Devi

Devi

Sunday, September 17, 2017

ദിവസം 273 ശ്രീമദ്‌ ദേവീഭാഗവതം. 10-1. സ്വായംഭുവമനുസ്തുതി

ദിവസം 273  ശ്രീമദ്‌ ദേവീഭാഗവതം. 10-1.  സ്വായംഭുവമനുസ്തുതി 
പത്താം സ്കന്ധം ആരംഭം 

നാരായണ ധാരാ ധാര സർവ്വപാലനകാരണ
ഭവതോദീരിതം ദേവീചരിതം പാപനാശനം
മന്വന്തരേഷു സര്‍വേഷു സാ ദേവീ യല്‍സ്വരൂപിണീ 
യദാകാരേണ കുരുതേ പ്രാദുര്‍ഭാവം മഹേശ്വരീ  

നാരദൻ പറഞ്ഞു: ലോകത്തിനു മുഴുവൻ ആധാരമായ നാരായണാ, അങ്ങ് പറഞ്ഞുതന്നതായ മഹത്തും പാപനാശകരവുമായ ദേവീചരിതം കേൾക്കാൻ എനിക്കു ഭാഗ്യമുണ്ടായി. ഓരോരോ മന്വന്തരങ്ങളിലും ദേവിയെടുക്കുന്ന രൂപങ്ങൾ എങ്ങിനെയൊക്കെയാണ്? ആ ദേവിമാരുടെ ചരിതങ്ങൾ അവയുടെ മാഹാത്മ്യസഹിതം കേൾക്കാനെനിക്കാഗ്രഹമുണ്ട്. ആ ദേവിമാരെ ആരെല്ലാം എങ്ങിനെയെല്ലാം പൂജിച്ചുവെന്നും എനിക്ക് പറഞ്ഞുതരണം. ദേവീചരിതം അത്യുത്തമമാണെന്ന് സുനിശ്ചയം. അത് കേൾക്കാൻ താൽപ്പര്യമുള്ളവർക്ക് അതിനുള്ള അവസരം ദേവിതന്നെ നിറവേറ്റുമല്ലോ. കൃപാനിധേ, ഭക്തൻമാരുടെ അഭീഷ്ടം നിറവേറ്റാൻ ദേവീചരിതകഥനം വീണ്ടും സമാരംഭിച്ചാലും.

ശ്രീ നാരായണൻ തുടർന്നു. ഭക്തൻമാർക്ക് ഭക്തി മാത്രമല്ല, സമ്പത്തു വർദ്ധിക്കാനും ദേവിയുടെ ചരിതം കേട്ടാൽ മതി. പണ്ട് ബ്രഹ്മാവ് ഉത്ഭവിച്ചത് മഹാവിഷ്ണുവിന്റെ നാഭീകമലത്തിൽ നിന്നുമാണല്ലോ. മഹാതേജസ്വിയും ലോകത്തിന്റെതന്നെ പിതാവുമാണ് വിരിഞ്ചൻ. അദ്ദേഹം ആദിമനുഷ്യനായ സ്വയംഭൂവമനുവിനെ മനസാ സൃഷ്ടിച്ചതാണ്. കൂടെ ശതരൂപയെ മനുവിന് പത്നിയായും സൃഷ്ടിച്ചു. പാലാഴിയുടെ തീരത്ത് വച്ച് മനുവും ശതരൂപയും ദേവിയെ പൂജിക്കുകയുണ്ടായി. രാജാവ് മണ്ണുകൊണ്ട് ദേവിയുടെ മൂർത്തിയുണ്ടാക്കി ദേവിയെ സ്തുതിച്ചു കൊണ്ട് ആഹാരനീഹാരാദികൾ ഉപേക്ഷിച്ച് പ്രാണനെ നിയന്ത്രിച്ച് തപം ചെയ്തു. കാമക്രേധാദികളെ വിജയിച്ച മനു ഒറ്റക്കാലിൽ നിന്നു കൊണ്ട് നിരാഹാരനായി നൂറ് വർഷം കഠിനമായ തപസ്സിലാണ്ടുനിന്ന് ഒരു സ്ഥാവരവസ്തുപോലെ നിന്ന സ്ഥലത്ത് ഉറച്ചു പോയി. ദേവിയുടെ പാദങ്ങളിൽ ധ്യാനമുറപ്പിച്ചിരുന്ന മനുവിൽ സംപ്രീതയായ ജഗദീശ്വരി പ്രത്യക്ഷയായി അഭീഷ്ടവരം ചോദിച്ചു കൊള്ളാൻ അനുവദിച്ചു.

മനു പറഞ്ഞു: ദേവീ, വിശാലാക്ഷീ, അവിടുന്ന് വിജയിച്ചരുളിയാലും. സർവ്വാന്തര്യാമിയായ ദേവി എന്നെന്നും വിജയിക്കട്ടെ. സർവ്വപൂജിതയും മാന്യയും സർവ്വമംഗളദായികയുമായ അവിടുന്നാണ് ബ്രഹ്മാവിന് സൃഷ്ടി ചെയ്യാൻ കഴിയുന്നതിന്റെ കാരണം. അതുപോലെ തന്നെയാണ് വിഷ്ണുവിന് സൃഷ്ടികളെ പരിപാലിക്കാനും മഹേശ്വരന് അവയെ സംഹരിക്കാനും കഴിയുന്നത്. ദേവേന്ദ്രന് മൂന്നു ലോകങ്ങളെയും പാലിക്കാൻ കഴിയുന്നതും ധർമ്മരാജന് ദണ്ഡ നീതി നടപ്പിലാക്കാൻ കഴിയുന്നതും വരുണന് എന്നേപ്പോലുള്ളവരെ കാത്തുരക്ഷിക്കാൻ കഴിയുന്നതും അമ്മേ, അവിടുത്തെ പ്രഭാവത്താലാണ്.

കുബേരൻ ലോകത്തിലെ സമ്പത്തുകൾക്ക് അധിപതിയായിത്തീർന്നതും അഗ്നി, നിര്യതി, വായു, ഈശാനൻ, ശേഷൻ എന്നിവരെല്ലാം  കർമ്മനിരതരാവുന്നതും അവിടുത്തെ കൃപയാലാണ്. അവരെല്ലാം നിന്റെ അംശങ്ങളും ആണല്ലോ. എനിക്ക് വരം തരണമെന്നുണ്ടെങ്കിൽ ഹേ പരമേശ്വരീ, സൃഷ്ടികാര്യങ്ങളിൽ എനിക്ക് വിഘ്നങ്ങൾ ഉണ്ടാകാതിരിക്കണം എന്നു മാത്രമാണ് എനിക്കായി ഞാനഭ്യർത്ഥിക്കുന്നത്. അതുപോലെ നിന്റെ ബീജമന്ത്രത്തെ ഉപാസിക്കുന്നവരുടെ അഭീഷ്ടങ്ങൾക്ക് കാര്യസിദ്ധിയുണ്ടാവാൻ താമസമരുതേ. ഈ സംവാദവും സ്തുതിയും കേൾക്കുന്നവർക്ക് ഭക്തിയും മുക്തിയും ഉണ്ടാവട്ടെ. പൂർവ്വജന്മം അവരുടെ ഓർമ്മയിൽ തെളിയട്ടെ. അവരുടെ വാക്കുകൾക്കു നിറവും തെളിച്ചവും ഉണ്ടാകട്ടെ. അവർക്ക് ജ്ഞാനസിദ്ധിയും കർമ്മസിദ്ധിയും പുത്രസമ്പത്തും ലഭിക്കുമാറാകട്ടെ.

Saturday, September 9, 2017

ദിവസം 272. ശ്രീമദ്‌ ദേവീഭാഗവതം. 9- 50. രാധാദുർഗ്ഗാമന്ത്ര പൂജാവിധി

ദിവസം 272  ശ്രീമദ്‌ ദേവീഭാഗവതം. 9- 50.  രാധാദുർഗ്ഗാമന്ത്ര പൂജാവിധി

ശ്രുതം സർവമുപാഖ്യാനം പ്രകൃതീനാം യഥാതഥം
യച്ഛ്രുത്വാ മുച്യതേ ജന്തുർജ്ജന്മ സംസാരബന്ധനാത്
അധുനാ ശ്രോതുമിച്ഛാമി രഹസ്യം വേദഗോപിതം
രാധായാശ്ചൈവ ദുർഗായാ വിധാനം ശ്രുതിചോദിതം

നാരദൻ പറഞ്ഞു: "മൂലപ്രകൃതിസംഭവകളായ ദേവിമാരുടെ ചരിതങ്ങൾ ധ്യാന-സ്തുതി-പൂജാവിധികളടക്കം അങ്ങ് പറഞ്ഞു തന്നു. സംസാരബന്ധനങ്ങളിൽ നിന്നും മുക്തനാവാൻ അവ കേട്ടാൽ മാത്രം മതി. ഇനിയും ഞാൻ കേൾക്കാൻ ഇച്ഛിക്കുന്നത് രാധയുടെയും ദുർഗ്ഗയുടെയും പൂജാവിധികളാണ്. അതീവ രഹസ്യങ്ങളും വേദഗോപ്യങ്ങളുമാണവ എന്നു ഞാൻ കേട്ടിരിക്കുന്നു.

ആ ദേവിമാരുടെ ചേതോഹരങ്ങളായ മാഹാത്മ്യ വിശേഷങ്ങൾ അങ്ങു തന്നെ വിവരിക്കുകയുണ്ടായി. എന്നാൽ ആരുടെ അംശമാണോ ഈ വിശ്വമായി വിളങ്ങുന്നത്, ആരാണോ ഈ വിശ്വത്തെ ഭരിച്ചു പരിപാലിക്കുന്നത്, ആ ദേവിമാരെ എങ്ങിനെയാണ് പൂജിക്കേണ്ടതെന്ന് കൂടി പറഞ്ഞു തന്നാലും."

ശ്രീ നാരായണൻ പറഞ്ഞു: ശ്രുതിസമ്മതമായതും പരമരഹസ്യമായതുമായ കാര്യമാണ് അങ്ങ് ചോദിച്ചത്. മറ്റാർക്കും ഞാനത് പറഞ്ഞു കൊടുത്തിട്ടില്ല. സാരതമവും പരാത്പരവുമായ ആ രഹസ്യം ഞാൻ അങ്ങേയ്ക്ക് പറഞ്ഞു തരാം. ജഗത്തിന്‍റെ സൃഷ്ടിയുടെ ആദിയിൽത്തന്നെ മൂലപ്രകൃതിയായ സംവിത്തിൽ നിന്ന് ആവിർഭവിച്ച രണ്ടു ശക്തികളാണ് പ്രാണന്‍റെ അധിദേവതയായ രാധയും ബുദ്ധിയുടെ അധിദേവതയായ ദുർഗ്ഗയും. സമഷ്ടിക്കും വ്യഷ്ടിക്കും ഈ ദേവതമാർ അധിദേവതമാരാകുന്നു. ചരാചരങ്ങളായ ജീവജാലങ്ങൾക്ക് പ്രേരകശക്തിയായി അവയെയെല്ലാം നിയന്ത്രിക്കുന്നത് ഈ ദേവിമാരാണ്.

വിരാഡ് പുരുഷൻ പോലും അവർക്കധീനനാണ്. അവരുടെ കൃപ കൂടാതെ ആർക്കും മുക്തിപദം ലഭിക്കുകയില്ല. അതുകൊണ്ട് ആ ദേവിമാരെ സദാ ഭജിക്കുക . അതിനായുള്ള മന്ത്രങ്ങൾ ഞാൻ പറഞ്ഞുതരാം. ആദ്യം രാധികാ മന്ത്രം പറയാം. ബ്രഹ്മാവും വിഷ്ണുവും രാധാ ഉപാസന നടത്തിയത് ഈ മന്ത്രത്താലാണ്. "ഹ്രീം രാധായൈ സ്വാഹാ " എന്നാണ് ജപിക്കേണ്ടത്. മായാബീജത്തോടു കൂടിയ ഈ ഷഡക്ഷര മഹാമന്ത്രം സർവ്വാഭീഷ്ടപ്രദമാണ്. അതിന്റെ മാഹാത്മ്യം വർണ്ണിക്കുക എളുപ്പമല്ല. ധർമ്മാദികളായ പുരുഷാർത്ഥങ്ങളെ സാധിപ്പിക്കുന്ന ഒരു ചിന്താമണിതന്നെയാണീമന്ത്രം. മൂലപ്രകൃതി ആദ്യമായി ഈ മന്ത്രം ഉപദേശിച്ചത് സാക്ഷാൽ ശ്രീകൃഷ്ണനായാണ്. തുടർന്ന് ശ്രീകൃഷ്ണൻ വിഷ്ണുവിനും വിഷ്ണു ബ്രഹ്മാവിനും ബ്രഹ്മാവ് വിരാട് പുരുഷനും വിരാട് പുരുഷൻ ധർമ്മനും ധർമ്മൻ എനിക്കും മന്ത്രോപദേശം ചെയ്തു. രാധാമന്ത്രം ജപിക്കുകയാൽ എന്നെ ഋഷി എന്ന് വിളിക്കുന്നു.

ബ്രഹ്മാദികൾ ദിവസവും രാധാമന്ത്രം ജപിക്കുന്നുണ്ട്. കൃഷ്ണപൂജയ്ക്ക് അർഹത നേടാൻ ആദ്യം തന്നെ രാധികാർച്ചന നടത്തണം. വൈഷ്ണവർക്ക് രാധികാപൂജ കൂടാതെ കൃഷ്ണപൂജ ചെയ്യാൻ വിധിയില്ല. കൃഷ്ണന്‍റെ പ്രാണേശ്വരിയാണ് രാധ. രാധയെക്കൂടാതെ ശ്രീകൃഷ്ണനെ കാണുകയില്ല. അവർക്ക് തമ്മിൽ പിരിഞ്ഞിരിക്കാനാവില്ല. സകല കാമങ്ങളെയും സാധിപ്പിക്കുന്നതിനാലാണ് ദേവിക്ക് രാധ എന്ന പേരുണ്ടായത്. 'രാധ്നോതി' എന്നു പറഞ്ഞാൽ 'സാധയതി' എന്നർത്ഥം.

ഇവിടെപ്പറയുന്ന മന്ത്രങ്ങളുടെയെല്ലാം ഋഷി ശ്രീ നാരായണൻ എന്ന ഞാനാണ്. ഛന്ദസ്സ് ഗായത്രീ ദേവിയും ദേവത രാധികയുമാണ്. 'ഓം' ബീജമാകുന്നു. 'ഹ്രീം' ഭുവനേശ്വരിയായ ശക്തിയാണ്. 'ശ്രീ'യാണ് കീലകം. മൂലമന്ത്രം ആവർത്തിച്ച് ഉരുക്കഴിച്ച് ഷഡംഗന്യാസം ചെയ്ത് രാസേശ്വരിയായ രാധികാദേവിയെ സാമവേദോക്തമായ രീതിയിൽ ധ്യാനിക്കണം.

തൂവെള്ള ചെമ്പകപ്പുവിന്റെ നിറം, കോടി തിങ്കൾത്തിളക്കം, ശരത്കാലചന്ദ്രദ്വിതിയുള്ള മുഖകമലം, തിളങ്ങുന്ന താമരയിതൾ കണ്ണുകൾ, മുല്ലമൊട്ടിനൊക്കുന്ന ദന്തനിര, വഹ്നിശുദ്ധമായ വസ്ത്രം, പുഞ്ചിരി തൂകുന്ന പ്രസന്നവദനം, ആനക്കൊമ്പിന്റെ എടുപ്പുള്ള പോർകൊങ്കകൾ, കാഞ്ചിയണിഞ്ഞ നിതംബം, തടിച്ച കടിതടം, രത്നാഭരണങ്ങളണിഞ്ഞ ദേഹം , നിത്യവും നവയൗവനം. ശൃംഗാരരസ സമ്പൂർണ്ണ, ഭക്താനുഗ്രഹവ്യഗ്രതയുള്ള ഭാവം, വരദാഭയമുദ്രകൾ അലങ്കരിക്കുന്ന കൈകൾ, ഗോപികമാരുടെ നടുവിൽ നിത്യവും പന്ത്രണ്ടു വയസ്സായി നിൽക്കുന്ന ശ്രീകൃഷ്ണപ്രാണപ്രിയ, വേദം വാഴ്ത്തുന്ന പരമേശ്വരി, ഇങ്ങിനെ ദേവിയെ ധ്യാനിച്ച് സാളഗ്രാമത്തിലോ ഘടത്തിലോ അഷ്ടദളയന്ത്രത്തിലോ വിധിയാംവണ്ണം ആവാഹനം ചെയ്യാം.

മൂലമന്ത്രജപത്തോടെ ദേവിക്ക് ആസനാദികൾ നൽകി പാദ്യം, അർഘ്യം, ആചമനീയം, എന്നിവ യഥാക്രമം പാദത്തിലും ശിരസ്സിലും മുഖത്തും അർപ്പിക്കണം. മൂന്നു വട്ടമാണിവ അർപ്പിക്കേണ്ടത്. പീന്നീട് ഒരു കറവപ്പശുവിനെ കൂട്ടി മധുപർക്കം നൽകണം. ദേവിയെ സ്നാനത്തിനു കൊണ്ടു പോയി ദേവിയവിടെ അഭ്യംഗസ്നാനം  ചെയ്യുന്നതായി സങ്കൽപ്പിക്കുക. ദേവിക്ക് ധരിക്കാൻ വസ്ത്രങ്ങൾ ഭാവന ചെയ്ത് അർപ്പിക്കുക. ചന്ദനവും നാനാവിധ അലങ്കാരവസ്തുക്കളും ദേവിക്ക് ചാർത്തണം. പിന്നീട് തുളസീമാലയും പലവിധ കുസുമങ്ങൾ കോർത്തെടുത്ത പൂമാലകളും ദേവിയെ അണിയിക്കണം. പൊൻതാമരപ്പൂവുകളും പാരിജാതദളങ്ങളും ദേവിക്കായി അർച്ചിക്കണം.

