Devi

Devi

Tuesday, March 1, 2016

ദിവസം 121. ശ്രീമദ്‌ ദേവീഭാഗവതം. 5,. 29. രക്തബീജവധവും യുദ്ധോദ്യോഗവും

ദിവസം 121. ശ്രീമദ്‌ ദേവീഭാഗവതം. 5,. 29. രക്തബീജവധവും യുദ്ധോദ്യോഗവും 

വരദാനമിദം തസ്യ ദാനവസ്യ ശിവാര്‍പ്പിതം
അത്യദ്ഭുതതരം രാജന്‍ ശൃണു തത് പ്രബ്രവീമ്യഹം
തസ്യ ദേഹാദ്രക്തബിന്ദുര്‍യദാ പതതി ഭൂതലേ
സമുത്പതന്തി ദൈതേയാസ്തദ്രുപാസ്തത് പരാക്രമാ:

വ്യാസന്‍ പറഞ്ഞു: രാജാവേ, രക്തബീജന് കിട്ടിയ വിശിഷ്ടമായ വരലബ്ധി എന്തായിരുന്നുവെന്ന് ഞാന്‍ പറയാം. പരമശിവനാണ് അവനു വരം നല്‍കിയത്. അവന്‍റെ ചോര താഴെ മണ്ണില്‍ വീണാല്‍ ഓരോ തുള്ളിയില്‍ നിന്നും അവനെപ്പോലെ രണവീരന്മാരായ ഓരോരോ അസുരന്മാര്‍ ഉണ്ടായി വരും.

തപസ്സിനാല്‍ സിദ്ധമായ വരബലം കൊണ്ട് മദമത്തനായ രക്തബീജന്‍ ദേവിയെയും കാളിയെയും ഒരുമിച്ച് ഇല്ലാതാക്കണം എന്ന് നിശ്ചയിച്ചു പോരിനിറങ്ങി. ഗരുഡവാഹനത്തില്‍ കയറിയിരിക്കുന്ന വൈഷ്ണവീദേവിയെക്കണ്ട്‌ കോപത്തോടെ അവന്‍ തന്‍റെ വേലുകൊണ്ട് ആഞ്ഞു ചാട്ടി. വൈഷ്ണവി അവന്റെ വേലിനെ തന്‍റെ ഗദകൊണ്ട് തടുത്തിട്ട് ചക്രം കൊണ്ടവനെ നേരിട്ടു. ചക്രം കൊണ്ടപ്പോള്‍ രക്തബീജന്‍റെ ദേഹം പൊട്ടി ചോര ചീറ്റി. മലമുകളില്‍ നിന്നും ചുവന്ന നിറത്തില്‍ ചോലയൊഴുകിയത്പോലെ അവിടം ചോരക്കളമായി. അവന്‍റെ ചോര മണ്ണില്‍ വീണതും തുല്യശരീരികളായ ആയിരക്കണക്കിന് യോദ്ധാക്കള്‍ അവിടെ ഉയര്‍ന്നുവന്നു. ഐന്ദ്രിക്ക് കോപം വന്ന് തന്‍റെ വജ്രം അവന്‍റെ നേരെ പ്രയോഗിക്കവേ ദൈത്യന്റെ ദേഹത്ത് നിന്നും വീണ്ടും ചൊരപ്പുഴ വാര്‍ന്നു. യുദ്ധക്കൊതി പൂണ്ട അസുരന്മാര്‍ അനേകം അങ്ങിനെയവിടെ സംജാതരായി.

