Devi

Devi

Sunday, February 14, 2016

ദിവസം 112. ശ്രീമദ്‌ ദേവീഭാഗവതം. 5. 20. ദേവീ തിരോധാനന്തര സ്ഥിതി

ദിവസം 112. ശ്രീമദ്‌ ദേവീഭാഗവതം. 5. 20. ദേവീ തിരോധാനന്തര സ്ഥിതി

അഥാദ്ഭുതം വീക്ഷ്യ മുനേ പ്രഭാവം
ദേവ്യാ ജഗച്ഛാന്തികരം പരം ച
ന തൃപ്തിരസ്തി ദ്വിജവര്യ ശൃണ്വത:
കഥാമൃതം തേ മുഖപത്മജാതം

ജനമേജയന്‍ പറഞ്ഞു: മഹാമുനേ, അങ്ങയുടെ വദനത്തില്‍ നിന്നും നിര്‍ഗ്ഗളിച്ചതായ ദേവിയുടെ അത്യത്ഭുത മഹിമാവിശേഷം എത്ര കേട്ടിട്ടും ഞങ്ങള്‍ക്ക് മതിവരുന്നില്ല. ജഗജ്ജനനിയായ അമ്മ അവിടെനിന്നും മറഞ്ഞു കഴിഞ്ഞപ്പോള്‍ എന്തൊക്കെയാണ് സംഭവിച്ചത്? ഈ ചരിതം കേള്‍ക്കാന്‍ യോഗമുള്ള പുണ്യവാന്മാര്‍ ഭാഗ്യശാലികള്‍ തന്നെയാണ്. ഈ കഥ കേള്‍ക്കുന്നവര്‍ മോക്ഷത്തിന് അധികാരികളാവും. എന്നാല്‍ ഈ രസനിഷ്യന്തിയായ കഥകള്‍ കേട്ട് തൃപ്തിയടഞ്ഞവരായി ആരുണ്ട്‌? ഈ കഥകള്‍ കേള്‍ക്കാത്തവര്‍ ഭാഗ്യഹീനരാണ്. ഭാവസാഗരതരണം ചെയ്യാന്‍ ഇക്കഥകള്‍ മുമുക്ഷുക്കള്‍ക്കും മാമുനിമാര്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ സഹായപ്രദമാണ്.

പുരുഷാര്‍ത്ഥങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന രാജാക്കന്മാര്‍ക്ക് ഈ കഥകള്‍ പ്രത്യേകിച്ച് ഉപകാരപ്പെടും. മുക്തിപദത്തെ പ്രാപിച്ചവര്‍ക്കും ഇത് വിശേഷമാണ്. അപ്പോള്‍പ്പിന്നെ സാധകരുടെ കാര്യം പറയാനുണ്ടോ? പൂര്‍വ്വജന്മങ്ങളില്‍ കൂവളത്തിന്റെ ഇലയും മുല്ലപ്പൂവും ചമ്പകാദി സൂനങ്ങളും കൊണ്ട് ദേവിയെ അര്‍ച്ചിച്ചു പൂജിച്ചവരാണ് ഇപ്പോള്‍ സുഖങ്ങളെല്ലാം അനുഭവിക്കുന്ന രാജാക്കന്മാര്‍. എന്നാല്‍ ആ ഭഗവതിയെ ധ്യാനിക്കാന്‍ മെനക്കെടാതെ പൂര്‍വ്വ ജന്മജീവിതം വൃഥാ കഴിച്ചവരാകണം ഭാരതഭൂമിയില്‍ ജനിച്ചിട്ടും രോഗപീഡയും ദാരിദ്ര്യദുഖവും അനുഭവിച്ചു കഴിയുന്നത്. അമ്മയെ ആരാദ്ധിക്കാതെ അന്യനു ദാസവേലചെയ്തു ഭാരം ചുമന്നു വലഞ്ഞ് സ്വന്തം കാര്യം നടത്താന്‍ രാപകല്‍ കഷ്ടപ്പെട്ട് നടന്നിട്ടും സ്വന്തം കുക്ഷി നിറയ്ക്കാന്‍ പോലും അവര്‍ക്കാവുന്നില്ല. മറ്റുചിലരാകട്ടെ ജന്മനാ അന്ധരും ബധിരരും മുടന്തനുമൊക്കെയാണ്. പൂര്‍വ്വജന്മത്തില്‍ ജഗദംബികയെ അവര്‍ സ്മരിച്ചിട്ടുണ്ടാവില്ല എന്ന് നിശ്ചയം. ഇഹലോകത്ത് ഐശ്വര്യാദി സുഖസമ്പത്തുകള്‍ കൈയാളുന്ന അനേകം പേരെ നാം കാണുന്നു. അവര്‍ പൂര്‍വ്വജന്മത്തില്‍ ഭവാനീദേവിയെ പൂജിച്ചിരുന്നു എന്നും അനുമാനിക്കാം.