അഗ്നി, ഈശ, അസുര, വായു, എന്നീ കോണുകളുടെ മദ്ധ്യത്തിലായി ഭഗവാന്റെ പരിവാരങ്ങളെ നിർത്തി അവരെ അർച്ചിച്ചു പൂജിക്കണം. പിന്നെ എട്ടിതളുകൾ ഉള്ള ഒരു പുഷപവിതാനസങ്കൽപ്പത്തിൽ വലത്തോട്ട് ക്രമത്തിൽ മാലാവതി, മാധവി, രത്നമാല, സുശീല, ശശികല, പാരിജാത, പരാവതി, സുന്ദരി എന്നീ അംഗദേവതകളെ പൂജിക്കണം. അഷ്ടദളപുഷ്പത്തിനു വെളിയിലായി ബ്രാഹ്മി, മഹേശ്വരി, തുടങ്ങിയ മാതാക്കളെയും വജ്രായുധധാരികളായ ദിക്പാലകരെ ഭൂപുരത്തിലും സങ്കൽപ്പിച്ച് പൂജിക്കണം. പരിവാരസമേതയായ ദേവിയെ രാജകീയമായ ഉപചാരങ്ങളോടെയാണ് ബുദ്ധിമാനായ ഒരുവൻ പൂജിക്കേണ്ടത്.

പിന്നീട് സഹസ്രനാമസ്തുതികൾ കൊണ്ട് ദേവിയെ സംപ്രീതയാക്കണം. മൂലമന്ത്രം നിത്യവും ഒരായിരം തവണ ജപിച്ച് രാസേശ്വരിയായ ശ്രീ രാധാദേവിയെ ഇപ്രകാരം പൂജിക്കുന്ന ഭക്തൻ വിഷ്ണുതുല്യനായി ഗോലോകത്ത് എത്തിച്ചേരും. രാധാദേവി വൃന്ദാവനത്തിൽ വൃഷഭാനുവിന്റെ പുത്രിയായി പിറന്നുവെങ്കിലും ദേവിയെന്നും ഗോലോക നിവാസിനിയത്രേ. രാധാമന്ത്രത്തിന്റെ പുരശ്ചരണ വിധിയനുസരിച്ച് ഓരോ മാത്രകളും ലക്ഷമുരു ജപിക്കേണ്ടതുണ്ടു്. എള്ളും ത്രിമധുരവും ചേർത്ത് ചെയ്യുന്ന രാധാഹോമത്തിന് പുരശ്ചരണത്തിന്റെ പത്തിലൊന്ന് ജപിച്ചാൽ മതി.

ഇനി രാധാദേവിക്ക് പ്രിയങ്കരമായ സ്തോത്രം പറഞ്ഞു തരാം . രാസമണ്ഡലവാസിനിയായ പരമേശീ, നിനക്ക് നമസ്ക്കാരം. കൃഷ്ണന് പ്രാണപ്രിയയായ ദേവീ, നിനക്ക് നമസ്ക്കാരം.

ത്രൈലോക്യ ജനനിയായ കരുണാനിധേ, ബ്രഹ്മാദികൾ സദാ വണങ്ങുന്ന പാദാരവിന്ദങ്ങൾക്കുടയവളേ, എന്നിൽ പ്രസാദിച്ചാലും.

സരസ്വതീ സ്വരൂപയായ ദേവീ നമസ്കാരം. സാവിത്രി, ശങ്കരീ, ഗംഗാരൂപേ, പത്മാവതിരൂപേ, ഷഷ്ഠീദേവീ, മംഗള ചണ്ഡികേ, തുളസീരൂപേ, ലക്ഷ്മീസ്വരൂപിണീ, ഭഗവതീ, ദുർഗ്ഗേ, സർവ്വസ്വരൂപിണീ, നമസ്ക്കാരം.

മൂലപ്രകൃതി രൂപിണിയായ ദേവീ, ഭവസാഗരത്തിൽ നിന്നുമെന്നെ കരകയറ്റണേ!

ഇങ്ങിനെ രാധാദേവിയെ സ്തുതിച്ച് മൂന്നു സന്ധ്യകളിലും പൂജ ചെയ്യുന്നവന് അസാദ്ധ്യമായി ഒന്നുമില്ല. അവൻ ദേഹമുപേക്ഷിക്കുമ്പോൾ ഗോലോകത്ത് സ്ഥാനമുറപ്പിക്കും. മഹർഷേ,  അതീവ രഹസ്യമാകയാൽ ഈ കാര്യം ആരോടും പറയാതിരിക്കുന്നതാണുത്തമം.

ഇനി ദുർഗ്ഗാദേവിയെ പൂജിക്കാനുള്ള വിധികൾ എന്തൊക്കെയെന്നു നോക്കാം. ദുർഗ്ഗാദേവിയെ സ്മരിക്കുന്ന മാത്രയിൽ മഹാവിപത്തുകൾ പോലും ഓടി മറയും. ലോകം മുഴുവനും ദുർഗ്ഗയെ പൂജിക്കുന്നു. സകലരാലും ഉപാസിക്കപ്പെടുന്ന ദേവി ബുദ്ധിക്ക് അടിസ്ഥാന ദേവതയാണ്. സർവ്വാന്തര്യാമിയാണ്. സകലർക്കും അമ്മയാണാ ദേവി. ശിവന്റെ ശക്തിയാണ് ദുർഗ്ഗാദേവി.

കരകയറാനാവാത്ത സങ്കടദുർഗ്ഗങ്ങളെ അതിജീവിപ്പിക്കുന്നവളാകയാൽ ദേവി ദുർഗ്ഗയെന്ന പേരിൽ പ്രശസ്തയായി. വൈഷ്ണവരും ശൈവരും അവളെ ഒരുപോലെ പൂജിക്കുന്നു - മൂലപ്രകൃതീദേവിയാകയാൽ ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങൾ ദുർഗ്ഗാദേവിയാൽ നിയന്ത്രിക്കപ്പെടുന്നു.

ദുർഗ്ഗാദേവിയുടെ മന്ത്രം വാക് ബീജമായ ഐം, ഭുവനേശ്വരീ ബീജമായ ഹ്രീം, കാമബീജമായ ക്ളീം, എന്നിവ ചേർന്ന  "ഐം ഹ്രീം ക്ളീം ചാമുണ്ഡായൈ വിച്ചേ" എന്നാണ്. ഭജിക്കുന്നവർക്ക് കല്പവൃക്ഷം തന്നെയായ ഈ മന്ത്രത്തിന്റെ ഋഷികൾ ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരാണ്. ഗായത്രി, ഉഷ്ണിക്, അനുഷ്ടുപ്പ് എന്നിവയാണ് ഛന്ദസ്സുകൾ. മഹാകാളി, മഹാലക്ഷ്മി, സരസ്വതി എന്നിവർ ദേവതകളാകുന്നു. രക്തദന്തിക, ദുർഗ്ഗ, ഭ്രമരിക എന്നിവർ ബീജങ്ങളാകുന്നു. നന്ദാ, ശാകംഭരി, ഭീമ എന്നിവരാണ് ശക്തികൾ. ധർമ്മാർത്ഥകാമമോക്ഷങ്ങളാണ് ഈ മന്ത്രത്തിന്റെ വിനിയോഗങ്ങൾ.

ഋഷി ശിരസ്സിലും, ഛന്ദസ്സ് മുഖത്തും, ദേവത ഹൃദയത്തിലും കുടികൊളളുന്നു, മൂന്നു ബീജങ്ങൾ വലത്തേ സ്തനത്തിലും മൂന്നു ശക്തികൾ ഇടത്തേ സ്തനത്തിലും സ്ഥിതി ചെയ്യുന്നു, എന്നിത്യാദി സങ്കൽപ്പങ്ങളിൽ സർവ്വാർത്ഥ സിദ്ധിക്കായി അംഗന്യാസം ചെയ്യണം. "ഐം, ഹ്രീം, ക്ലീം" എന്നീ മൂന്നു ബീജാക്ഷരങ്ങൾ കൊണ്ടും "ചാമുണ്ഡായൈ" എന്ന നാലക്ഷരങ്ങൾ കൊണ്ടും "വിച്ചേ" എന്ന രണ്ടക്ഷരങ്ങൾ കൊണ്ടും ഒൻപതക്ഷരങ്ങൾ ഉള്ള പൂർണ്ണമന്ത്രം കൊണ്ടും, "നമ:, സ്വാഹാ, വഷട്, ഹും, ഫട്"  എന്നിവയിൽ ഏതെങ്കിലും മന്ത്രത്തോട് ചേർത്ത് ഷഡംഗന്യാസം ചെയ്യാവുന്നതാണ്. ശിഖയിലും കണ്ണുകളിലും നാസികകളിലും മുഖത്തും ഗുദത്തിലും വിരല്‍ തൊട്ട്  മന്ത്രാക്ഷരങ്ങൾ ന്യസിക്കേണ്ടതാണ്. ഒടുവിൽ പൂർണ്ണമന്ത്രം കൊണ്ട് ദേഹം മുഴുവൻ വ്യാപകം ചെയ്യണം.

വാൾ, ചക്രം, ഗദ, ബാണം, ചാപം, ശൂലം, ഉലക്ക, ഭൂശുണ്ഠി, ശിരസ്സ്, ശംഖ്, എന്നിവയേന്തിയ പത്തു കൈകളാണ് ദുർഗ്ഗാദേവിക്കുള്ളത്. അവൾക്ക് കണ്ണുകൾ മൂന്നാണ്. നാനാ ഭൂഷണങ്ങൾ അണിഞ്ഞ ദേവിക്ക് നീലാഞ്ജന നിറമാണ്. അങ്ങിനെയുള്ള മഹാകാളിയെ ഞാൻ ധ്യാനിക്കുന്നു. മധുകൈടഭൻമാരെ ഇല്ലാതാക്കാൻ ബ്രഹ്മാവ് സ്തുതിച്ച ദേവിയെ, കാമ ബീജസ്വരൂപിണിയായ ഭഗവതിയെ  നമുക്ക് വാഴ്ത്താം.

വില്ലും, അമ്പും, കുലിശവും, പത്മവും, വേലും, വാളും, ഉലക്കയും, മഴുവും, കിണ്ടിയും, പാശവും, അക്ഷമാലയും, സുദർശനവും, ചർമ്മവും, മണിയും, സുരാപാത്രവും, ധരിച്ച് സൂര്യനെ വെല്ലുന്ന പ്രഭയോടെ വിളങ്ങുന്ന മായാബീജസ്വരൂപിണിയും മഹിഷാസുരമർദ്ദിനിയുമായ മഹാലക്ഷ്മിയെ ഇപ്രകാരം ധ്യാനിക്കണം. മണിശൂലം, ഹലം, ശംഖം, സുദർശനം, ഉലക്ക, അമ്പ്, വില്ല്, എന്നിവയേന്തിയ മുല്ലപ്പൂ നിറമുള ദേവി ശുംഭാദി രാക്ഷസരെ നിഗ്രഹിച്ചവളാണ്. വാക് ബീജസ്വരൂപിണി, സച്ചിദാനന്ദ സ്വരൂപിണി എന്നീ ഭാവങ്ങളിലാണ് മഹാസരസ്വതിയെ ധ്യാനിക്കേണ്ടത്.

ഇനി ദുർഗ്ഗായന്ത്രം എങ്ങിനെയെന്നു നോക്കാം. ആറു കോണുകൾ ഉള്ള രണ്ട് ത്രികോണങ്ങൾ വരയ്ക്കുക. അതിനു ചുറ്റും അഷ്ടദളപത്മം. അതിനു ചുറ്റും ഇരുപത്തിനാലു ദളങ്ങൾ. അതിനും പുറത്തായി ഭൂപുരം. ദേവിയെ സാളഗ്രാമത്തിലോ ഘടത്തിലോ പ്രതിമകളിലോ ഈ യന്ത്രത്തിലോ അഗ്നിയിലോ സൂര്യനിലോ ആവാഹിച്ച് മറ്റു ചിന്തകൾ ഉപേക്ഷിച്ച് പൂജകൾ ചെയ്യാം. ജയ, വിജയ, അജിത, അപരാജിത, നിത്യ, വിലാസിനി, ദോഗ്ധ്രി, അഘോര, മംഗള, എന്നീ നവശക്തികളെയും പീഠത്തിൽ ഉപവിഷ്ടരാക്കുക.

മുൻകോണിൽ സരസ്വതീസമേതനായ  ബ്രഹ്മാവിനെ പൂജിക്കണം. നിരൃതി കോണിൽ ലക്ഷ്മീ സമേതനായ വിഷ്ണു, വായുകോണിൽ പാർവ്വതീസമേതനായ മഹേശ്വരൻ, വലതുവശത്ത് ദേവിയുടെ വാഹനമായ സിംഹം, ഇടതുവശത്ത് മഹിഷാസുരൻ എന്നീ ക്രമത്തിൽ  പൂജകൾ നടത്തണം. പിന്നീട് ആറുകോണുകളിലായി നന്ദജ, രക്തദന്ത, ശാകംഭരി, ശിവ, ദുർഗ്ഗ, ഭീമ, ഭ്രാമരി എന്നിവരെയും എട്ടുദളങ്ങളിൽ ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹീ, നരസിംഹി, ഐന്ദ്രി, ചാമുണ്ഡ എന്നിവരെയും പൂജിക്കണം. പിന്നെ ഇരുപത്തിനാലു ദളങ്ങളിൽ വിഷ്ണുമായ, ചേതന, ബുദ്ധി, നിദ്ര, ക്ഷുധാ, ഛായ, പരാശക്തി, തൃഷ്ണ, ശാന്തി, ജാതി, ലജ്ജ, ക്ഷാന്തി, ശ്രദ്ധാ, കീർത്തി, ലക്ഷ്മി, ധൃതി, വൃത്തി, ശ്രുതി, സ്മൃതി, ദയാ, തുഷ്ടി, പുഷ്ടി, മാതാ, ഭ്രാന്തി, എന്നിവയോരോന്നിനും പൂജ നടത്തണം അതിനും വെളിയിലായി ഭൂപുരക്കോണുകളിൽ ഗണേശൻ, ക്ഷേത്രപാലൻ, വടുകൻ, യോഗിനികൾ എന്നിവരെ പൂജിക്കണം. ദിക്പാലകരായ ഇന്ദ്രാദിദേവതകളെ അവരുടെ ആയുധങ്ങളടക്കം പൂജിക്കണം.

ഇങ്ങിനെ ദേവതകളാൽ ചൂഴപ്പെട്ട ദേവിയെ സന്തോഷിപ്പിക്കാൻ ഉപചാരങ്ങൾ നൽകി നവാർണ്ണവമന്ത്രജപം ചെയ്യുക. പിന്നെ അതുല്യമെന്നും അനന്യമെന്നും വാഴ്ത്തപ്പെട്ട സപ്തശതീസ്തോത്രവും ചൊല്ലുക. ഇങ്ങിനെ എല്ലാ ദിവസവും പൂജ ചെയ്യുന്നതായാൽ ധർമ്മാർത്ഥകാമമോക്ഷങ്ങൾ നിഷ്പ്രയാസം സാധിതമാവും.

ഇതാണ് ശ്രീ ദുർഗ്ഗാപൂജയുടെ വിധിയും ക്രമവും - ഒരുവനെ കൃതാർത്ഥനാക്കാൻ ഇതിനെക്കുറിച്ചുള്ള ജ്ഞാനം മതി. ത്രിമൂർത്തികളും ലക്ഷ്മിതൊട്ടുള്ള ദേവീദേവൻമാരും പരമേശ്വരിയായ ദേവിയെ ധ്യാനിക്കുന്നു. ഒരു സാധകന്റെ ജന്മസാഫല്യം സദാ ദുർഗ്ഗാസ്മരണം ഉണ്ടാവുകയെന്നതാണ്. പതിന്നാലു മനുക്കളും ദുർഗ്ഗാദേവിയുടെ പാദം പണിഞ്ഞാണ് മനുക്കളായത്. ദേവൻമാർ അവരവരുടെ സ്ഥാനം ആർജ്ജിച്ചതും ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താലാണ്.

