ നോക്കുന്നത് പോലുമില്ല എന്ന് കണ്ട് അപ്സരസ്സുകള്‍ ദേവേന്ദ്രന്റെ അടുക്കല്‍ തിരിച്ചെത്തി. ‘ആ മുനിപുംഗവനെ ഇളക്കാന്‍ ഞങ്ങള്‍ ആവുന്നത് ശ്രമിച്ചു. പക്ഷെ അദ്ദേഹത്തെ വശീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. തപശ്ശക്തിയാല്‍ ഞങ്ങള്‍ക്ക് അഗമ്യനാണദ്ദേഹം. മറ്റു വഴികള്‍ എന്തെങ്കിലും നോക്കുകയാണ് നല്ലത്. ആ അതുല്യനായ മുനിയുടെ ശാപമേല്‍ക്കാതെ രക്ഷപ്പെട്ടല്ലോ എന്നാ ആശ്വാസത്തിലാണ് ഞങ്ങള്‍ മടങ്ങിയത്.’

മുനിയുടെ തപസ്സു മുടക്കാന്‍ ആവില്ലെന്ന് മനസ്സിലായ ഇന്ദ്രന്‍ വിശ്വരൂപനെ കൊല്ലണം എന്ന തീരുമാനത്തിലെത്തി. ലോകനിന്ദയും പാപഭീതിയും ഒന്നും അദ്ദേഹത്തെ ഈ നീചവൃത്തിയില്‍ നിന്നും പിന്തിരിപ്പിച്ചില്ല.    

No comments:

Post a Comment