ബ്രാഹ്മണി തന്‍റെ ബ്രഹ്മദണ്ഡുകൊണ്ട് താഡിച്ചപ്പോള്‍ ശാങ്കരി തന്‍റെ ശൂലം അവനുമേല്‍ തറച്ചു. നാരസിംഹിക കൂര്‍ത്തു മൂര്‍ത്ത നഖങ്ങള്‍കൊണ്ട് അസുരനെ മാന്തിപ്പൊളിച്ചു. വാരാഹിയും അവനെ നന്നായി ആക്രമിച്ചു. കൌമാരി വേലെടുത്ത് രക്തബീജന്റെ മാറുനോക്കി ചാട്ടി. ദേവിമാര്‍ ഇങ്ങിനെ അസുരന്‍റെ ദേഹം അമ്പാലും ഗദയാലും മറ്റ് ആയുധങ്ങളാലും ആക്രമിച്ചു. ചണ്ഡിക അസുരന്‍റെ ശരങ്ങള്‍ എല്ലാം തടുത്ത് അവനെ കൂരമ്പുകളാല്‍ പീഡിപ്പിച്ചു. അവനില്‍ നിന്നും പൊട്ടിയ ചോരത്തുള്ളികളില്‍ നിന്നും ആയിരക്കണക്കിന് ദൈത്യയോദ്ധാക്കള്‍ യുദ്ധത്തിനു തയ്യാറായി നിരന്നു. ഈ രക്തബീജപ്പട കാണ്‍കെ ദേവന്മാര്‍ അമ്പരന്നുപോയി. ഇവിടെയിപ്പോള്‍ ഈ പടയെ നശിപ്പിക്കാന്‍ ആര്‍ക്കു കഴിയും എന്നവര്‍ വ്യാകുലപ്പെട്ടു. ഇവിടെയുള്ള ചണ്ഡി, കാളി, ദേവിമാര്‍ എന്നിവര്‍ക്ക് ഈ അസുരപ്പടയെ വെല്ലാന്‍ കഴിയുമോ എന്നവര്‍ ആശങ്കിച്ചു. ഇപ്പോള്‍ ശുംഭനോ നിശുംഭനോ വന്നാല്‍ ആകെ വഷളാവും എന്നവര്‍ ഭയന്നു.

അങ്ങിനെ ഭയപ്പാടോടെ ദേവന്മാര്‍ നോക്കിയിരിക്കെ ദേവി കാളിയോട്‌ പറഞ്ഞു: ‘ചാമുണ്ഡേ എന്‍റെ അമ്പേറ്റു രക്തബീജനില്‍ നിന്നും പൊടിയുന്ന രക്തം നീ അപ്പപ്പോള്‍ കുടിച്ചു വറ്റിച്ചാലും. നിനക്ക് മതിയാവോളം ദാനവന്മാരെ കൊന്നു തിന്നുകയും ചെയ്യാം. ഞാന്‍ ആയുധങ്ങള്‍ കൊണ്ട് അനേകം പേരെ ഇപ്പോള്‍ത്തന്നെ കൊന്നുകളയുന്നത് കണ്ടാലും. ഒരു തുള്ളി രക്തംപോലും ഭൂമിയില്‍ വീഴാന്‍ അനുവദിക്കരുത്. ഇവരെ ഇല്ലാതാക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. ഇങ്ങിനെയീ കൂട്ടരെ ഇല്ലാതാക്കി ഇന്ദ്രന് സിംഹാസനം തിരിച്ചു നല്‍കിയിട്ടേ നാം മടങ്ങുന്നുള്ളൂ.

ഇതുകേട്ട ചാമുണ്ഡി രക്തബീജസൃഷ്ടികളുടെ ദേഹത്തുനിന്നും നിഷ്ക്രമിച്ച രുധിരമെല്ലാം കുടിച്ചു വറ്റിച്ചു. ദേവി ഗദയും വാളും അസ്ത്രവും കൊണ്ട് മുറിച്ചു മാറ്റിയ ദേഹഭാഗങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ചാമുണ്ഡി ആഹരിച്ചു. ദൈത്യനും വീറോടെ പൊരുതി. കൃത്രിമദൈത്യവീരരെ കൊന്നു വീഴ്ത്തുന്ന മാത്രയില്‍ത്തന്നെ ആ ദേഹങ്ങള്‍ ചാമുണ്ഡിക്ക് ആഹാരമായി. അതിനിടെ സാക്ഷാല്‍ രക്തബീജനെയും ദേവി അരിഞ്ഞു തള്ളി. അസുരന്‍റെ മരണം കണ്ടു ദൈത്യര്‍ ഭയന്ന് പാലായനം തുടങ്ങി. ‘അയ്യയ്യോ രക്തബീജനെ ആ ചാമുണ്ഡി കൊന്നു. അവന്‍റെയും അവനില്‍ നിന്നും ജനിച്ചവരുടെയും രക്തം അവള്‍ പാനം ചെയ്തു.’ എന്ന്‍ ദൈത്യര്‍ ശുംഭനെ ധരിപ്പിച്ചു. ‘ദേവിയുടെ വാഹനമായ സിംഹവും കാളിയും കൂടി  മറ്റുള്ളവരെയും കൊന്നു തിന്നു.' 