പഞ്ചപ്രകൃതികൾ, അവരുടെ അംശസംഭൂതരായ ദേവിമാർ, എന്നിവരുടെയെല്ലാം ഗൂഢചരിതം ഞാൻ പറഞ്ഞുതന്നു. ഇതു കേൾക്കുന്നവന് നാലു പുരുഷാർത്ഥങ്ങളെയും നേടാൻ പ്രയാസമേയമില്ല. അപുത്രന് പുത്രനും വിദ്യാർത്ഥിക്ക് വിദ്യയും അഭീഷ്ടാർത്ഥിക്ക് അഭീഷ്ടസിദ്ധിയും നേടാൻ ദുർഗ്ഗാദേവീ ചരിതം കേട്ടാൽ മതി. നവരാത്രി സമയത്ത് ശ്രദ്ധാലുവായി ഈ ചരിതം ചൊല്ലിയാൽ ദേവിയെ സംപ്രീതയാക്കാം. ഒരോരോ അദ്ധ്യായം മുടങ്ങാതെ വായിക്കുന്നവന് ദേവി വശംഗതയാവും. കുമാരിമാരോ ബാലൻമാരോ ഈ ഗ്രന്ഥത്തെ യഥാവിധി പകുത്ത് നോക്കി ശുഭാശുഭ ഫലം പരീക്ഷിക്കാവുന്നതാണ്. ആദ്യം അഭീഷ്ടത്തെ ദൃഢമായി സങ്കൽപ്പിച്ച് ദേവീപൂജ ചെയ്യുക. ജഗദീശ്വരിയെ പ്രണമിച്ച് ഗ്രന്ഥപൂജ ചെയ്യുക. പിന്നെ കുളിച്ചു ശുദ്ധയായ ഒരു കന്യകയെക്കൊണ്ട് ഒരു പൊന്നിൻ സൂചി ഗ്രന്ഥത്തിൽ തിരുകിവയ്പ്പിക്കുക. ഗ്രന്ഥത്തിലെ ആ പുറം പകുത്തു നോക്കി ഒരുവനിലെ ശുഭാശുഭവിവരങ്ങളും ഉദാസീനതയും  അറിയാവുന്നതാണ്.

ഒമ്പതാം സ്കന്ധം സമാപ്തം.

Monday, September 4, 2017

ദിവസം 271. ശ്രീമദ്‌ ദേവീഭാഗവതം. 9- 49. സുരഭ്യൂപാഖ്യാനം

ദിവസം 271.  ശ്രീമദ്‌ ദേവീഭാഗവതം. 9- 49. സുരഭ്യൂപാഖ്യാനം 

കാ വാ സാ സുരഭിർദേവീ ഗോലോകാദാഗതാ ച യാ
തജ്ജന്മചരിതം ബ്രഹ്മൻ ശ്രോതുമിച്ഛാമി യത്നത:
ഗവാമധിഷ്ഠാതൃദേവീ ഗവാമാദ്യാ ഗവാം പ്രസൂ:
ഗവാം പ്രധാനാ സുരഭിർ ഗോലോകേ സാ സമുദ്ഭവാ

നാരദൻ ചോദിച്ചു: ഗോലോകത്തുനിന്നും വന്ന സുരഭീ ദേവി ആരാണ്? ആ ദേവിയുടെ കഥയും കൂടി പറഞ്ഞു തന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: ഗോക്കളുടെ ജനനിയായ സുരഭീദേവി ജനിച്ചത് ഗോലോകത്താണ്. ഗോക്കളിൽ ആദ്യമായി ജനിച്ചത് കാമധേനുവായ സുരഭിയാണ്. അവളുടെ പൂർവകഥ ഞാൻ പറഞ്ഞുതരാം.   ഒരിക്കൽ ശ്രീകൃഷ്ണൻ രാധാദേവിയുമായി വൃന്ദാവനത്തിൽ ചെന്നു. അവിടെ രാസകേളിയിൽ മുഴുകിയിരുന്ന ഭഗവാന് പാലുകുടിക്കാൻ ആഗ്രഹം തോന്നി. ഉടനെതന്നെ അദ്ദേഹം തന്‍റെ ഇടതുവശത്തുനിന്ന് മനോരഥൻ എന്ന് പേരുള്ള കിടാവോടു കൂടി കാമധേനുവായ സുരഭീദേവിയെ സൃഷ്ടിച്ചു. ആ പശുവില്‍ നിന്നും  ജന്മമൃത്യുജരകളെ ഇല്ലാതാക്കുന്ന അമൃതിനേക്കാൾ പരിശുദ്ധമായ നറുംപാൽ സുദാമാവ് യഥേഷ്ടം കറന്നെടുത്തു. ഗോപികാകാന്തനായ ഭഗവാൻ ആ പാൽ ആവശ്യം പോലെ പാനം ചെയ്തു.

ഭഗവാന്‍റെ കയ്യിൽ നിന്നും പാൽത്തളിക താഴെവീണ്  അവിടെയൊരു പാൽത്തടാകം തന്നെയുണ്ടായി. നൂറു യോജന നീളവും വീതിയുമുള്ള ആ തടാകം വൃന്ദാവനത്തിലെ കേളീസരോവരമായി. രാധയും മറ്റ് ഗോപികമാരും അവിടെ യഥേഷ്ടം ക്രീഡിച്ചു നടന്നു. ആ ക്ഷീരതടാകത്തിന്റെ പടവുകൾ നിര്‍മിച്ചിരുന്നത് രത്നം പതിച്ച വിശേഷങ്ങളായ കല്ലുകൾ കൊണ്ടായിരുന്നു. ക്ഷണത്തിലവിടെ സുരഭീ ദേവിയുടെ രോമകൂപങ്ങൾ ഓരോന്നിൽ നിന്നും ഗോപൻമാരുടെയത്രയെണ്ണം പശുക്കൾ ഉണ്ടായി. അവയ്ക്കെല്ലാം കിടാങ്ങളും ഉണ്ടായിരുന്നു. ഇങ്ങിനെയാണത്രേ ലോകം മുഴുവനും ഗോക്കളെക്കൊണ്ട് സമൃദ്ധമായിത്തീർന്നത്!

ആദ്യം ഭഗവാൻ സ്വയം ഗോപൂജ നടത്തി. അതു കഴിഞ്ഞ് ഇക്കാലമത്രയും ശ്രീകൃഷ്ണന്‍റെ നിർദ്ദേശപ്രകാരം  മൂന്നു ലോകങ്ങളിലും ധേനുപൂജ നടന്നു വരുന്നു. പ്രധാനമായും ദീപാവലിയുടെ പിറ്റേന്നാണ് ഗോപൂജ നടത്തുന്നത്. ഈ പൂജയ്ക്ക് ആവശ്യമായ ധ്യാനം, സ്തോത്രം, മൂലമന്ത്രം, പൂജാവിധികൾ എന്നിവയെല്ലാം ഞാൻ പറയാം. ഇവ വേദോക്തങ്ങളാണെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ.

"ഓം സുരഭ്യൈ നമ:" എന്നതാണ് ഷഡക്ഷരാത്മകമായ മൂലമന്ത്രം. ഇത് ലക്ഷം തവണ ഉരുവിട്ടാൽ മന്ത്രസിദ്ധിയുണ്ടാവും. യജുർവേദവിധിപ്രകാരമാണ് സുരഭീദേവിയെ ധ്യാനിക്കേണ്ടത്. സർവ്വാഭീഷ്ടങ്ങളും സാധിപ്പിക്കുന്നതാണീ ധ്യാനം. സുരഭീ ദേവിയെ പൂജിക്കേണ്ടത് ലോകസമ്മതമായ പൂജാക്രമങ്ങൾ കൊണ്ടാണ്. "ലക്ഷ്മീ സ്വരൂപയും രാധയുടെ സഹചാരിയും ഗോക്കളുടെ അധിഷ്ഠാതൃദേവതയും സർവ്വകാമപ്രദയുമായ കാമധേനുവായ സുരഭീദേവിയെ ഞാൻ ഭജിക്കുന്നു. ഘടത്തിലോ ഗോശിരസ്സിലോ പശുവിനെ കെട്ടുന്ന കുറ്റിയിലോ അഗ്നിയിലോ സാളഗ്രാമശിലയിലോ ദേവിയെ ആവാഹിച്ച് പൂജ ചെയ്യാം. ദീപാവലി കഴിഞ്ഞ് പിറ്റേ ദിവസം ഗോപൂജ ചെയ്യുന്നവൻ സകലർക്കും ആരാധ്യനാവും.

ഒരിക്കൽ വരാഹകൽപ്പത്തിൽ കാമധേനു മായക്കധീനയായി മൂന്നു ലോകങ്ങളിൽ നിന്നും ക്ഷീരമപഹരിച്ചു. അങ്ങിനെ യജ്ഞാദികൾക്ക് തടസ്സമേർപ്പെട്ടു. ദേവൻമാർ ആകുലരായി ബ്രഹ്മാവിനോട് പരാതിപ്പെട്ടു. അദ്ദേഹം ദേവൻമാരോട് സുരഭീദേവിയെ സ്തുതിച്ചു തുഷ്ടയാക്കാൻ നിർദ്ദേശിച്ചു. ദേവേന്ദ്രൻ ദേവിയെ ഇങ്ങിനെ സ്തുതിച്ചു.

"കാമധേനുവായ സുരഭീദേവീ ഞങ്ങൾ അവിടുത്തെ തൊഴുന്നു, നമസ്ക്കരിക്കുന്നു. ഗോക്കളുടെ ബീജസ്വരൂപയായ, ജഗദംബികയായ ദേവിയിൽ ഞങ്ങൾ അഭയം തേടുന്നു. രാധാ പ്രിയേ, ദേവീ, നമസ്ക്കാരം, നമസ്ക്കാരം. പത്മാംശജേ, നമസ്ക്കാരം. കൃഷ്ണപ്രിയേ നമസ്ക്കാരം. ഗോമാതാവേ നമസ്ക്കാരം. കൽപ്പതരുവിനെപ്പോലെ അഭീഷ്ടങ്ങൾ സാധിപ്പിക്കുന്ന ദേവിയെ ഞങ്ങൾ നമസ്ക്കരിക്കുന്നു. ക്ഷീരദേ, ധനദേ, ബുദ്ധിപ്രദേ, യശപ്രദേ, കീർത്തിപ്രദേ, കാന്തിപ്രദേ, ധർമ്മപ്രദേ, ദേവീ, നമസ്ക്കാരം. ശുഭദായികേ ദേവീ, നിന്നെ ഞങ്ങൾ തൊഴുന്നു."

സ്തോത്രം കേട്ട് തൃപ്തയായ സുരഭി ബ്രഹ്മലോകത്ത് ആഗതയായി ഇന്ദ്രന് വരം നൽകി. മൂന്നു ലോകങ്ങളും വീണ്ടും ദുഗ്ദ്ധസമൃദ്ധമായി. പാലും നെയ്യും ധാരാളമായി കിട്ടിയതോടെ യജ്ഞകർമ്മങ്ങൾ വീണ്ടും സജീവമായി. പുണ്യ പ്രദമായ ഈ സ്തോത്രം പഠിക്കുകയും ചൊല്ലുകയും ചെയ്യുന്നവൻ ധനധാന്യസമ്പത്തുകൾ നേടി പുത്രകളത്രാദികളോടുകൂടി സുഖിയായി വാഴുന്നതാണ്. കൃഷ്ണസവിധത്തിലിടം നേടി അവൻ ഭഗവാനെ സേവിച്ച് കഴിയും. ഒടുവിലവൻ പുനർജന്മമേയില്ലാത്ത ഒരു ബ്രഹ്മപുത്രനുമായിത്തീരും.

Saturday, September 2, 2017

ദിവസം 270. ശ്രീമദ്‌ ദേവീഭാഗവതം. 9- 48. മനസോപാഖ്യാനം

ദിവസം 270.  ശ്രീമദ്‌ ദേവീഭാഗവതം. 9- 48. മനസോപാഖ്യാനം

മത്ത: പൂജാവിധാനം ച ശ്രൂയതാം മുനിപുംഗവ
ധ്യാനം ച സാമവേദോക്തം പ്രോക്തം ദേവീ വിധാനകം
ശ്വേതചമ്പക വർണ്ണാഭാം രത്നഭൂഷണഭൂഷിതാം
വഹ്നിശുദ്ധാം ശുകാധാനാം നാഗയജ്ഞോപവീതിനീം

ശ്രീ നാരായണൻ പറഞ്ഞു: അല്ലയോ മഹാമുനേ സാമവേദത്തിൽ പ്രതിപാദിച്ചിട്ടുള്ള വിധത്തിൽ ആ ദേവിയെ പൂജിക്കേണ്ടത് എങ്ങനെയെന്ന് ഇനി പറയാം. രത്നവിഭൂഷിതയും തൂവെള്ള ചെമ്പകപ്പൂ നിറവുമുള്ള ദേവി തങ്കനീരാളവും നാഗത്തിന്റെ പൂണൂലും അണിഞ്ഞിരിക്കുന്നു. മഹാജ്ഞാനം സിദ്ധമാക്കിയ ദേവി സിദ്ധയോഗിനിയും സിദ്ധരുടെ അധിഷ്ഠാതൃദേവതയുമാണ്. അങ്ങിനെയുള്ള ദേവിയെ ധ്യാനിച്ച് "ഓം ഹ്രീം ശ്രീം ക്ളീം ഐം മനസാദേവ്യൈ സ്വാഹാ " എന്ന മൂലമന്ത്രോപാസനയോടെയാണ് പൂജിക്കേണ്ടത്. വിവിധങ്ങളായ നൈവേദ്യങ്ങളും പുഷ്പഗന്ധലേപനങ്ങളും പൂജയ്ക്കായി വിനിയോഗിക്കണം.

ദേവിയുടെ മൂലമന്ത്രം പന്ത്രണ്ടക്ഷരങ്ങൾ ഉള്ളതാണ്. സാധകന്റെ അഭീഷ്ടങ്ങളെ എളുപ്പത്തിൽ സാധിപ്പിക്കുന്ന ഈ മന്ത്രം അഞ്ചുലക്ഷം തവണ ജപിച്ച് സിദ്ധി കൈവരിക്കാം. അങ്ങിനെയുള്ള സിദ്ധൻ ധന്വന്തരിക്ക് സമനാകും. കൊടിയ വിഷം പോലും അവന് അമൃത് പോലെയാവും. സങ്ക്രാന്തി ദിവസം കളിച്ചു ശുദ്ധനായി ഗൂഢമായ ഒരിടത്ത് ചെന്ന് ദേവിയെ ആവാഹിച്ച് ഭക്തിയോടെ പൂജിക്കണം. പഞ്ചമിക്ക് ധ്യാനപൂർവ്വം ദേവിക്കായി ബലിയർപ്പിക്കുന്നവൻ ധനവാനും കീർത്തിമാനും സൽപുത്ര സമ്പന്നനും ആവും. മാനസാ ദേവിക്കായുള്ള പൂജാവിധാനം ഇതാണ്. ഇനിയാദേവിയുടെ കഥ പറയാം. ധർമ്മൻ എന്നോട് പറഞ്ഞിട്ടുള്ളതാണീ ദിവ്യചരിതം.

പണ്ട് ലോകരെല്ലാം നാഗ ഭയത്താൽ വലഞ്ഞ് കശ്യപ മുനിയെ അഭയം പ്രാപിച്ചു. മുനി ബ്രഹ്മോപദേശം കേട്ട് വേദബീജാനുസാരമായി മന്ത്രങ്ങൾ സൃഷ്ടിച്ചു. ആ മന്ത്രങ്ങൾക്കൊപ്പം അധിഷ്ഠാതൃദേവതയായി കശ്യപൻ തപോബലത്താൽ ഒരു ദേവിയെയും മനസ്സുകൊണ്ട് സൃഷ്ടിച്ചു. ജനിച്ചപ്പോഴേ അവൾ കുമാരിയായിരുന്നു. ദേവി നേരേ പോയത് കൈലാസത്തിലേയ്ക്കാണ്. അവിടെ ചെന്ന് ദേവി കൈലാസേശനായ ചന്ദ്രശേഖരനെ പൂജിച്ച് തുഷ്ടനാക്കി. അതിനായി ദേവി ആയിരം വർഷം തപസ്സു ചെയ്തു. മഹേശ്വരൻ അവളെ കല്പതരുവിന് തുല്യമായ മഹാജ്ഞാനം നൽകി അനുഗ്രഹിച്ചു. അഷ്ടാക്ഷരാത്മകമായ കൃഷ്ണമന്ത്രമാണത്.

ലക്ഷ്മീ മായാ കാമ ബീജങ്ങൾ ചേർന്ന "ഓം ശ്രീം ഹ്രീം ക്ളീം കൃഷ്ണായ നമ: "  എന്ന മന്ത്രവും 'ത്രൈലോക്യ മംഗളം' എന്ന കവചവും വേദോക്തങ്ങളായ പൂജനക്രമം, പുരശ്ചര്യവിധികൾ, സർപ്പാദി വിഷഹര മന്ത്രം എന്നിവയും മഹേശ്വരൻ ദേവിക്ക് നൽകി. പിന്നീട് പുഷ്ക്കരത്തിൽ ദേവി മൂന്നു യുഗക്കാലം ശ്രീകൃഷ്ണ പരമാത്മാവിനെ തപസ്സു ചെയ്ത് സിദ്ധയായിത്തീർന്നു. ശ്രീകൃഷ്ണനെ അവൾ നേരിൽക്കണ്ടു.

ക്ഷീണിച്ചു കൃശഗാത്രിയായി നിന്ന ദേവിയിൽ അലിവു തോന്നി ഭഗവാൻ "നീ എങ്ങുമെങ്ങും പൂജിതയായിത്തീരട്ടെ " എന്നനുഗ്രഹിച്ചു. ശ്രീകൃഷ്ണൻ അവളെ പൂജിക്കുകയും മറ്റുള്ളവരെക്കൊണ്ട് പൂജിപ്പിക്കുകയും ചെയ്തു. ആദ്യമായി മനസാ ദേവിയെ പൂജിച്ചത് ഭഗവാൻ ഹരിയും പിന്നീട് ശിവൻ, കശ്യപൻ, ഇന്ദ്രൻ, മുനിമാർ, മനുക്കൾ, നാഗങ്ങൾ, മനുഷ്യർ തുടങ്ങി എല്ലാവരും വിധിപ്രകാരം പൂജകൾ ചെയ്തു.