അതുകൊണ്ട് ഭവാന്‍ മുന്‍പ് പറഞ്ഞു തന്നതുപോലെ ദേവീ ചരിതം തുടര്‍ന്നും ഞങ്ങള്‍ക്ക് പറഞ്ഞു തരണം. മഹിഷനെ വധിച്ചശേഷം ദേവി എങ്ങോട്ടാണ് പോയി മറഞ്ഞത്? സ്വര്‍ഗ്ഗത്തിലോ അതോ മൃത്യുലോകത്തിലോ? വൈകുണ്ഡത്തിലോ അല്ല, കൈലാസത്തിലോ?

വ്യാസന്‍ പറഞ്ഞു: ഞാന്‍ മുന്നേ തന്നെ മണിദ്വീപിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അതിമനോഹരമായ അവിടം ദേവിക്കിഷ്ടപ്പെട്ട ഒരു കേളീവിഹാരമാണ്. അവിടെ ചെന്നപ്പോഴാണ് വീരപുമാന്മാരായ ബ്രഹ്മാവിഷ്ണുശിവന്മാര്‍ പെണ്ണുങ്ങളായി മാറിയത്. അവിടെ നിന്നും പോന്നപ്പോള്‍ അവര്‍ പൂര്‍വ്വസ്ഥിതിയായ പുരുഷരൂപങ്ങളിലേയ്ക്ക് തിരികെ വന്നു. അവര്‍ താന്താങ്ങളുടെ കര്‍മ്മത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. സുധാസമുദ്രമദ്ധ്യേ സ്ഥിതിചെയ്യുന്ന ആ മണിദ്വീപില്‍ നാനാരൂപങ്ങള്‍ കൈക്കൊണ്ടു ദേവി കളിയാടുന്നു. ദേവന്മാരാല്‍ സ്തുതിക്കപ്പെട്ട മഹിഷാസുരമര്‍ദ്ദിനി ആ മണിദ്വീപിലേയ്ക്കാണ് പോയത്.

ദേവി അന്തര്‍ദാനം ചെയ്തപ്പോള്‍ ദേവന്മാര്‍ സൂര്യവംശജനായ ഒരുവനെ രാജാവായി വാഴിച്ചു. അയോദ്ധ്യാധിപതിയായ വീരന്‍ ശത്രുഘ്നനായിരുന്നു അത്. സര്‍വ്വലക്ഷണയുക്തനും വീരനും ജ്ഞാനിയുമായിരുന്നു അദ്ദേഹം. മഹിഷന്‍ ഇരുന്ന സിംഹാസനം അദ്ദേഹത്തിനു നല്‍കി. ഭൂമിയുടെ ഭരണം ശത്രുഘ്നു നല്‍കി ദേവന്മാര്‍ അവരവരുടെ ഗേഹം പൂകി. 