'അവളെ വെല്ലാന്‍ ആര്‍ക്കും സാദ്ധ്യമല്ല. യക്ഷകിന്നരഗന്ധര്‍വ, ഉരഗ,രാക്ഷസ വര്‍ഗ്ഗങ്ങള്‍ക്കൊന്നും അതിനുള്ള കഴിവില്ല. ദേവിക്ക് തുണയായി മറ്റു ദൈവത ശക്തികളും അണിനിരന്നിരിക്കുന്നു. അവളുടെ ശക്തി ഒറ്റയ്ക്ക് തന്നെ അപാരം. പിന്നെയീ ദേവിമാര്‍ കൂടെ അവള്‍ക്ക് സഹായം ചെയ്‌താല്‍ പറയാനുണ്ടോ? ഇനി അങ്ങ് എന്താണ് വേണ്ടതെന്നു തീരുമാനിച്ചാലും. ദൈത്യവംശം മുടിക്കുന്നത് ഈ സ്ത്രീയാണെന്ന് തോന്നുന്നു. രക്തബീജന്റെ വധം, ചണ്ഡികയുടെ രക്തപാനം എന്നിവയൊക്കെ അത്യത്ഭുത സംഭവങ്ങളാണ്. അവളെ സേവിക്കുകയാണ് ബുദ്ധി എന്ന്‍ ഞങ്ങള്‍ക്ക് തോന്നുന്നു. ഇവള്‍ സാമാന്യയല്ല എന്ന് നിശ്ചയം. സാക്ഷാല്‍ മഹാമായ തന്നെയാണീ ദേവി.’

യുദ്ധക്കളത്തില്‍ നിന്നും വന്ന ദൈത്യന്മാര്‍ പറഞ്ഞത് കേട്ട് അതീവ കോപത്തോടെ ശുംഭന്‍ അലറി: ‘നിങ്ങള്‍ വേണമെങ്കില്‍ ശത്രുവിന്‍റെ മഹിമയും പറഞ്ഞ് അവളുടെ കാലു പിടിച്ചോളൂ. ഞാന്‍ ഒറ്റയ്ക്ക് പോയി അവളെ കൊല്ലുന്നുണ്ട്. ഞാനും സാധാരണക്കാരനല്ല. ദേവന്മാര്‍ക്ക് എന്നെ ഭയമാണ്. അങ്ങിനെയുള്ള ഞാന്‍ ഒരു പെണ്ണിനെ ഭയന്ന് ഒളിച്ചോടുകയോ? എന്‍റെ പ്രിയപ്പെട്ട വീരയോദ്ധാക്കള്‍ രക്തബീജനടക്കം മരണപ്പെട്ടു. പോരുതിജയിച്ചില്ലെങ്കില്‍ എന്‍റെ കീര്‍ത്തിയും ഇതോടെ തീരും. നിശുംഭാ ഞാന്‍ അവളെ കൊന്നിട്ട് വരാം. നീ സേനയുമായി എനിക്ക് പിറകെ വരിക. ഞാനിപ്പോള്‍ അവളെ ജയിച്ചു കൂട്ടിക്കൊണ്ടുവരാം.’ 

അപ്പോള്‍ നിശുംഭന്‍ ജ്യേഷ്ഠനോട് ‘ഞാന്‍ പോവാം. അവിടുത്തേയ്ക്ക് അവളെപ്പറ്റി ഇനി ചിന്ത വേണ്ട. ഞാനവളെ കൊണ്ട് വന്നു നിന്‍റെ കാല്‍ക്കല്‍ വയ്ക്കാം. എന്‍റെ കയ്യൂക്ക് അങ്ങേയ്ക്കറിയാമല്ലോ. ഈ ലോകം തന്നെ ജയിക്കാന്‍ അത് മതി. നിനക്ക് ഭോഗസുഖത്തിനായി  ആ കൊച്ചു പെണ്ണിനെ ഞാനിപ്പോള്‍ കൊണ്ടുവരാം. ഞാനിരിക്കുമ്പോള്‍ അങ്ങ് പോരിനിറങ്ങുന്നത് ശരിയല്ല.’ എന്ന് വീമ്പടിച്ചു നിശുംഭന്‍ ആയുധങ്ങളുമെടുത്ത് ചാടി പുറപ്പെട്ടു. 

No comments:

Post a Comment