കശ്യപൻ ദേവിയെ ജരത്കാരു മുനിക്ക് നൽകിയിരുന്നു. ദീർഘകാല തപസ്സുകൊണ്ട് ക്ഷീണിതനായിരുന്ന മുനി അവളുടെ മടിയിൽ തല വച്ച് നിദ്രേശനായ ഭഗവാനെ സ്മരിച്ച് ഗാഢനിദ്രയിലാണ്ടു. സമയം കടന്നു പോയി സായം സന്ധ്യയാവാറായി. തന്റെ ഭർത്താവിന്‍റെ സന്ധ്യാവന്ദനത്തിന് മുടക്കം വന്നേക്കുമോ എന്നാ ദേവി ആകുലപ്പെട്ടു. "ബ്രാഹ്മണർ സന്ധ്യയ്ക്ക് അനുഷ്ഠിക്കേണ്ട കാര്യങ്ങൾക്ക് മുടക്കം വരുത്തുന്നത് ബ്രഹ്മഹത്യക്ക് തുല്യമായ പാപത്തെ ക്ഷണിച്ചു വരുത്തും " എന്നാലോചിച്ച് ദേവി അദ്ദേഹത്തെ ഉണർത്തി.

മുനി എന്നേറ്റ് അവളോട് കയർത്തു: "സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന എന്നെ എന്തിനാണ് ഉണർത്തിയത്? ഭർത്തൃദ്രോഹം ചെയ്തവളുടെ തപസ്സൊക്കെ നിഷ്ഫലമായിപ്പോകും. സ്വന്തം ഭർത്താവിനെ പൂജിക്കുന്നത് സാക്ഷാൽ കൃഷ്ണനെ പൂജിക്കുന്നതുപോലെയാണ്. ശ്രീഹരി തന്നെയാണ് പതിവ്രതകൾക്ക്  വ്രതനിഷ്ഠ ഉറപ്പാക്കാൻ പതിരൂപത്തിൽ വരുന്നത്. ദാനം, തപസ്സ്, ഉപവാസങ്ങൾ, ദേവാരാധനകൾ എന്നിവയ്ക്കൊന്നും സ്വഭർത്താവിനെ സേവിക്കുന്നതിന്റെ പതിനാറിലൊന്ന് ഫലം പോലുമില്ല. ഭാരതഭൂമിയിൽ പതിസേവ ചെയ്യുന്നവൾ ഭർത്തൃസഹിതം വൈകുണ്ഠപദം പ്രാപിക്കും. എന്നാൽ ഭർത്താവിന് അപ്രിയം ചെയ്യുകയും പറയുകയും ചെയ്യുന്നവൾ സൂര്യചന്ദ്രൻമാർ ഉള്ളിടത്തോളം കാലം കുംഭീപാകത്തിൽ നരകിച്ചു കഴിയും. അതു കഴിഞ്ഞ് അവൾ ചണ്ഡാലസ്ത്രീയായി ജനിക്കും. അവൾക്ക് പുത്രഭാഗ്യവും ഭർത്തൃ ഭാഗ്യവും ഉണ്ടാവില്ല."

കോപത്താൽ മുനിയുടെ ചുണ്ട് വിറച്ചതു കണ്ട് ദേവി പറഞ്ഞു: "അങ്ങയുടെ സന്ധ്യാവന്ദനം മുടങ്ങുമല്ലോ എന്ന് ഭയന്നാണ് ഞാനങ്ങയെ നിദ്രയിൽ നിന്നും ഉണർത്തിയത്. വ്രതനിഷ്ഠനായ അങ്ങ് എന്നോട് ക്ഷമിച്ചാലും . നിദ്ര, മൈഥുനം, ആഹാരം, എന്നിവയ്ക്ക് ഭംഗം വരുത്തുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന് എനിക്കറിയാം. " എന്നുപറഞ്ഞ് അവൾ ഭർത്താവിന്റെ കാൽക്കൽ വീണു

ഇതു കേട്ട മുനി അസ്തമിക്കാറായ  സൂര്യനെ ശപിച്ചേക്കുമെന്ന് മനസ്സിലാക്കിയ ആദിത്യൻ സന്ധ്യയുമായി അവിടെയെത്തി. ഭയഭക്തി ബഹുമാനത്തോടെ ആദിത്യൻ പറഞ്ഞു: "സൂര്യാസ്തമനം ആഗതമായി എന്ന കണ്ടാണീ ദേവി അങ്ങയെ ഉണർത്തിയത്. അതിന് എന്നെ ശപിക്കുന്നത് ശരിയല്ല. ശരണാർത്ഥിയായ എന്നോട് ക്ഷമിച്ചാലും. മഹാ ബ്രാഹ്മണരുടെ ഹൃദയം പുതുവെണ്ണ പോലെ പവിത്രവും മൃദുലവുമാണല്ലോ. എന്നാലവരുടെ കോപം ലോകത്തെ ഭസ്മമാക്കിക്കളയും. എങ്കിലും അവർക്ക് ലോകത്തെ വീണ്ടും സൃഷ്ടിക്കാനും കഴിയും. ബ്രഹ്മവംശജനാണ് ബ്രഹ്മതേജസ്സാണ്ട ബ്രാഹ്മണൻ. ഭൂസുരരാണവർ. " ആദിത്യസ്തുതിയിൽ പ്രീതനായ ജരത്കാരു സൂര്യദേവനെ അനുഗ്രഹിച്ചയച്ചു. എന്നാൽ അദ്ദേഹം മനസാ ദേവിയെ ഉപേക്ഷിച്ചു.

ദുഃഖാർത്തയായി വിലപിച്ച ദേവി ശംഭുവിനെയും ബ്രഹ്മാവിനെയും കശ്യപനെയും സ്മരിച്ചു. അവർ മൂവരും ശ്രീകൃഷ്ണ ഭഗവാനോടൊപ്പം ആ കൃശഗാത്രിയുടെ മുന്നിൽ വന്നു. ഇഷ്ടദേവനെങ്കിലും നിർഗ്ഗുണനായ പരമാത്മസത്യത്തെ ദർശിച്ച ജരത്കാരു ഭഗവാനെ നമസ്ക്കരിച്ചു. തുടർന്ന് മറ്റുള്ളവരെയും നമസ്ക്കരിച്ചിട്ട് അവരുടെ ആഗമനോദ്ദേശം ആരാഞ്ഞു. അപ്പോൾ ബ്രഹ്മാവ് പറഞ്ഞു: പതിവ്രതയായ പത്നിയെ പരിത്യജിക്കുന്നതിനു മുൻപ് അവളിൽ ഒരു പുത്രനെ ജനിപ്പിക്കണം. ഗർഭാധാനത്തിനു ശേഷം പത്നിയെ ത്യജിക്കാം. അവൾക്ക് സ്ത്രീധർമ്മം ആചരിക്കണമെങ്കിൽ ഇതു കൂടിയേ തീരൂ. പുത്രനെ സൃഷ്ടിക്കാതെ വിരക്തനായി ഭാര്യയെ ഉപേക്ഷിക്കുന്നവന്‍റെ പുണ്യം മുറത്തിലൊഴിച്ച വെള്ളം പോലെ ചോർന്ന് പോകും."

മഹാമുനിയായ ജരത്കാരു മന്ത്രജപത്തോടെ മനസാദേവിയുടെ നാഭിയിൽ ഒന്നു തൊട്ടു. "ദേവീ നിനക്ക് ജിതേന്ദ്രിയശ്രേഷ്ഠനും ബ്രാഹ്മണോത്തമനും തേജസ്വിയും മഹായോഗിയുമായ ഒരു  പുത്രനുണ്ടാവും. അവൻ വിഷ്ണുഭക്തനായിരിക്കും. അവൻ നിന്റെ കുലത്തെ സംരക്ഷിക്കും. പിതൃക്കളും അവന്റെ ജന്മത്തിൽ സന്തുഷ്ടരാവും. പതിവ്രതയായ ഭാര്യ ഭർത്താവിനോട് പ്രിയം പറയുന്നവളാണ്. ധർമ്മിഷ്ഠയാണവൾ. അവൾ ഉത്തമ സന്താനങ്ങൾക്ക് മാതാവാകും. സാക്ഷാൽ ബന്ധുവെന്നാൽ ഒരുവനിൽ ഹരിഭക്തിയുണർത്തുന്നവനാണ്. ഒരുവനെ ഹരിമാർഗ്ഗം കാട്ടുന്നവനാണ് പിതാവ്. ഒരുവന്‍റെ  യമഭീതിയകറ്റുന്നവളാണ് സഹോദരി. അവന് വിഷ്ണുമന്ത്രം ഉപദേശിക്കുന്നവനാണ് ഗുരു. ശ്രീകൃഷ്ണ പരമാത്മാവിനെക്കുറിച്ച് ഒരുവനിൽ ബോധമുണർത്തുന്നവനും ഗുരുവാണ്.

ബ്രഹ്മാവു മുതൽ പുൽക്കൊടി വരെയുള്ള സകലതിന്‍റെയും ആവിർഭാവം, നിലനിൽപ്പ്, തിരോഭാവം, എന്നിവ ഏതൊന്നിലാണോ സംഭവിക്കുന്നത്, അതിനെക്കുറിച്ചുള്ള ജ്ഞാനമാണ് ശരിയായ ജ്ഞാനം. ഹരിസേവയാണ് വേദയജ്ഞങ്ങളുടെ സാരസത്ത. ഹരിയെ സംബന്ധിച്ച തത്വം മാത്രമേ സത്യമായുള്ളു. ബാക്കിയെല്ലാം വെറും മിത്ഥ്യയാണ്. ശ്രീഹരിയെക്കുറിച്ചുള്ള ജ്ഞാനം ഞാൻ നിനക്ക് നല്കി. ആത്മജ്ഞാനദാതാവാണ് ശരിയായ ഭർത്താവ്.

ശിഷ്യനെ ദ്രോഹിക്കുന്നവൻ ശത്രുവാണ്. ബന്ധനത്തിൽ നിന്നും ഒരുവനെ മോചിപ്പിക്കാൻ കഴിയാത്തവനും ശത്രുതന്നെ. ഗർഭക്ലേശം, മരണഭീതി, ഇവയിൽ നിന്നും ഒരുവനെ രക്ഷിക്കാൻ കഴിയാത്തവൻ അച്ഛനും ബന്ധുവും ആകുന്നതെങ്ങിനെ? പരമാനന്ദ സ്വരൂപമായ ശ്രീ കൃഷ്ണ മാർഗ്ഗം കാണിക്കാത്തവർ എങ്ങിനെ ബന്ധുക്കളാവും? അതു കൊണ്ട് നീയും അനന്ത സച്ചിദാനന്ദമായനിർഗ്ഗുണബ്രഹ്മത്തെത്തന്നെ ഭജിക്കുക. കർമ്മബന്ധത്തിന്‍റെ വേരറുക്കാൻ ഇതേ ഒരു മാർഗ്ഗമുള്ളു.

നിന്നെ ത്യജിച്ച എന്‍റെ സാഹസം നീ പൊറുത്താലും. സത്വപ്രധാനികളായ ക്ഷമാശീലരാണല്ലോ സാധ്വികൾ. ഞാൻ തപസ്സിനായി പോകുന്നു. നിനക്കും ഇഷ്ടമുള്ളയിടത്തേക്ക് പോകാം. ശ്രീകൃഷ്ണന്റെ പദകമലങ്ങളാണ് നിസ്പൃഹൻമാരുടെ ഏക ലക്ഷ്യം."

ജരത്കാരുവിന്റെ വാക്കുകൾ കേട്ട് മനസാ ദേവി കണ്ണീരു വീഴ്ത്തി ഇങ്ങിനെ പറഞ്ഞു: "അങ്ങേയ്ക്ക് നിദ്രാ ഭംഗം വരുത്തിയത് വലിയൊരപരാധമായി കണക്കാക്കരുതേ. ഞാൻ അങ്ങയെ സ്മരിക്കുമ്പോൾ ഉടനെ എന്‍റെയടുക്കൽ എത്തിക്കൊള്ളാം എന്നെനിക്ക് അങ്ങ് വാക്കു തരണം. ബന്ധുവിരഹം ക്ലേശകരമാണ്. അതിൽത്തന്നെ പുത്ര വിരഹം അതി ക്ലേശകരമാണ്. പ്രാണപ്രിയനെ പിരിയുന്നതാണെങ്കിൽ സ്വപ്രാണനെ പിരിയുന്നതിലും വിഷമകരമാണ്. പതിവ്രതകൾക്ക് പതിയെന്നാൽ നൂറ് പുത്രൻമാരെക്കാൾ പ്രിയംകരനാണ്.

ഒരു മകനുള്ളവർക്ക് അവനിലാണ് പ്രിയം. വൈഷ്ണവർക്ക് ഹരിയിലാണ് പ്രിയം. ഒറ്റക്കണ്ണുളവർക്ക് ആ കണ്ണില്‍ പ്രിയം. ദാഹിക്കുന്നവർക്ക് ജലം  പ്രിയം. വിശക്കുന്നവർക്ക് ഭക്ഷണം പ്രിയം. കാമുകർക്ക് രതിയിൽ പ്രിയം. കള്ളൻമാർക്ക് മറ്റുള്ളവർ സ്വരുക്കൂട്ടിയ ധനത്തിൽ പ്രിയം. കുലടകൾക്ക് ജാരസേവയിൽ പ്രിയം. പണ്ഡിതൻമാർക്ക് ശാസ്ത്രത്തിൽ പ്രിയം. വണിക്കുകൾക്ക് കച്ചവടത്തിൽ പ്രിയം. മനസ്സ് അതിന് ഏറ്റവും പ്രിയമായതിൽ മുഴുകിയിരിക്കും. ആ പോലെ സാധ്വികളായ നാരിമാർക്ക് അവരുടെ കാന്തനിൽത്തന്നെയാണ് മനസ്സ് മുഴുകിയിരിക്കുന്നത്. " ഇത്രയും പറഞ്ഞ് മനസാ ദേവി ജരത്കാരുവിന്‍റെ കാൽക്കൽ വീണു.

മുനിയവളെ എഴുന്നേൽപ്പിച്ച് മടിയിലിരുത്തി. അദ്ദേഹവും കണ്ണീരൊഴുക്കി. വിരഹദു:ഖചിന്തയാൽ അവളും കണ്ണീരൊഴുക്കിയെങ്കിലും താമസംവിനാ രണ്ടു പേർക്കും ജ്ഞാനോദയം സംഭവിച്ചു. അതോടെ ശോകമെല്ലാം അകന്നു. പത്നിയ്ക്ക് ജ്ഞാനോപദേശം ചെയ്ത് ശ്രീകൃഷ്ണ സ്മരണയോടെ മുനി തപസ്സിനായി വനം പൂകി. മനസാദേവി ഗുരുവായ ശംഭുവിന്‍റെയടുക്കൽ കൈലാസത്തിലേയ്ക്ക് പോയി. അവിടെ വച്ച് ദേവി വിഷ്ണ്വംശജനായ ഒരുത്തമപുത്രനെ പ്രസവിച്ചു.ആ പുത്രൻ യോഗികൾക്കും ജ്ഞാനികൾക്കും ഗുരുവായി. ഗർഭകാലത്ത് മനസാദേവി ശങ്കരനിൽ നിന്നും മഹാജ്ഞാനസാരം ശ്രവിച്ചിരുന്നുവല്ലോ.

ശംഭു ശിശുവിന്‍റെ ക്ഷേമാർത്ഥം വേദപാരായണം നടത്തി. ബ്രാഹ്മണർക്ക് ദാനം നൽകി. ഗൌരീദേവിയും ദാനങ്ങൾ ചെയ്തു. കുട്ടിയെ ശാസ്ത്രങ്ങളും നാലു വേദങ്ങളും പഠിപ്പിച്ചതിനു പുറമേ സഞ്ജീവനീവിദ്യയും ശംഭു തന്നെ അഭ്യസിപ്പിച്ചു. ഗുരുഭക്തിയും ഭഗവദ്ഭക്തിയുമുള്ള അമ്മയ്ക്ക് ജനിച്ച ഒരുവളുടെ പുത്രനാകയാൽ ആസ്തീകൻ എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനായി. പരമശിവന്റെ നിർദ്ദേശപ്രകാരം അദ്ദേഹം വിഷ്ണുവിനെ തപസ്സു ചെയ്യാൻ പുഷ്ക്കരത്തിലേയ്ക്ക് പോയി.

മൂലപ്രകൃതിയുടെ ശ്രേഷ്ഠമന്ത്രം നേടിയ ബാലൻ മൂന്നു ലക്ഷം വർഷം തപസ്സ് ചെയ്ത് സിദ്ധനായി. പിന്നീടദ്ദേഹം കൈലാസത്തിലെത്തി ശിവനെ വണങ്ങി അവിടെത്തന്നെ കഴിഞ്ഞു വന്നു. പിന്നീട് മനസാ ദേവിയും പുത്രനും കശ്യപാശ്രമത്തിലെത്തി. പുത്രനുമൊത്ത് ആഗതയായ മകളെക്കണ്ട് മുനി സന്തുഷ്ടനായി. മുനി ശിശുവിന്‍റെ ക്ഷേമാർത്ഥം ദാനങ്ങൾ ചെയ്തു. ബ്രാഹ്മണഭോജനം നടത്തി. അവർ ആശ്രമത്തിൽ ഏറെക്കാലം താമസിച്ചു.