ഭൂമിയില്‍ ധര്‍മ്മം പുന:സ്ഥാപിക്കപ്പെട്ടു. പ്രജകള്‍ സന്തുഷ്ടരായി. കാലവര്‍ഷം യഥാസമയം വന്നു. ഭൂമിമുഴുവന്‍ പൂത്തു കായ്ച്ചു നിറഞ്ഞ സസ്യലതാദികളും പക്ഷികളുടെ പാട്ടും പശുക്കളുടെ കുളമ്പടിയൊച്ചയും തേനീച്ചകളുടെ മൂളലും നിറഞ്ഞു. നദികളില്‍ ആവശ്യത്തിനു ജലം, പശുക്കള്‍ക്ക് വേണ്ടത്ര പുല്ല്. അവയുടെ അകിട്ടുകള്‍ നിറയെ പാല്. വിപ്രന്മാര്‍ വേദപാഠ തല്‍പ്പരര്‍ ആയി. ശാസ്ത്രപഠനവും ശമവും അവര്‍ ശീലിച്ചു. പ്രജാക്ഷേമതല്‍പ്പരരായ ക്ഷത്രിയന്മാര്‍ ഭൂപാലന്മാരായി. ന്യായം, നീതി എന്നിവയ്ക്കനുസരിച്ച് അവര്‍ രാജ്യത്തെ നയിച്ചു. ഗോശാലകള്‍ നിറഞ്ഞു നിന്നു. മൃഗങ്ങള്‍ തമ്മില്‍പ്പോലും വൈരമില്ലാതെയായി. നാല് വര്‍ണ്ണത്തിലുള്ള മനുഷ്യരും ദേവീ ഉപാസകരായി. യജ്ഞസ്തഭങ്ങളും യാഗമണ്ഡപങ്ങളും നാടെങ്ങും കാണപ്പെട്ടു. പതിവ്രതകളായ നാരികള്‍ സുശീലകളും പുത്രന്മാര്‍ പിതൃഭക്തി നിറഞ്ഞ ധര്‍മ്മിഷ്ഠരും ആയിരുന്നു. അധര്‍മ്മം എങ്ങും ഉണ്ടായിരുന്നില്ല. വേദശാസ്ത്രസംബന്ധിയല്ലാത്ത യാതൊരു തര്‍ക്കവും ഒരിടത്തും കേള്‍ക്കാനില്ലായിരുന്നു. കലഹങ്ങളില്ല, അകാലമൃത്യു, രോഗപീഡ എന്നിവ കേള്‍ക്കാന്‍ പോലുമില്ല. പരസ്പര വിരോധമോ മത്സരമോ ഇല്ല. സ്ത്രീപുരുഷന്മാര്‍ സുഖികളായി ധര്‍മ്മബോധത്തോടെ കഴിഞ്ഞു. കള്ളന്മാരോ വഞ്ചകരോ അന്നുണ്ടായിരുന്നില്ല. ലുബ്ധരോ അലസരോ സ്ത്രീലമ്പടന്മാരോ ഇല്ല. നിരീശ്വരന്മാരും മൂര്‍ഖബുദ്ധികളും അവിടെ ഉണ്ടായിരുന്നില്ല.

ബ്രാഹ്മണസേവചെയ്യാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമായിരുന്നു. ഈ ബ്രാഹ്മണര്‍ മൂന്നുവിധത്തില്‍ -സാത്വികരും രാജസസ്വഭാവികളും താമസസ്വഭാവികളും - ആയിരുന്നു. പ്രതിഫലം വാങ്ങാത്തവരും വേദപണ്ഡിതരും ജന്തുഹിംസകള്‍ ചെയ്യാത്തവരുമാണ് സാത്വികബ്രാഹ്മണര്‍. ധ്യാനം, യജനം, അദ്ധ്യയനം എന്നിവയാണ് അവര്‍ക്ക് മുഖ്യം. എന്നാല്‍ രാജപുരോഹിതര്‍ രാജസബ്രാഹ്മണര്‍ ആണ്. അവര്‍ക്ക് യജ്ഞം നടത്തിക്കല്‍, ദക്ഷിണ വാങ്ങിച്ചു വേദം പഠിപ്പിക്കല്‍, എന്നിവയാണ് മുഖ്യം. ഇനിയുമുള്ള താമസ ബ്രാഹ്മണര്‍ രാഗദ്വേഷാദികള്‍ തീരാത്തവരാണ്. അവര്‍ മാംസഭക്ഷകരും ക്രോധമിനിയും നശിച്ചിട്ടില്ലാത്തവരുമാണ്. അവര്‍ക്ക് വേദപഠനം പേരിനു മാത്രമേയുള്ളൂ. ഷട്കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടാണ് അവര്‍ കാലം പോക്കുന്നത്.

മഹിഷന്‍ പോയതോടെ എല്ലാവര്‍ക്കും സുഖമായി ജീവിക്കാമെന്നായി. വ്രതനിഷ്ഠയ്ക്ക് ഭംഗം വരുത്താന്‍ ആരുമില്ല. എല്ലാവരും അവരവരുടെ കര്‍മ്മങ്ങള്‍ ഭംഗിയായി ചെയ്തുവന്നു. ക്ഷത്രിയ രാജാക്കന്മാര്‍ കാര്യക്ഷമതയോടെ ഭരണം നടത്തി, വൈശ്യര്‍ ധര്‍മ്മനിഷ്ഠയോടെ കൃഷിയും കച്ചവടവും നടത്തി. മനുഷ്യര്‍ക്ക് ആകുലതയും ഉള്‍ക്കണ്ഠയും തീര്‍ന്നു. അകാലമരണവും ദുഖവും രോഗവും ഭയവും ഒരിടത്തും ഉണ്ടായിരുന്നില്ല. ജഗന്മയിയായ ദേവിയുടെ പദകമലങ്ങളെ ധ്യാനിച്ചും പൂജിച്ചും ജനങ്ങള്‍ സുഖികളായി ധര്‍മ്മവിഹിതമായ ജീവിതം നയിച്ചു. 

No comments:

Post a Comment