ഇനി ആസ്തീക മുനിയുടെ കഥ പറയാം. പണ്ട് അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തിന് കിട്ടിയ മുനിശാപത്തെപ്പറ്റി അറിയാമല്ലോ. ''ഇന്നേയ്ക്ക് ഏഴുദിവസത്തിൽ തക്ഷകൻ നിന്നെ കടിക്കും" എന്നായിരുന്നു ശാപം. അതിൽ നിന്നും രക്ഷ നേടാൻ രാജാവ് കാറ്റു പോലും കടക്കാത്ത ഒരു കൊട്ടാരത്തിൽ അതീവ സുരക്ഷാ സന്നാഹങ്ങളോടെ താമസം തുടങ്ങി. ഏഴു ദിനങ്ങൾ അങ്ങിനെ കടന്നു പോയി. ഏഴാം നാൾ തക്ഷകൻ രാജസന്നിധിയിലേയ്ക്ക് ശാപം സഫലമാക്കാൻ പോവുമ്പോൾ ധന്വന്തരിയെക്കണ്ടു. വിഷഹാരിയായ വൈദ്യനാണ് ധന്വന്തരി. തക്ഷകൻ വൈദ്യന് വിലപിടിച്ച രത്നങ്ങൾ നൽകി രാജാവിനെ കാണാൻ പോകുന്നതിൽ നിന്നും അദ്ദേഹത്തെ പിൻതിരിപ്പിച്ചു. കനത്ത സുരക്ഷയോടെ ആ മഞ്ചത്തിൽക്കിടന്നിരുന്ന രാജാവിനെ യഥാസമയം തക്ഷകൻ ദംശിച്ചു. രാജാവ് ശരീരം ഉപേക്ഷിച്ചു പരലോകം പൂകി.

പരീക്ഷത്തിന്‍റെ മകനായ ജനമേജയൻ പിതൃകർമ്മങ്ങൾ യഥാവിധി നടത്തി. പിതാവിനെ പിൻതുടർന്ന് രാജാവായ അദ്ദേഹം സർപ്പയജ്ഞം നടത്തി ഒട്ടനവധി നാഗങ്ങളെ കാലപുരിക്കയച്ചു. തക്ഷകൻ ഭീതിയോടെ അഭയത്തിനായി ദേവേന്ദ്രനെ സമീപിച്ചു. അപ്പോൾ ഇന്ദ്രനോടൊപ്പം തക്ഷകനെ ദഹിപ്പിക്കാൻ യാഗത്തിന്‍റെ ഋത്വിക്കുകൾ തീരുമാനിച്ചു. പേടിച്ചരണ്ട തക്ഷകനും ഇന്ദ്രനും മനസാദേവിയെക്കണ്ട് സങ്കടം പറഞ്ഞു. അവർ ദേവിയെ സ്തുതിച്ചു. അപ്പോൾ അമ്മയായ ദേവി കല്പിച്ചതനുസരിച്ച് ആസ്തീകമുനി ഇന്ദ്രന്‍റെയും തക്ഷകന്‍റെയും പ്രാണൻ സർപ്പ യജ്ഞവേദിയിൽ ചെന്ന് രാജാവിനോട് യാചിച്ചു വാങ്ങി. യജ്ഞം അവസാനിപ്പിച്ച് ദക്ഷിണകൾ ചെയ്ത് എല്ലാവരും മനസാദേവിയെ സ്തുതിച്ച് പൂജിച്ചു.

ദേവേന്ദ്രൻ വിവിധങ്ങളായ സംഭാരങ്ങളോടെ, ഉപചാരങ്ങളോടെ, ബലി സഹിതം മനസാ ദേവിയെ പൂജിച്ചു. ബ്രഹ്മാവിഷ്ണുശിവപ്രോക്തങ്ങളായ സ്തുതികളും ഷോഡശോപചാരങ്ങളും ഇന്ദ്രൻ പൂജയ്ക്കായി വിനിയോഗിച്ചു.

നാരദരേ, ഇനിയും എന്താണ് അങ്ങേയ്ക്ക് അറിയേണ്ടത്?

നാരദൻ പറഞ്ഞു: "മനസാദേവിയെ ഇന്ദ്രൻ സ്തുതിച്ചത് ഏതു സ്തോത്രങ്ങൾ കൊണ്ടാണ്? അദ്ദേഹം അനുഷ്ഠിച്ച പൂജാവിധികൾ കൂടി പറഞ്ഞു തന്നാലും."

ശ്രീ നാരായണൻ പറഞ്ഞു: ഇന്ദ്രൻ സ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ചു. എന്നിട്ട് ഭക്തിയോടെ മനസാദേവിയെ രത്നസിംഹാസനത്തിൽ ഇരുത്തി. രത്നകുംഭത്തിൽ ഗംഗാജലമെടുത്ത് വേദമന്ത്രമാലപിച്ച് ദേവിക്ക് അഭിഷേകം ചെയ്തു. മനോജ്ഞങ്ങളായ തങ്കനീരാളം വസ്ത്രമായി നൽകി. സർവ്വാംഗം ചന്ദനം ചാർത്തി. പാദാർഘ്യം നൽകി. ഗണേശൻ, സൂര്യൻ, വഹ്നി, വിഷ്ണു, ശിവൻ, പാർവ്വതി എന്നീ ആറു പേരെ പൂജിച്ച ശേഷം മനസാ ദേവിയെ ദശാക്ഷര മൂലമന്ത്രമായ "ഓം ഹ്രീം ശ്രീം മനസാ ദേവ്യൈ സ്വാഹാ" എന്നു ജപിച്ച് സർവ്വവും ദേവിക്ക് മുന്നിൽ സമർപ്പിച്ചു. ഷോഡശോപചാരങ്ങൾ ചെയ്തു. ദേവിയെ പ്രകീർത്തിക്കാനായി പലതരം വാദ്യഘോഷങ്ങൾ അവിടെ മുഴങ്ങിക്കേട്ടു.

മനസാ ദേവിക്കു മേൽ പുഷ്പവൃഷ്ടിയുണ്ടായി. പുളകിതഗാത്രനായി ഇന്ദ്രൻ സ്തുതിച്ചു:  "സാധ്വികളിൽ അതിശ്രേഷ്ഠയായ ദേവീ, അവിടുത്തെ പ്രകീർത്തിക്കാൻ എനിക്കാഗ്രഹമുണ്ടെങ്കിലും ഞാനതിന് ശക്തനല്ല. പരാത്പരയും പരമശ്രേഷ്ഠയുമായ അവിടുത്തെ ഞാനെങ്ങിനെ വർണ്ണിക്കാനാണ്? സ്തുതികളിൽ ദേവതകളുടെ സ്വഭാവാഖ്യാനം സഹജമായും ഉണ്ടാവും. അതാണ് ആഗമപ്രോക്തം. എന്നാൽ ശുദ്ധസത്വസ്വരൂപയായ നിന്നെയെങ്ങിനെ വർണ്ണിക്കാനാണ്? കോപവും ഹിംസയും നിന്നിലില്ല.

നിന്നെ ഉപേക്ഷിക്കാൻ ഒരു സർവ്വസംഗപരിത്യാഗിക്ക് പോലും കഴിയില്ല. അതുകൊണ്ടാണല്ലോ വിട്ടുപോകും മുന്പ് ജരത്കാരുമുനിക്ക്  നിന്നോട് യാചിക്കേണ്ടിവന്നത്? എനിക്ക് നീ എന്‍റെ അമ്മയായ അദിതിക്ക് സമസമ്പൂജ്യയാണ്. ദയയിൽ സഹോദരിയും ക്ഷമയിൽ അമ്മയുമാണ് നീ. അവിടുന്ന് എന്‍റെ  ജീവൻ രക്ഷിച്ചു. എന്റെന്‍റെ  പത്നിയേയും പുത്രൻമാരെയും രക്ഷിച്ചു. നിത്യപൂജ്യയായ നിന്നെ ഞാൻ ആവുംവിധം പൂജിക്കാം . എന്നിൽ പ്രീതയായാലും.

ആഷാഢമാസത്തിലെ സങ്ക്രാന്തി, നാഗപഞ്ചമിയിൽ, കർക്കടക സങ്ക്രാന്തി നാളുകളിൽ അല്ലെങ്കിൽ നിത്യവും നിന്നെ പൂജിക്കുന്നവർക്ക് ധനവും പുത്രപൗത്രാദികൾ സമൃദ്ധിയായി ഉണ്ടാവും. നിന്നെ പൂജിക്കുന്നവരുടെ കീർത്തി വർദ്ധിക്കും.അവർ വിദ്വാന്മാരും സദ്ഗുണസമ്പന്നരുമാകും. എന്നാൽ അറിയാതെ പോലും നിന്നെ നിന്ദിക്കുന്നവർക്ക് ഐശ്വര്യമുണ്ടാവുകയില്ല. അവരിലെ സർപ്പഭയം തീരുകയില്ല.

നാരായണാംശജനായ ജരത്കാരു മുനിയുടെ പത്നിയായ നീ തന്നെയാണ് വൈകുണ്ഠ ലക്ഷ്മി. തപോബലവും തേജസ്സും ചേർത്ത് നിന്നെ നിന്‍റെ പിതാവ് കശ്യപൻ മനസാ സൃഷ്ടിച്ചതാണല്ലോ. അവിടുന്ന്  സിദ്ധയോഗിനിയാണ്. സത്യ സംരക്ഷകയായ സത്യസ്വരൂപിണിയാണ് നീ. മഹർഷിമാർ മനസാ ദേവിയെന്ന് നിന്നെ വാഴ്ത്തുന്നു. നിന്നെ പൂജിക്കുന്നവർക്ക് നീയെന്നും പ്രാപ്യയത്രെ."

ദേവിയെ സംപ്രീതയാക്കി വരവും വാങ്ങി ഇന്ദ്രൻ മടങ്ങി. ദേവി മുനിഗൃഹത്തിൽ പുത്രസഹിതം ഭ്രാതൃപൂജിതയായി താമസിച്ചു. ഗോലോകത്തു നിന്ന് കാമധേനുവെത്തി ദേവിക്ക് പാലഭിഷേകം നടത്തിയിട്ട് ക്ഷീരത്തോടൊപ്പം ഗൂഢമായ ജ്ഞാനവും ദേവിക്ക് നല്കി. പിന്നീട് ദേവി സ്വർഗ്ഗലോകത്ത് എത്തിച്ചേർന്നു.

ഇന്ദ്രനിർമ്മിതമായ ഈ സ്തോത്രം ചൊല്ലി മനസാ ദേവിയെ പൂജ ചെയ്യുന്ന പക്ഷം ഒരുവന് നാഗഭീതിയുണ്ടാവുകയില്ല. അഞ്ചുലക്ഷം തവണ ജപിച്ച് ഈ സ്തോത്രം സിദ്ധമാക്കിയാൽ കൊടിയ വിഷം പോലും അമൃതസമമാകും. അങ്ങിനെയുള്ള സിദ്ധന് സർപ്പത്തെ മെത്തയാക്കാം. സർപ്പത്തെ തന്‍റെ വാഹനവുമാക്കാം.

Tuesday, August 22, 2017

ദിവസം 269. ശ്രീമദ്‌ ദേവീഭാഗവതം. 9- 47. മംഗള ചണ്ഡീകഥ

ദിവസം 269.  ശ്രീമദ്‌ ദേവീഭാഗവതം. 9- 47. മംഗള ചണ്ഡീകഥ

കഥിതം ഷഷ്ഠ്യൂപാഖ്യാനം ബ്രഹ്മപുത്ര യഥാഗമം
ദേവീ മംഗളചണ്ഡീ ച തദാഖ്യാനം നിശാമയ
തസ്യാ: പൂജാദികം സർവ്വം ധർമ്മവക്ത്രേണ യച്ഛ്രുതം
ശ്രുതിസമ്മതമേവേഷ്ടം സർവ്വേഷാം വിദുഷാമപി

ശ്രീ നാരായണൻ പറഞ്ഞു: ആഗമ ശാസ്ത്രങ്ങളിൽ വിവരിച്ചപ്രകാരം ഷഷ്ഠീ പൂജ ചെയ്യേണ്ടത് എങ്ങിനെയെന്ന് ഞാൻ പറഞ്ഞല്ലോ. മംഗള ചണ്ഡികയുടെ ചരിതം ധർമ്മൻ പറഞ്ഞതുപോലെ ഞാൻ ഇനി വിവരിക്കാം. വേദ സമ്മിതമായ മംഗളചണ്ഡീ പൂജയും സ്തോത്രവും വിദ്വാൻമാർക്ക് പ്രിയംകരമത്രേ.

കല്യാണദായനിയും മംഗളപ്രദായകയും ആയതിനാൽ ആ ദേവിക്ക് മംഗളചണ്ഡി എന്ന പേരുണ്ടായി. മാത്രമല്ല ഭൂമീപുത്രനായ മംഗളന്റെ അഭീഷ്ടദേവതയുമാണ് ദേവി. അതുപോലെ മനുവംശത്തിലെ സപ്തദ്വീപേശനായ മറ്റൊരു മംഗളന്റെയും ഇഷ്ടദേവതയാണ് മംഗളചണ്ഡിക .

മൂർത്തിഭേദംകൊണ്ട് ദുർഗ്ഗയാണ് ഈ ദേവി. നാരികൾക്ക് ഇഷ്ടദേവതയുമാണ് മംഗളചണ്ഡിക. മാത്രമല്ല സാക്ഷാൽ മഹേശ്വരൻ പോലും പൂജിക്കുന്നവളാണ് ഈ ദേവി. ത്രിപുരൻ എന്ന അസുരനുമായി ശ്രീശങ്കരൻ ഘോരമായൊരു യുദ്ധം നടത്തി. അസുരൻ തന്റെ രഥത്തെ ആകാശത്തുനിന്നും താഴെ വീഴ്ത്തിയതിൽ ഖിന്നനായ മഹാദേവനെ ബ്രഹ്മാവും വിഷ്ണുവും ഉപദേശിച്ചതനുസരിച്ചാണ് ശിവൻ ആദ്യമായി ദേവിയെ പൂജിച്ചത്. അപ്പോൾ ദുർഗ്ഗാരൂപത്തിൽ ദേവി പ്രത്യക്ഷയായിട്ടു ശിവനെ സമാധാനിപ്പിച്ചു. "പ്രഭോ ഭയം വേണ്ട. മഹാവിഷ്ണു ഒരു കാളയായി അങ്ങയുടെ വാഹനമാകും. ശുദ്ധ ശക്തിസ്വരൂപമായി ഞാനും അങ്ങയെ സഹായിക്കാം. അങ്ങിനെ ശ്രീഹരിയുടെ സഹായത്താൽ ദൈത്യനെ വധിച്ചാലും." ഇത്രയും പറഞ്ഞ് ദേവി  ശംഭുവിന്റെ ശക്തിയായി നിലകൊണ്ടു. വിഷ്ണു നൽകിയ ആയുധം കൊണ്ട് ശിവൻ ത്രിപുരനെ കൊന്ന് ത്രിപുരാന്തകൻ എന്ന പേരിനുടമയായി. സൂരൻമാരും മാമുനി വൃന്ദവും ആഹ്ളാദിച്ചു. ആകാശത്തുനിന്നും പുഷ്പവൃഷ്ടിയുണ്ടായി.

ബ്രഹ്മാവും വിഷ്ണുവും ശംഭുവിനെ ആശീർവദിച്ചു. ശിവൻ സ്നാനശേഷം മംഗളചണ്ഡികാ പൂജ നടത്തി. പാദ്യാർഘ്യാദികൾ, വസ്ത്രങ്ങൾ, പുഷ്പങ്ങൾ, ചന്ദനങ്ങൾ, നൈവേദ്യങ്ങൾ, ധൂപങ്ങൾ, എന്നിവ സമർപ്പിച്ചതുകൂടാതെ ആട്, ചെമ്മരിയാട്, മാൻ, പോത്ത്, പക്ഷികൾ, എന്നിവയെ ബലിയർപ്പിച്ചു. വസ്ത്രാലങ്കാരങ്ങൾ, മാലകൾ, പായസങ്ങൾ, തേൻ, പാൽ, പഴവർഗ്ഗങ്ങൾ, സംഗീതനൃത്തവാദ്യഘോഷങ്ങൾ, നാമസങ്കീർത്തനങ്ങൾ, എന്നിവയാൽ മാദ്ധ്യംദിന പ്രകാരമുള്ള പൂജകളാണ് ശംഭു ചെയ്തത്.

"ഓം ഹ്രീം ക്ലീം സർവ്വസമ്പൂജ്യേ, ദേവീ മംഗള ചണ്ഡികേ, ഹും ഹും ഫട് സ്വാഹ" എന്ന ഇരുപത്തിയൊന്ന് അക്ഷരമുള്ള മന്ത്രം ഭക്തൻമാരുടെ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്നത്ര ദിവ്യശക്തിയുള്ളതാണ്. ദശലക്ഷം തവണ ഈ മന്ത്രം ജപിച്ചാൽ സാധകന് മന്ത്രസിദ്ധിയുണ്ടാകും.

ഇനി വേദോക്തമായ ധ്യാനം  എങ്ങിനെയെന്ന് പറഞ്ഞു തരാം . "എന്നും പതിനാറു വയസ്സുള്ള നിത്യയൗവനയുക്തയും ബിംബോഷ്ഠവും ഉത്തമമായ ദന്തനിരകളുള്ളവളും ശരത്കാല പങ്കജത്തിന്റെ മുഖശോഭയുള്ളവളും വെളുത്ത ചെമ്പകപ്പൂ നിറമോലുന്ന ദേഹകാന്തിയുള്ളവളും നീലത്താമരക്കണ്ണുകൾക്കുടമയും ജഗത്തിന് മാതാവും സർവ്വസമ്പദ്പ്രദായിനിയും സാധകന് ഘോര സംസാരസാഗരത്തെതരണം ചെയ്യാനുതകുന്ന കൈവിളക്കുമായ ദേവിയെ ഞാൻ സ്തുതിക്കുന്നു, സദാ ഭജിക്കുന്നു."

മഹാദേവൻ പറഞ്ഞു: "ലോകമാതാവേ കാത്തു കൊള്ളുക, ദേവീ മംഗളചണ്ഡികേ. ആപത്തുകൾ നീക്കുന്ന ഹർഷമംഗളദായിനീ, എന്നെ രക്ഷിച്ചാലും.

മംഗളചണ്ഡികയായ നീ ശുഭയും മംഗള ദക്ഷയും മംഗളയും മംഗളാർഹയും സർവ്വമംഗള മംഗളയുമാകുന്നു. മംഗളദാനമാണ് ദേവിയുടെ സ്വഭാവം. സകലരുടെയും മംഗള നിദാനം നീയാകുന്നു.

മംഗളത്തിന്റെ അധിഷ്ഠാതൃദേവതയായ നിന്നെ മംഗളവാരത്തിലാണ് പൂജിക്കേണ്ടത്. മംഗളമയിയായ നിന്നെ പൂജിച്ചാണ് ലോകത്ത് മംഗളമുണ്ടാവുന്നത്. സംസാര മംഗളാ ധാരേ, സർവ്വകർമ്മാധി ദേവതേ , സർവ്വമംഗളേ, ബഹുസുഖപ്രദേ, നമസ്ക്കാരം."

ആദ്യം പരമശിവൻ ഈ സ്തുതികൾ കൊണ്ട് ദേവിയെ പൂജിച്ചു. മംഗളവാരം തോറും ശംഭു ഇത് തുടരുന്നു. പിന്നീട് പൂജിച്ചത് ചൊവ്വാഗ്രഹരൂപിയായ മംഗളനായിരുന്നു. പിന്നെ മംഗളൻ എന്ന രാജാവ് മംഗള ചണ്ഡികയെ പൂജിച്ചു. നാലാമതായി സുന്ദരിമാരും അഞ്ചാമതായി മംഗള കാംക്ഷികളായ മറ്റുള്ളവരും ചണ്ഡികയെ പൂജിച്ചു. അങ്ങിനെ വിശ്വേശ്വനാൽ പൂജിതയായ ദേവിയെ എല്ലായിടത്തും പൂജിക്കാൻ ആരംഭിച്ചു. മാമുനിമാരും ദേവൻമാരും സാധാരണ മനുഷ്യരും മനുക്കളും പരമേശ്വരിയായ മാതാവിനെ പൂജിക്കുന്നു. മംഗളപ്രദമായ ഈ സ്തോത്രം കേൾക്കുന്നതു പോലും മംഗളപ്രദമാണ്. ഈ സ്തുതി കേൾക്കുന്നിടത്ത് അമംഗളം ഉണ്ടാവുകയില്ല. അവിടെ പുത്രപൗത്രാദി ഐശ്വര്യങ്ങൾ ദിനം തോറും വർദ്ധിക്കും.

ശ്രീ നാരായണൻ തുടർന്നു: ഷഷ്ഠി ദേവി, മംഗളചണ്ഡിക എന്നീ രണ്ടു ദേവിമാരുടെ ചരിതങ്ങളും സ്തുതിക്രമവും ഞാൻ പറഞ്ഞുവല്ലോ. ഇനി മാനസാ ദേവിയുടെ ചരിതവും സ്തുതിയും പറയാം. ധർമ്മനിൽ നിന്നു തന്നെയാണ് ഞാൻ ഇതും പഠിച്ചത്.

മഹർഷി കശ്യപന്റെ മാനസപുത്രിയായ ദേവിക്ക് മനസാ എന്ന പേര് അനുയോജ്യം തന്നെ. സാധകന് മനസാ അറിയാൻ കഴിയുന്ന ദേവി എന്ന നിലയ്ക്കും ആ നാമം യുക്തമാണ്. മനസാദേവി സദാ സമയം ശ്രീകൃഷ്ണഭഗവാനെ ധ്യാനിച്ചുകൊണ്ടിരുന്നു. സിദ്ധയോഗിനിയും ആത്മാരാമയും ആയിരുന്നു മനസാ ദേവി. അവൾ ആ യുഗക്കാലം ഭഗവാനെ തപസ്സു ചെയ്ത് സ്വശരീരത്തെ ജീർണ്ണിപ്പിച്ച് അവശമാക്കി. അതിനാൽ ശ്രീകൃഷ്ണഭഗവാൻ അവൾക്ക് ജരത്കാരു എന്ന പേരു   നൽകി.  ഭഗവാൻ ദേവിയുടെ ആഗ്രഹങ്ങൾ എല്ലാം നിവർത്തിച്ചു കൊടുത്തു. മാത്രമല്ല, മനസാ ദേവീപൂജ സ്വയം ചെയ്യുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തു.

സുന്ദരിയും ശുഭാംഗിയും ഗൗരവർണ്ണിനിയും ആയ ദേവി ജഗത് മുഴുവൻ നിറഞ്ഞു നിൽക്കുന്നതിനാൽ ജഗദ്ഗൗരിയെന്നു പ്രസിദ്ധയായി. ശിവന്റെ ശിഷ്യയായതിനാൽ അവൾ ശൈവിയായി. വിഷ്ണുഭക്തയായതിനാൽ അവൾ വൈഷ്ണവിയായി. ജനമേജയൻ നടത്തിയ നാഗസത്രത്തിൽ വച്ച് നാഗങ്ങളുടെ രക്ഷ ചെയ്തതിനാൽ ദേവി നാഗേശ്വരി എന്നും പ്രസിദ്ധയായി. വിഷം നശിപ്പിക്കാനുള്ള കഴിവുള്ളതിനാൽ അവൾ വിഷഹാരിണി എന്നും അറിയപ്പെടുന്നു. ശിവൻ സിദ്ധയോഗം പഠിപ്പിച്ച് അവളെ സിദ്ധയോഗിനിയാക്കി. കടാതെ മൃതസഞ്ജീവനീ വിദ്യ, ജ്ഞാനയോഗം, എന്നിവ പഠിക്കയാൽ അവൾ മഹാജ്ഞാനവതി എന്നും പ്രഖ്യാതയായി. ദേവിക്ക് ആസ്തീകന്റെ അമ്മയെന്ന പേരും പ്രസിദ്ധമാണ്. വിശ്വവന്ദ്യനായ ജരത് കാരുമുനിയുടെ പത്നിയെന്ന നിലയിലും ദേവി സുപ്രസിദ്ധയാണ്.

ജരത്കാരു, ജഗദ് ഗൗരി, ജരത്കാരുമുനിപ്രിയ, നാഗ സോദരി, നാഗേശി, മനസാ, സിദ്ധയോഗിനി, ശൈവി, വൈഷ്ണവി, ആസ്തീക മാതാ, വിഷഹാരിണീ, മഹാജ്ഞാന എന്നീ പന്ത്രണ്ടു പേരുകളിൽ ദേവി അറിയപ്പെടുന്നു. ഈ നാമങ്ങൾ പൂജാസമയത്ത് ചൊല്ലുന്ന സാധകന് സർപ്പഭീതിയുണ്ടാവുകയില്ല. അവന്റെ വംശം പോലും ആ ഭീതിയിൽ നിന്നും രക്ഷനേടും. നിത്യമീ സ്തോത്രം ജപിക്കുന്നവനെ സർപ്പങ്ങൾ തീണ്ടുകയില്ല.  പത്തുലക്ഷം തവണ ഈ സ്തോത്രം ജപിച്ച് സാധകന് മന്ത്രസിദ്ധി വരുത്താവുന്നതാണ്. സ്തോത്ര സിദ്ധി ലഭിച്ചവന് വിഷം ഭുജിക്കാൻ പോലുമുള്ള കഴിവുണ്ടാവും. നാഗങ്ങളെ അവന് വാഹനവും ആഭരണവുമാക്കാം. നാഗാസനനും നാഗതൽപനും, മഹാ സിദ്ധനുമായി മാറുന്ന സാധകന് അന്ത്യകാലത്ത് മഹാവിഷ്ണുവുമൊത്ത് രമിക്കാനും സാധിക്കും.

Sunday, August 13, 2017

ദിവസം 268. ശ്രീമദ്‌ ദേവീഭാഗവതം. 9- 46. ഷഷ്ഠ്യൂപാഖ്യാനം

ദിവസം 268.  ശ്രീമദ്‌ ദേവീഭാഗവതം. 9- 46. ഷഷ്ഠ്യൂപാഖ്യാനം

അനേകാനാം ച ദേവീനാം ശ്രുതമാഖ്യാനമുത്തമം
അന്യാസാം ചരിതം ബ്രഹ്മൻ വദവേദവിദാം വര
സർവ്വാസാം ചരിതം വിപ്ര വേദേഷു ച പൃഥക് പൃഥക്
പൂർവോക്താനാം ച ദേവീനാം കാസാം ശ്രോതുമിഹേച്ഛസി

നാരദൻ പറഞ്ഞു: ഭഗവൻ, അങ്ങ് അനേകം ദേവിമാരെപ്പറ്റി വിവരിച്ചു പറഞ്ഞു തന്നു. വേദവിത്തമനായ അങ്ങ് ഇനിയും മറ്റുള്ള ദേവിമാരെക്കുറിച്ച് കൂടി എനിക്ക് പറഞ്ഞു തന്നാലും. മൂലപ്രകൃതിയുടെ കലാംശങ്ങളായ ഷഷ്ഠി, മംഗളചണ്ഡിക, മനസാദേവി എന്നിവരെപ്പെറ്റിയും  വിശദമായി അറിയാൻ എനിക്കാഗ്രഹമുണ്ട്.

ശ്രീനാരായണൻ പറഞ്ഞു: വേദങ്ങളിൽ ദേവിമാരുടെ ചരിതങ്ങൾ വെവ്വേറെ പ്രതിപാദിച്ചിരിക്കുന്നു. മൂലപ്രകൃതിയുടെ ആറിൽ ഒരംശം കലയായി വന്ന ദേവിയാണ് ഷഷ്ഠി. വിഷ്ണുമായ എന്നറിയപ്പെടുന്ന ഷഷ്ഠീദേവി സന്താന സൗഭാഗ്യത്തെ നൽകുന്നവളാണ്. ബാലൻമാരുടെ അധിഷ്ഠാന ദേവതയാണവൾ. ദേവസേനയെന്ന പേരിൽ പ്രശസ്തയായ ദേവി സ്കന്ദന്റെ പത്നിയാണ്. മാതാക്കളിൽ ഏറ്റവും പ്രശസ്തയായ ഷഷ്ഠീ ദേവിയാണ് ബാലൻമാർക്ക് ആയുസ്സ് നൽകുന്നത്. സ്വന്തം അമ്മയെപ്പോലെ കുഞ്ഞുങ്ങൾക്ക് രക്ഷ നൽകുന്ന ദേവി അവരുടെ സമീപത്ത് സദാ വർത്തിക്കുന്നു. ഞാൻ ധർമ്മന്റെയടുക്കൽനിന്ന് ഷഷ്ഠീദേവിയെ എങ്ങിനെയണ് പൂജിക്കണ്ടത് എന്നു പഠിക്കുകയുണ്ടായി. സുഖസന്താനവർദ്ധകമായ ആ പൂജാവിധികൾ ഇപ്രകാരമാണ്.

സ്വായംഭുവമനുവിന്റെ പുത്രൻ പ്രിയവ്രതൻ സദാ തപസ്സിൽ മുഴുകി അവിവാഹിതനായി കഴിഞ്ഞിരുന്നു. എന്നാൽ ബ്രഹ്മാവിന്റെ അനുജ്ഞയനുസരിച്ച് അദ്ദേഹത്തിന് മാലിനിയെന്ന രാജകുമാരിയെ വേൾക്കേണ്ടി വന്നു. കശ്യപൻ പുത്രകാമേഷ്ടിയാഗം ചെയ്ത് നൽകിയ പ്രസാദത്തിന്റെ അനുഗ്രഹത്താൽ ആ രാജ്ഞി ഗർഭിണിയായി.അവൾ ആ ദിവ്യഗർഭത്തെ പന്ത്രണ്ട് വർഷം ചുമന്നു. എന്നാൽ അവൾ പ്രസവിച്ചത് രൂപത്തിൽ എല്ലാം തികഞ്ഞതെങ്കിലും ഒരു ചാപിള്ളയെ ആയിരുന്നു. അന്തപ്പുരത്തിലെ സ്ത്രീകൾ നിലവിളിച്ചു. രാജ്ഞി ബോധംകെട്ടു വീണുപോയി. മകനെ കൈകളിലെടുത്ത് രാജാവ് ശ്മശാനത്തിലെത്തി.  മകനെ കെട്ടിപ്പിടിച്ചു കരഞ്ഞ രാജാവ് തന്റെ ദേഹവും പുത്രന്റെ ജഡത്തിനൊപ്പം ഉപേക്ഷിക്കാം എന്നു തീരുമാനിച്ചു. ദു:ഖത്തിലാണ്ട രാജാവിന് ആ സമയത്ത് താൻ പഠിച്ചുറപ്പിച്ച ജ്ഞാനയോഗം സ്മൃതിയിൽ വന്നില്ല.

അപ്പോളവിടെ സഫടിക നിർമ്മിതവും രത്നഖചിതവുമായ ഒരു വിമാനം വന്നിറങ്ങി. പട്ടും പൂവും അങ്കരിച്ച ആ ആകാശരഥത്തിൽ അതിനോഹരിയായ ഒരു ദേവി ഇരിപ്പുണ്ടായിരുന്നു. ഭക്താനുഗ്രഹവ്യഗ്രയായി പ്രത്യക്ഷപ്പെട്ട ദേവിയെക്കണ്ട് പ്രിയവ്രതൻ പുത്രന്റെ ദേഹം താഴെ വച്ചു. അദ്ദേഹം ദേവിയെ വാഴ്ത്തി പൂജിച്ചു. പ്രശാന്തയും എന്നാൽ ഗ്രീഷ്മകാല സൂര്യന്റെ കാന്തിയുമുള്ള ആ സ്കന്ദപത്നിയെക്കണ്ട് രാജാവ് ചോദിച്ചു. "ദേവീ, അവിടുന്ന് ആരാണ്? ആരുടെ പുത്രിയാണ്? സ്ത്രീകളിൽ വച്ച് ധന്യയും മാന്യയുമായ അവിടുന്ന് ഏതു കുലത്തെയാണ് ജന്മം കൊണ്ട് അനുഗ്രഹിച്ചത്? ആരുടെ പത്നി പദമാണ് നീയലങ്കരിക്കുന്നത്?"

ജഗദ് മംഗളചണ്ഡികയും ദേവൻമാർക്കു വേണ്ടി യുദ്ധം നടത്തുന്നവളുമായ ദേവി സ്വയം ദേവസേനയായിത്തീർന്ന് സുരൻമാരെ അസുരൻമാരുമായുള്ള യുദ്ധത്തിൽ സഹായിച്ചവളാണ്. അങ്ങിനെയുള്ള ദേവി രാജാവിനോട് പറഞ്ഞു: "ഞാൻ ബ്രഹ്മാവിന്റെ മാനസപുത്രിയായ ദേവസേനയാണ്. എന്നെ ബ്രഹ്മാവ് സ്കന്ദന് വിവാഹം കഴിച്ചു നൽകി. ഷഷ്ഠിയെന്ന് പ്രസിദ്ധയായ ഞാൻ മൂലപ്രകൃതിയുടെ കലാംശമാണ്. ഞാൻ പുത്രനില്ലാത്തവർക്ക് പുത്രനേയും ഭാര്യയില്ലാത്തവർക്ക് പത്നിയേയും നൽകുന്നു. ദരിദ്രർക്ക് ധനവും കർമ്മികൾക്ക് കർമ്മഫലും നൽകുന്നത് ഞാനാണ്.

കർമ്മമാണ് സന്താനസമ്പന്നതയ്ക്കും ഐശ്വര്യത്തിനും ആപത്തിനുമെല്ലാം കാരണമാകുന്നത്. സുഖദുഖാദികളും ഹർഷവും മംഗളവും ഭയവും ശോകവുമെല്ലാം കർമ്മത്തിന്റെ ഫലമായുണ്ടാവുന്നു. ഒരുവൻ രൂപവാനാകുന്നതും രോഗിയാകുന്നതും കർമ്മഫലങ്ങൾ കൊണ്ടാണ്. വ്യാധിക്കും ആരോഗ്യത്തിനും കാരണം കർമ്മം തന്നെ. ബഹുപുത്രത്വം, ബഹുഭാര്യത്വം, വംശഹീനത്വം, മൃതപുത്രത, വിഭാര്യത്വം, അംഗഹീനത, എന്നിവയ്ക്കെല്ലാം കർമ്മമാണ് ഹേതു. അതുകൊണ്ട് കർമ്മം തന്നെയാണ് ഏറ്റവും മഹത്തരമായത് എന്ന് വേദങ്ങൾ ഉദ്ഘോഷിക്കുന്നു.

ഇത്രയും പറഞ്ഞ് ദേവി രാജാവിന്റെ മൃതപുത്രനെ കയ്യിലെടുത്തു. ദേവിയാ കുഞ്ഞിന് പുതുജീവൻ നൽകി. കുഞ്ഞിന്റെ പുഞ്ചിരി കണ്ടു മയങ്ങി നിന്ന രാജാവിനോട് ചോദിച്ചിട്ട് ദേവസേന അവനെയും കൂട്ടിക്കൊണ്ട് സ്വർഗ്ഗത്തിലേക്ക് തിരിക്കാൻ തയ്യാറായി. വിറയാർന്ന ചുണ്ടുകളോടെ രാജാവ് ദേവിയെ വാഴ്ത്തി സ്തുതിച്ചു. ദേവി സന്തുഷ്ടയായി വേദവിഹിതമായ കർമ്മത്തെപ്പറ്റി രാജാവിന് പറഞ്ഞു കൊടുത്തു.

ദേവി പറഞ്ഞു: "അങ്ങ് സ്വായംഭുവമനുവിന്റെ പുത്രനും മൂലോകങ്ങളിലും പുകഴ് പെറ്റ രാജാവുമാണല്ലോ. നീ എനിക്കായി പൂജകൾ ചെയ്യുക. മാത്രമല്ലാ ആ പൂജകൾ മറ്റുള്ളവരെക്കൊണ്ടു് ചെയ്യിക്കുകയും വേണം. അങ്ങിനെ ചെയ്യുമെങ്കിൽ ഈ ഓമൽക്കുമാരനെ ഞാനങ്ങേയ്ക്ക് തിരികെത്തരാം. ഇവൻ അങ്ങയുടെ വംശത്തിനു തന്നെ അലങ്കാരമായിരിക്കും. ഇവർ നാരായണാംശജനാണ്. ഇവന് മുജ്ജന്മ സ്മരണയുണ്ടാവും. മാത്രമല്ല ഇവൻ പണ്ഡിതോത്തമനും യോഗിവര്യനും സുവ്രതന്നെ പേരിൽ വിഖ്യാതി നേടിയ ഗുണവാനുമായിത്തീരും. ആ യോഗങ്ങൾ ചെയ്യുന്ന ശ്രേഷ്ഠന്നെന്ന് പേരു നേടി ഇവൻ വിദ്വത് പ്രിയനും സകലലോകങ്ങളിലും കീർത്തി നേടിയവനും ആയിത്തീരും. ഇവൻ സർവ്വസമ്പത് പ്രദാതാവായി യോഗികൾക്കും താപസർക്കും സിദ്ധിരൂപനായി വിരാജിക്കുന്നതാണ്." ഇത്രയും പറഞ്ഞനുഗ്രഹിച്ച് ദേവി മകനെ രാജാവിന്റെ കൈയ്യിൽ തിരികെ നൽകി. പ്രിയവ്രതൻ ദേവീപൂജകൾ യഥാവിധി ചെയ്യാമെന്ന് സമ്മതിച്ച് കൊട്ടാരത്തിലേക്ക് മടങ്ങി.ദേവി വാനിൽ അപ്രത്യക്ഷയായി.

രാജാവ് അതീവസന്തുഷ്ടനായി കൊട്ടാരത്തിലെത്തി പുത്രനെ തിരികെ കിട്ടിയ വൃത്താന്തങ്ങൾ മറ്റുള്ളവരെ അറിയിച്ചു. സ്ത്രീപുരുഷഭേദമന്യേ പ്രജകൾ എല്ലാവരും ദേവീപൂജകൾ ചെയ്യാൻ തുടങ്ങി. രാജാവ് വിധിപോലെ മാസം തോറും ശുക്ളഷഷ്ഠി ദിനത്തിൽ ദേവിയെ പൂജിച്ച് ഷഷ്ഠീ മഹോത്സവം കൊണ്ടാടി. ബ്രാഹ്മണർക്ക് ദാനം നല്കി . രാജാവ് നാട്ടിലെങ്ങും ഷഷ്ഠീ പൂജ നടത്തിച്ചു. സൂതികാ ഗൃഹങ്ങളിൽ ആറാം ദിനത്തിലും ഇരുപത്തിയൊന്നാം ദിനത്തിലും ഷഷ്ഠീപൂജ നിർബ്ബന്ധമാക്കി.

ഇനിയാ പൂജാക്രമങ്ങൾ എങ്ങിനെയെന്നു നോക്കാം. കണ്വശാഖോക്തമായ പൂജാവിധികൾ ഞാൻ മനസ്സിലാക്കിയത് ധർമ്മനിൽ നിന്നാണ്. സാളഗ്രാമം, കുടം, വടമൂലം എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ദേവീരൂപം ആവാഹിച്ച് അല്ലെങ്കിൽ ചുമരിൽ ഒരു ദേവീരൂപം വരച്ചു വച്ച് പൂജകൾ ചെയ്യാം. അങ്ങിനെ മൂല പ്രകൃതിയുടെ ഷഷ്ഠാംശയായ ദേവിയെ പ്രതിഷ്ഠിക്കുക.  "സത്പുത്രദായിനിയായ ദേവീ, ലോകമാതാവേ, ദയാത്മികേ, ചെമ്പകപ്പൂവിന്റെ നിറമുള്ളവളേ, രത്നാഭരണവിഭൂഷിതേ, പവിത്ര രൂപയായ ദേവസേനയെ ഞാനിതാ പൂജിക്കുന്നു" എന്നുറപ്പിച്ച് സാധകൻ സ്വശിരസ്സിൽ പൂ ചൂടുക. വീണ്ടും ദേവിയെ ധ്യാനിച്ച് പാദ്യം, അർഘ്യം, ആചമനീയം, ഗന്ധം, പുഷ്പം, ദീപം എന്നിവയോടെ അഷ് ടാക്ഷരമന്ത്രം ജപിക്കുക. "ഓം ഹ്രീം ഷഷ്ഠിദേവ്യൈ സ്വാഹാ" എന്നതാണാ മന്ത്രം.

അഷ്ടാക്ഷരമന്ത്രം യഥാശക്തി ജപിച്ച് ദേവിയെ നമിക്കുക. സാമവേദോക്തമായ ഈ സ്തോത്രം പുത്രലാഭഫലം നൽകാൻ കെൽപ്പുള്ളതാണ്. ഇത് ലക്ഷം തവണ ജപിക്കുന്നവന് സത്പുത്രലാഭം നിശ്ചയം. സർവ്വ മംഗളദായകവും സർവ്വാഭീഷ്ടപ്രദവുമാണീമന്ത്രം.

ഇനി വേദഗൂഢമായ സ്തോത്രം കേൾപ്പിക്കാം. "നമോ ദേവീ മഹാദേവീ, സിദ്ധി ശാന്തി സ്വരൂപിണീ, ദേവസേനാ ദേവീ, ഷഷ്ഠി ദേവീ, നമസ്കാരം. നമസ്ക്കാരം"

"ഹേ വരദേ, പുത്രദായിനീ, നമസ്ക്കാരം നമസ്ക്കാരം. സുഖദേ മോക്ഷപ്രദേ നമസ്ക്കാരം
മായേ സിദ്ധയോഗിനീ സാരേ, സാരപ്രദേ, പരാദേവീ നിനക്കു നമസ്ക്കാരം"

"ബാലൻമാരുടെ അധിഷ്ഠാതൃ ദേവതയായ ദേവിക്ക് നമസ്ക്കാരം. കല്യാണീ, കർമ്മഫലപ്രദേ സ്ക്കന്ദപ്രിയേ, ഷഷ്ഠീദേവീ,  നമസ്ക്കാരം."

"ഭക്തർക്ക് സദാ പ്രത്യക്ഷയായ ദേവീ സംപൂജ്യേ, ഷൺമുഖ വല്ലഭേ, നമസ്ക്കാരം.
ദേവരക്ഷകയും ശുദ്ധസത്വസ്വരൂപയുമായ സർവ്വ വന്ദിതയായ ദേവീ, നമസ്കാരം
ഹിംസാ ക്രോധവർജിതേ, ഷഷ്ഠീ ദേവീ, സുരേശ്വരീ, ധനഭാര്യാപുത്ര സൗഭാഗ്യങ്ങൾ തന്ന് അനുഗ്രഹിച്ചാലും."

"ദേവീ, മാനവും ജയവും ശത്രു നാശവും കീർത്തിയും ധർമ്മവും വിദ്യയും സൽപ്പുത്രഭാഗ്യവും നൽകി അനുഗ്രഹിച്ചാലും. ശുഭവും ജയവും നൽകി അനുഗ്രഹിച്ചാലും. വിദ്യയും ഭൂമിയും സൽപ്രജാസമ്പത്തും നൽകി അനുഗ്രഹിച്ചാലും. "

ഇങ്ങിനെ ഷഷ്ഠീദേവിയെ സ്തുതിച്ച് പൂജിച്ച പ്രിയവ്രതന് ഉത്തമനായ ഒരു പുത്രൻ ഉണ്ടായി. ഈ ഷഷ്ഠീസ്തോത്രം ആരെങ്കിലും ഒരു വർഷം പഠിക്കുന്നതായാൽ അവന് ആയുഷ്മാനായ ഒരുത്തമപുത്രൻ ജനിക്കും. ഒരു വർഷമീ സ്തോത്രം കേട്ട് പൂജിച്ചാൽ വന്ധ്യകൾക്ക് പോലും പുത്രഭാഗ്യം കൈവരും. വീരനും യശസ്വിയും ഗുണവാനുമായ ഒരു പുത്രനെ അവൾക്ക് ലഭിക്കും. രോഗബാധിതനായ കുഞ്ഞിന്റെ രോഗം ഇല്ലാതാവാൻ മാതാപിതാക്കൾ ഒരു മാസക്കാലം ഈ സ്തുതി കേട്ടാൽ മതി.

Sunday, August 6, 2017

ദിവസം 267. ശ്രീമദ്‌ ദേവീഭാഗവതം. 9- 45. ദക്ഷിണോപാഖ്യാനം

ദിവസം 267.  ശ്രീമദ്‌ ദേവീഭാഗവതം. 9- 45. ദക്ഷിണോപാഖ്യാനം

ഉക്തം സ്വാഹാ സ്വധാഖ്യാനം പ്രശസ്തം മധുരം പരം
വക്ഷ്യാമി ദക്ഷിണാഖ്യാനം സാവധാനോ നിശാമയ
ഗോപീ സുശീലാ ഗോലോകേ പുരാff സീത് പ്രേയസീ ഹരേ:
രാധാ പ്രധാനാ സധ്രീചി ധന്യാ മാന്യാ മനോഹരാ

ശ്രീ നാരായണൻ പറഞ്ഞു: അതിമധുരതരങ്ങളായ സ്വാഹോപാഖ്യാനവും സ്വധോപാഖ്യാനവും ഞാൻ പറഞ്ഞുവല്ലോ. ഇനി ഞാൻ ദക്ഷിണാദേവിയുടെ ചരിതം പറയാം. പണ്ട് സുശീല എന്നു പേരുള്ള ഒരു ഗോപിക ശ്രീഹരിക്ക് പ്രിയപ്പെട്ടവളായി ഗോലോകത്ത് വാണിരുന്നു. അവൾ രാധാദേവിയെപ്പോലെ ധന്യയും മാന്യയുമായിരുന്നു. രാധാദേവിയുടെ തോഴിയായ സുശീല വിദ്യാസമ്പന്നയും അഴകിനോടൊപ്പം സദ്ഗുണങ്ങളും ഒരുപോലെ തികഞ്ഞ ഒരു സതീമണി തന്നെയായിരുന്നു. കോമളാംഗിയും സദാ പുഞ്ചിരി തൂകുന്നവളും ഹംസഗാമിനിയുമായ  അവള്‍ക്ക് കമലനയനങ്ങളും ഉയർന്ന സ്തനങ്ങളും ചെന്തൊണ്ടിപ്പഴച്ചുണ്ടുകളും ചമ്പകപ്പൂവിന്റെ നിറവും രത്ന ഭൂഷകളും ഉണ്ടായിരുന്നു. ഹരിവല്ലഭയായ സുശീല സുകുമാരകലകളിലും കാമശാസ്ത്രത്തിലും വിചക്ഷണയായിരുന്നു.

പണ്ടൊരിക്കൽ സുശീല രാസേശ്വരനായ ഭഗവാന്റെ മടിത്തട്ടിൽ ഇടതുഭാഗത്തായി രാസതൽപ്പരയായി വിലസുന്നത് രാധാദേവി കാണുകയുണ്ടായി. രാധയെക്കണ്ട് ഭഗവാൻ പേടിച്ച് തല താഴ്ത്തി. രാധയാണെങ്കിൽ കോപം കൊണ്ട് ചുവന്ന കണ്ണുകളോടെ, തുടിക്കുന്ന ചുണ്ടുകളോടെ, അവരുടെ അടുത്തേക്ക് നടന്നടുക്കുന്നത് കണ്ട് ഭഗവാൻ പെട്ടെന്ന് പോയി ഒളിച്ചുകളഞ്ഞു. രാധ തന്നോട് പിണങ്ങിയേക്കും എന്ന പേടിയാലാണ് ഭഗവാൻ മാറി നിന്നത്. ഭഗവാൻ മറഞ്ഞതു കണ്ട് സുശീലയും മറ്റ് ഗോപികമാരും പേടിച്ചരണ്ടു.

സുശീലയില്‍ ആസക്തനായി വിലസിയിരുന്ന കൃഷ്ണനെ നോക്കി വിസ്മയത്തിലാണ്ടിരുന്ന ഗോപികമാർ ദേവീ രക്ഷിക്കണേ എന്ന് നിലവിളിച്ചു കൊണ്ട് രാധാദേവിയുടെ പാദങ്ങളിൽ വീണു. അവർ പല തവണ രാധയുടെ മുന്നിൽ നമസ്ക്കരിച്ചു. സുദാമാവ് മുതലായ ഗോപൻമാരും രാധയുടെ ചരണങ്ങളിൽ അഭയം തേടി. മൂന്നു കോടിയിൽ അധികം ഗോപൻമാർ അവിടെയുണ്ടായിരുന്നു. തന്റെ നാഥൻ ഓടി മറഞ്ഞു എന്നറിഞ്ഞ രാധ സുശീലയെ ശപിച്ചു. സുശീലയും അവിടെ നിന്ന് ഓടി മറയാൻ ഒരുങ്ങുകയായിരുന്നു. "ഇനിയിവൾ ഗോലോകത്ത് കാലുകുത്തിയാൽ അക്ഷണം അവൾ ചാമ്പലായിത്തീരട്ടെ" എന്നായിരുന്നു രാധയുടെ ശാപം.

കോപത്തോടെയാ രാസേശ്വരി രാസേശ്വരനായ ഭഗവാനെ സഭാമദ്ധ്യത്തിലേക്ക്  വിളിച്ചു. എന്നാല്‍ ഭഗവാൻ എത്താൻ വൈകുന്ന നിമിഷങ്ങൾ അവൾക്ക് യുഗങ്ങളായിത്തോന്നി. ഭഗവാനെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന പൊറുക്കാൻ അവൾക്കായില്ല.

"ഹേ കൃഷ്ണാ, പെട്ടെന്നു തന്നെ എന്റെ ചാരത്ത് വന്നിരിക്കൂ. പ്രാണനാഥാ അവിടുത്തെ പിരിഞ്ഞതിനാൽ എന്റെ പ്രാണൻ വിട്ടു പോവുമോ എന്നാണ് എന്റെ ഭയം.  ഉത്തമനായ ഒരു ഭർത്താവിനെ കിട്ടുമ്പോൾ സ്ത്രീക്ക് ഗർവ്വം ഉണ്ടാവും.  അവളുടെ സൗഭാഗ്യവും സുഖവും ദിനംപ്രതി വർദ്ധിക്കും. അതുകൊണ്ട് ഭർത്തൃശുശ്രൂഷ ചെയ്യുകയാണ് അവൾക്ക് ശ്രേയസ്കരം. കുലാംഗനമാർക്ക് ഭർത്താവാണ് ബന്ധുവും കുലദേവതയും ഐശ്വര്യവും ഭോഗവും ഗതിയും എല്ലാമായിരിക്കുന്നത്. അവൾക്ക് ധാർമ്മികമായ സുഖവും പ്രീതിയും ശാന്തിയും മാനവും നൽകുന്നത് ഭർത്താവാണ്. അവളുടെ മാനം കെടുത്തുന്നതും ഭർത്താവു തന്നെ. സ്ത്രീക്ക് ഭർത്താവിനേക്കാൾ ശ്രേഷ്ഠനായ മറ്റൊരു ബന്ധുവില്ല. ഭാര്യയെ ഭരിക്കുന്നത് കൊണ്ട് ഭർത്താവാണയാൾ. സുഖദായകനാകയാൽ ബന്ധുവാണ്. പ്രീതി നൽകുന്നതിനാൽ പ്രിയനാണ്. കാമപ്രദനാകയാൽ കാന്തനാണ്. ഐശ്വര്യദായകനാകയാൽ ഈശനാണ്. പ്രാണേശനാകയാൽ പ്രാണനായകനാണ്. രതിപ്രദനാകയാൽ രമണനാണ്. ഭർത്തൃബീജത്താലാണല്ലോ അവൾക്ക് പുത്രനുണ്ടാകുന്നത്. അതിനാൽ അവള്‍ക്ക് പ്രിയനാണയാൾ. കുലസ്ത്രീകൾക്ക് ഭർത്താവാണ് നൂറ് പുത്രൻമാരേക്കാൾ പ്രിയൻ. കുലമറ്റ സ്ത്രീകൾ മാത്രമേ സ്വന്തം ഭർത്താവിനെ മാനിക്കാതിരിക്കൂ.

പുണ്യതീർത്ഥസ്നാനം, ദക്ഷിണ,  ഭൂപ്രദക്ഷിണം, വ്രതങ്ങൾ, മഹാദാനങ്ങൾ, ഉപവാസങ്ങൾ, ഗുരുസേവ, ബ്രാഹ്മണ സേവ, വേദപഠനം, എന്നിവയെല്ലാം പുണ്യ പ്രവൃത്തികൾ തന്നെയാണെങ്കിലും അവക്കൊന്നും ഭർത്തൃ സേവയുടെ പതിനാറിലൊന്നു ഫലം പോലും ഉണ്ടാവില്ല. ഗുരു, ദേവൻമാർ, ബ്രാഹ്മണർ എന്നിവരേക്കാൾ സ്ഥാനം ഭർത്താവിനുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വിദ്യാദാതാവിന്റെ മഹത്വം ഭർത്താവിനുണ്ട്. ലക്ഷം കോടി ഗോപീ ഗോപൻമാർക്കും ബ്രഹ്മാണ്ഡത്തിനും അവിയാലുള്ള എണ്ണിയാലൊടുങ്ങാത്ത ജീവനിർജീവ ജാലങ്ങൾക്കും ഈശ്വരിയായി ഞാനിരിക്കുന്നത് ആരുടെ കാരണ്യാതിരേകത്താലാണോ ആ കാന്തനെ എനിക്കിപ്പോള്‍ കാണാനാകുന്നില്ല. എന്നിൽ സഹജമായുള്ള ചാപല്യമാണ് ഭഗവാൻ മറയാനുള്ള കാരണം. നാഥ, ഭഗവാനേ എന്റെ മുന്നിലൊന്ന് വരൂ." എന്ന് കരഞ്ഞുകൊണ്ട് രാധാദേവി കൃഷ്ണധ്യാനത്തിൽ മുഴുകി.

സുശീല ഗോലോകത്ത് നിന്നും പോയിട്ട് ലക്ഷ്മീദേവിയിൽ വിലയിച്ചു. ആ സുശീലയാണ് ദക്ഷിണാദേവി. ദേവഗണം ഏറെ യജ്ഞങ്ങൾ ചെയ്തിട്ടും ദക്ഷിണാദേവി പ്രത്യക്ഷയായില്ല. അവർ സങ്കടം പറയാൻ ബ്രഹ്മസഭയിലെത്തി.  പിതാമഹൻ ദേവൻമാരുടെ പരാതികൾ കേട്ട് അവ പരിഹരിക്കാമെന്ന് വാക്കു നൽകി. വിധാതാവ് ഭഗവാൻ നാരായണനെ ധ്യാനിച്ച് ദക്ഷിണാദേവിയെ തിരികെ കൊണ്ടുവന്നു. ഭഗവാൻ നാരായണൻ ലക്ഷ്മീദേവിയിൽ വിലീനയായിരുന്ന ദക്ഷിണാ ദേവിയെ ബ്രഹ്മാവിന് നല്കി. ബ്രഹ്മാവ് കാമപൂരണാർത്ഥം അവളെ യജ്ഞന് നൽകി.

യജ്ഞനവളെ ആദരപൂർവ്വം സ്വീകരിച്ച് സ്തുതിച്ച് വാഴ്ത്തി. ഉരുക്കിയ തങ്കത്തിന്റെ നിറവും ഭംഗിയുള്ള അവൾക്ക് താമരപ്പൂവദനവും ചെന്തൊണ്ടിപ്പഴച്ചുണ്ടുകളും മനോഹരമായ മന്ദഹാസവും അലങ്കാരമായി. ബ്രഹ്മാവിനുപോലും സംപൂജ്യയായ അവൾ മാലതീ മാല്യം ചാർത്തി അഴകോടെ രത്നാഭരണവിഭൂഷിതയായി വിരാജിച്ചു. തടിച്ചുയർന്ന മാറിടവും ജഘനവും അവളെ  മുനിമാരെപ്പോലും മയക്കുന്ന മോഹിനിയാക്കി. നെറ്റിത്തടത്തിലവൾ ചെറിയൊരു സിന്ദൂരപ്പൊട്ടു് തൊട്ടിരുന്നു. കാമബാണ പീഡിതയായ അവളെക്കണ്ട് യജ്ഞൻ മോഹാലസ്യപ്പെട്ടു.

ബ്രഹ്മാവ് അവളെ യജ്ഞന് വിവാഹം കഴിച്ചു കൊടുത്തു. നൂറ് വർഷം യജ്ഞൻ അവളുമായി വിജനദേശത്ത് സ്വതന്ത്രരായി രസിച്ചുരമിച്ചു വിലസി നടന്നു. ഒടുവിലവൾ ഗർഭിണിയായി. പന്ത്രണ്ട് വർഷം ആ ഗർഭം നീണ്ടുനിന്നു. അവൾ പ്രസവിച്ച പുത്രനാണ് കർമ്മഫലം. യജ്ഞൻ ദക്ഷിണയോടും പുത്രനോടും ചേർന്ന് കർമ്മികൾക്ക് ഫലം നൽകുന്നു. ദേവൻമാർ സന്തുഷ്ടരായി മടങ്ങി.

ഒരു കർമ്മം പൂർത്തിയായാൽ അതിന്റെ പരിസമാപ്തിക്കായി ദക്ഷിണ കൂടി നൽകണം. അങ്ങിനെ ചെയ്താലേ ആ കർമ്മത്തിന് ഫലമുണ്ടാവൂ. കർമ്മത്തിന്റെ അവസാനം ഏതെങ്കിലും കാരണത്താൽ ദക്ഷിണ നൽകാൻ കഴിയാതെ വീഴ്ച വരുന്ന പക്ഷം ക്ഷണനേരം കഴിയുമ്പോൾ ഇരട്ടി ദക്ഷിണ നൽകണം. ഒരു രാത്രി സമയം കഴിഞ്ഞാൽ മൂന്നു കോടിയിരട്ടിച്ചു നൽകണമെന്നാണ് നിയമം. മൂന്നുനാൾ കഴിഞ്ഞാൽ അതിന്റെ മൂന്നിരട്ടിയും ഏഴു നാൾ കഴിഞ്ഞാൽ അതിന്റെ രണ്ടിരട്ടിയും ഒരു മാസം കഴിഞ്ഞാൽ അതിന്റെ ലക്ഷം മടങ്ങുമാണ് ദക്ഷിണയായി നൽകേണ്ടത് . ഒരു വർഷം കഴിഞ്ഞാൽ അതിന്റെയും മൂന്നു കോടിയിരട്ടിയാവും. വേണ്ടപോലെ ദക്ഷിണ ചെയ്യാത്ത പക്ഷം ഒരുവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് ഫലമുണ്ടാവുകയില്ല.

ദക്ഷിണ നൽകാത്തവൻ ബ്രഹ്മസ്വം അപഹരിച്ചവനത്രേ. അവനു ശുദ്ധ കർമ്മങ്ങൾ ചെയ്യാൻ അവകാശമില്ല. അവന് ദാരിദ്ര്യവും രോഗവും സഹിക്കേണ്ടി വരും. ലക്ഷ്മീദേവി ശാപത്തോടെ അവനെ വിട്ടു പോവും. പിതൃക്കൾ അവന്റെ തർപ്പണം സ്വീകരിക്കുകയില്ല. നിശ്ചിതമായ ദാനം നൽകാത്തവനും അത് സ്വീകരിക്കാത്ത വിപ്രനും കയററ്റ കുടം പോലെ നരകത്തിൽ വീഴും. ദക്ഷിണ നൽകാത്ത യജമാനൻ ബ്രാഹ്മണരുടെ വസ്തു മോഷ്ടിക്കുന്ന കള്ളനത്രേ. കുംഭീപാകമെന്ന നരകത്തിൽ ഒരു ലക്ഷം വർഷം താഡനമേറ്റ് കഴിയാനാണവന്റെ വിധി. അടുത്ത ജന്മം അവൻ ദരിദ്രനായ ഒരു ചണ്ഡാലനായി ജനിക്കും. അവൻ തനിക്ക് മുൻപും പിൻപുമുള്ള ഏഴു തലമുറകളെ നശിപ്പിക്കും.

നാരദമുനേ, ഇനിയും എന്നാണങ്ങേയ്ക്ക് അറിയാനുള്ളത്?

നാരദൻ ചോദിച്ചു: ദക്ഷിണ കൂടാതെ ചെയ്യുന്ന കർമ്മങ്ങൾക്ക് എന്താണ് ഫലം? ആരാണവ അനുഭവിക്കുക? യജ്ഞൻ ദക്ഷിണാ ദേവിയെ എങ്ങിനെയൊക്കെയാണ് പൂജിച്ചത്?

ശ്രീ നാരായണൻ പറഞ്ഞു: ദക്ഷിണയില്ലാതെ കർമ്മികൾക്ക് യജ്ഞഫലം ഉണ്ടാവുകയില്ല.  ആ ഫലങ്ങൾ അനുഭവിക്കുന്നത് മഹാബലിയാണ്. പണ്ട് വാമനനാണ് മഹാബലിക്ക് ആ വരം നല്കിയത്.

അശ്രോത്രിയൻ ചെയ്യുന്ന ശ്രാദ്ധം, അശ്രദ്ധയോടെ ചെയ്യുന്ന ദാനം, വൃഷലീപതികൾ ചെയ്യുന്ന നൈവേദ്യം, അശുദ്ധിയുള്ളവർ ചെയ്യുന്ന യജ്ഞം, ശുചിയില്ലാത്തവർ ചെയ്യുന്ന പൂജ, ഗുരുഭക്തിയില്ലാത്തവർ ചെയ്യുന്ന കർമ്മങ്ങൾ ഇവയുടെയെല്ലാം ഫലമനുഭവിക്കുന്നത് മഹാബലിയാണ്.

ദക്ഷിണാ ദേവിയെ സ്തുതിക്കേണ്ടുന്ന സ്തോത്രവും പൂജാക്രമവും കണ്വശാഖയിൽ പ്രതിപാദിച്ചിട്ടുണ്ട്.  അതിസുന്ദരിയായ ദക്ഷിണാ ദേവിയെ ലഭിച്ച യജ്ഞൻ കാമാതുരനായി അവളുടെ സൗന്ദര്യത്തിൽ മയങ്ങി അവളെ സ്തുതിച്ചു.

"നീ പണ്ട് ഗോലോകത്ത് പ്രമുഖയായ ഒരു ഗോപികയായി വിലസിയിരുന്നു. നീയപ്പോൾ രാധാസഖിയും കൃഷ്ണപ്രേയസിയും ആയിരുന്നു. ആ കാർത്തികാ പൂർണ്ണിമയുടെ രാത്രിയിൽ രാസണ്ഡലത്തിൽ വച്ച് ലക്ഷ്മീദേവിയുടെ വലത് തോളിൽ നിന്നുമുത്ഭവിച്ചതിനാൽ നിനക്ക് ദക്ഷിണ എന്ന പേരുണ്ടായി. സൗശീല്യ ഗുണസമ്പന്നയായ നീ പണ്ട് സുശീല എന്ന നാമത്തിലവിടെ ഗോലോകത്ത് വാണിരുന്നല്ലോ.

രാധയുടെ ശാപം മൂലമാണ് നിനക്ക് ഗോലോകത്ത് നിന്നും നിഷ്കാസിതയാകേണ്ടി വന്നത്. എങ്കിലും അതെനിക്ക് പരമഭാഗ്യമായിത്തീര്‍ന്നു. കാരണം നിന്നെയെനിക്ക് കിട്ടിയല്ലോ. കർമ്മഫലദായിനിയായ നീയെന്നെ കാന്തനാക്കിയാലും. നീയെല്ലെങ്കിൽ കമ്മങ്ങളെല്ലാം വിഫലം. കർമ്മങ്ങൾക്ക് ശോഭയേകാൻ നീ കൂടിയേ തീരൂ. ദിക്പാലകർ വിചാരിച്ചാലും ത്രിമൂർത്തികൾ നിനച്ചാലും നിന്നെക്കൂടാതെയുള്ള കർമ്മങ്ങൾ സഫലങ്ങളാക്കാൻ കഴിയുകയില്ല.

ബ്രഹ്മാവ് കർമ്മരൂപിയാണ്. മഹേശ്വരൻ ഫലരൂപിയും വിഷ്ണുവായ ഞാൻ യജ്ഞരൂപനും ആണ്. ഈ മൂവരുടെയും സാരരൂപിണിയായി വർത്തിക്കുന്നത് നീയാണ്. പരബ്രഹ്മമാണ് ഫലം നൽകുന്നത്. പ്രകൃതീശ്വരിയാണെങ്കിൽ നിർഗുണയാണ്. നീയില്ലെങ്കിൽ ഭഗവാൻ കൃഷ്ണൻ പോലും അശക്തനാണ്. ഓരോരോ ജന്മത്തിലും എനിക്ക് ശക്തിയാകുന്നത് നീയാണ്. നീ കൂടെയുണ്ടെങ്കിൽ ഞാൻ ഏതു കർമ്മത്തിനും ശക്തനാവുന്നു."

യജ്ഞസ്തുതി കേട്ട് പ്രസന്നയായ ദക്ഷിണാദേവി യജ്ഞനെ വരിച്ചു. ഈ ദക്ഷിണാസ്തവം യജ്ഞകാലത്ത് ചൊല്ലുന്നവന് സർവ്വയജ്ഞ ഫലങ്ങളും ലഭിക്കും.

രാജസൂയം, വാജപേയം, ഗോമേധം, നരമേധം, അശ്വമേധം, ലാംഗലം, വിഷ്ണു യജ്ഞം, ധനദാനം, ഭൂമി ദാനം, കിണർ കുഴിക്കൽ പോലുള്ള പൂർത്തകർമ്മഫലദാനം, ഗജമേധം, ലോഹ യജ്ഞം, സ്വർണ്ണ യജ്ഞം, താമ്രയജ്ഞം, ശിവയജ്ഞം, രുദ്രയജ്ഞം, ശക്രയജ്ഞം, മഴ പെയ്യിക്കാനുള്ള വരുണ യാഗം, കണ്ടക യജ്ഞം, ശുചി യജ്ഞം, ധർമ്മയജ്ഞം, പാപമോചന യജ്ഞം, ബ്രഹ്മാണി കർമ്മയാഗം, യോനിയജ്ഞം, തുടങ്ങി പ്രസിദ്ധങ്ങളായ കർമ്മങ്ങൾ തുടങ്ങുമ്പോൾ ഈ സ്തോത്രം ജപിക്കുന്നത് ശുഭകരവും നിർവ്വിഘ്നം കർമ്മങ്ങൾ നടത്താൻ അത് സഹായകരവുമാണ്.

ഇനി ദക്ഷിണാദേവി ധ്യാനവും പൂജാവിധിയും പറഞ്ഞു തരാം . സാളഗ്രാമശിലയിലോ കലശത്തിലോ ദേവിയെ ആവാഹിച്ചു വേണം പൂജ ചെയ്യാൻ. "ലക്ഷ്മീദേവിയുടെ ദക്ഷിണാംശ സംഭൂതയായ ദേവീ, കമലയുടെ കലാംശമായ ദേവീ, സർവ്വകർമ്മങ്ങൾക്കും സമർത്ഥയായവളേ, സർവ്വകർമ്മങ്ങൾക്കും ഫലദായിനിയായവളേ , വിഷ്ണുവിന്റെ ശക്തി സ്വരൂപേ, സർവ്വപൂജിതേ, വന്ദിതേ, ശുഭേ, ശുദ്ധിപ്രദേ, ശുദ്ധിസ്വരൂപേ, അവിടുത്തെ ഞാൻ നമസ്ക്കരിക്കുന്നു. പൂജിക്കുന്നു." എന്നു സങ്കൽപ്പിച്ച് വേദോക്തമായ പാദ്യാദികൾ സമർപ്പിച്ച് ദക്ഷിണാദേവിയുടെ മൂലമന്ത്രം ജപിക്കണം.

"ഓം ശ്രീം ക്ലീം ഹ്രീം ദക്ഷിണായൈ സ്വാഹാ: " എന്നതാണാ മന്ത്രം. സുഖപ്രദവും പ്രീതിജന്യവുമായ ഈ ദക്ഷിണാദേവി ചരിതം ശ്രദ്ധയോടെ കേട്ടുകൊണ്ട് ഭാരതഭൂമിയിൽ കർമ്മം ചെയ്യുന്നവന്റെ കർമ്മങ്ങളിൽ ന്യൂനതകൾ കാണുകയില്ല. പുത്രനില്ലാത്തവന് പുത്രനും, ഭാര്യാ ഹീനന് ഭാര്യയും ഇതുകൊണ്ട് ലഭിക്കും. സ്ത്രീയ്ക്ക് പുത്രഭാഗ്യവും ലഭിക്കും. അവൾ വിനീതയും പ്രിയംവദയും പതിവ്രതയും ശുഭയും ശ്രേഷ്ഠയും ആയിരിക്കും. മൂർഖൻ വിദ്യാവാനാകും. ദരിദ്രൻ സമ്പന്നനാകും. ഭൂരഹിതൻ ഭൂസ്വത്തിനുടമയാകും. സങ്കടത്തിലും ബന്ധു നാശത്തിലും ആപത്തിലും ഒരു മാസക്കാലം ഈ കഥ കേൾക്കുന്നവൻ വിഷമവിമുക്തനാവും എന്നതിൽ സംശയമില്ല.